ന്യൂഡൽഹി: വില വർധന തടയാനും ആഭ്യന്തര വിപണിയിൽ ലഭ്യത ഉറപ്പാക്കാനും 2024 മാർച്ച് വരെ കേന്ദ്ര സർക്കാർ ഉള്ളി കയറ്റുമതി നിരോധിച്ചു. ഇതിനായി ഉള്ളിയുമായി ബന്ധപ്പെട്ട കയറ്റുമതി നയം ഭേദഗതിചെയ്തതായി വിദേശ വ്യാപാര ഡയറക്ടർ ജനറൽ അറിയിച്ചു.
വിലവർധന പിടിച്ചുനിർത്താൻ ആഗസ്റ്റിൽ സവാള കയറ്റുമതിക്ക് കേന്ദ്രം 40 ശതമാനം തീരുവ ഏർപ്പെടുത്തിയിരുന്നു. വിലവർധന പിടിച്ചുനിർത്താനും ആഭ്യന്തര വിപണിയിലെ ലഭ്യത ഉറപ്പുവരുത്താനുമാണ് നടപടിയെന്നായിരുന്നു വിശദീകരണം. ഡിസംബർ 31 വരെയായിരുന്നു തീരുവ എന്നാണ് അന്ന് ധനകാര്യ മന്ത്രാലയം വ്യക്തമാക്കിയത്. എന്നാൽ, അതിനിടെയാണ് ഇന്ന് കയറ്റുമതി നിരോധനം ഏർപ്പെടുത്തി ഉത്തരവായത്. അടുത്തവർഷം മാർച്ച് 31 വരെയാണ് കയറ്റുമതിക്ക് നിരോധനം.
മഹാരാഷ്ട്രയടക്കമുള്ള സംസ്ഥാനങ്ങളിൽ മഴയിൽ വിളനാശം ഉണ്ടായതോടെ വിപണിയിൽ ഉള്ളി വില കുതിച്ചുയർന്നിരുന്നു. ഇത് പിടിച്ചു നിർത്താനാണ് കയറ്റുമതി നിരോധനമേർപ്പെടുത്തിയത്. നേരത്തെ വില കുത്തനെ ഉയർന്നപ്പോൾ അഞ്ച് സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തിൽ വില നിയന്ത്രണത്തിന് സർക്കാർ മുൻകൈ എടുത്തിരുന്നു. ഇപ്പോൾ ലോക്സഭ തെരഞ്ഞെടുപ്പിന് മുന്നോടിയായാണ് ഉള്ളി കയറ്റുമതിയിൽ നിയന്ത്രണങ്ങൾ വരുന്നത്.









