വിദേശ നിക്ഷേപകര്‍ വില്‍പ്പന തുടരുന്നു

വിദേശ നിക്ഷേപകര്‍ വില്‍പ്പന തുടരുന്നു

Spread the News
വിദേശ നിക്ഷേപകര്‍ വില്‍പ്പന തുടരുന്നു

മുംബൈ: ഓഹരി വിപണി മികച്ച നേട്ടത്തോടെയാണ്‌ കഴിഞ്ഞയാഴ്‌ച ക്ലോസ്‌ ചെയ്‌തതെങ്കിലും വിദേശ നിക്ഷേപക സ്ഥാപനങ്ങള്‍ കരടികളായി തുടരുകയാണ്‌. ജൂണില്‍ ഇതുവരെ അവ 14,794 കോടി രൂപയുടെ അറ്റവില്‍പ്പനയാണ്‌ നടത്തിയത്‌.

അതേസമയം വിദേശ നിക്ഷേപക സ്ഥാപനങ്ങള്‍ ജൂണ്‍ ഏഴിന്‌ 4391 കോടി രൂപയുടെ ഓഹരികള്‍ വാങ്ങിയത്‌ മൂന്നാം മോദി സര്‍ക്കാര്‍ അധികാരത്തില്‍ വന്നതോടെ അവ വീണ്ടും കാളകളായി മാറുകയാണോ എന്ന ചോദ്യമുയര്‍ത്തിയിട്ടുണ്ട്‌. വെള്ളിയാഴ്‌ച ആഭ്യന്തര നിക്ഷേപക സ്ഥാപനങ്ങള്‍ 1289.75 കോടി രൂപയുടെ അറ്റവില്‍പ്പന നടത്തുകയാണ്‌ ചെയ്‌തത്‌.

ഏപ്രിലിലും മെയിലുമായി 34,257 കോടി രൂപയുടെ അറ്റവില്‍പ്പനയാണ്‌ വിദേശ നിക്ഷേപക സ്ഥാപനങ്ങള്‍ നടത്തിയത്‌. മെയില്‍ മാത്രം 25,586.33 കോടി രൂപയുടെ ഓഹരികള്‍ വിറ്റു. 2024ല്‍ ഇതുവരെ 38158.18 കോടി രൂപയുടെ അറ്റവില്‍പ്പനയാണ്‌ വിദേശ നിക്ഷേപക സ്ഥാപനങ്ങള്‍ നടത്തിയത്‌.

ഈ വര്‍ഷം ഫെബ്രുവരിയും മാര്‍ച്ചും ഒഴികെയുള്ള മാസങ്ങളില്‍ വില്‍പ്പന നടത്തി.

മാര്‍ച്ചില്‍ വിദേശ നിക്ഷേപക സ്ഥാപനങ്ങള്‍ 35098.32 കോടി രൂപയുടെ അറ്റനിക്ഷേപമാണ്‌ ഇന്ത്യന്‍ ഓഹരി വിപണിയില്‍ നടത്തിയത്‌. ഫെബ്രുവരിയില്‍ 1539 കോടി രൂപയുടെ അറ്റനിക്ഷേപവും ജനുവരിയില്‍ 25743.55 കോടി രൂപയുടെ അറ്റവില്‍പ്പനയുമായിരുന്നു അവ നടത്തിയിരുന്നത്‌.

കഴിഞ്ഞയാഴ്‌ച അപ്രതീക്ഷിതമായ തിരഞ്ഞെടുപ്പ്‌ ഫലത്തെ തുടര്‍ന്ന്‌ ഇടിവ്‌ നേരിട്ട ഓഹരി വിപണി നഷ്‌ടം മുഴുവന്‍ നികത്തിയ തിരിച്ചുവരവ്‌ നടത്തിയതും അപ്രതീക്ഷിതമായിരുന്നു. കഴിഞ്ഞയാഴ്‌ച 3.6 ശതമാനം നേട്ടമാണ്‌ നിഫ്‌റ്റിക്കുണ്ടായത്‌.

പോയ വാരം ഐടി സൂചിക 8.6 ശതമാനം ഉയര്‍ന്നു. എഫ്‌എംസിജി ഓഹരികള്‍ക്കും ശക്തമായ ഡിമാന്റ്‌ കൈവന്നു.

കടപ്പത്ര വിപണിയിയില്‍ വിദേശ നിക്ഷേപക സ്ഥാപനങ്ങള്‍ അറ്റനിക്ഷേപകരായി തുടരുകയാണ്‌. 4007 കോടി രൂപയാണ്‌ ജൂണില്‍ ഇന്ത്യന്‍ കടപ്പത്രങ്ങള്‍ വാങ്ങാന്‍ അവ വിനിയോഗിച്ചത്‌. മെയില്‍ 8760 കോടി രൂപ അവ കടപ്പത്ര വിപണിയിയില്‍ നിക്ഷേപിച്ചിരുന്നു.

ഈ വര്‍ഷം ഇതുവരെ 57677.19 കോടി രൂപയാണ്‌ നിക്ഷേപിച്ചത്‌.

Leave a Reply

Your email address will not be published. Required fields are marked *