ഇന്ത്യയുമായുള്ള സംഘർഷം പാകിസ്താന് താങ്ങാൻ കഴിയില്ലെന്ന് മൂഡീസ്

ഇന്ത്യയുമായുള്ള സംഘർഷം പാകിസ്താന് താങ്ങാൻ കഴിയില്ലെന്ന് മൂഡീസ്

May 7, 2025 0 By BizNews

ന്യൂഡൽഹി: ഇന്ത്യ പാക് സംഘർഷം പാകിസ്താന് തിരിച്ചടിയാകുമെന്ന് ചൂണ്ടിക്കാട്ടി മൂഡീസ്. ഇന്ത്യയുടെ സ്ഥിതി ഇതല്ല. ഇന്ത്യക്ക് സംഘർഷം അതിജീവിക്കാനാകും.

വർദ്ധിച്ചുവരുന്ന ഇന്ത്യ പാക് സംഘർഷത്തിൻ്റെ അനന്തര ഫലങ്ങൾ സൂചിപ്പിച് ക്രെഡിറ്റ് റേറ്റിങ് ഏജൻസിയായ മൂഡീസ് റിപ്പോർട്ട് പുറത്ത് വിടുകയായിരുന്നു. ഭൗമരാഷ്ട്രീയ സംഘർഷങ്ങൾ ഓഹരി വിപണയിൽ ഉൾപ്പെടെ അനിശ്ചിതത്വം സൃഷ്ടിച്ചിട്ടുണ്ട്.

എന്നാൽ ഇന്ത്യയുമായി ദീർഘകാലത്തേക്കുള്ള ഏറ്റുമുട്ടൽ പാകിസ്ഥാന്റെ വളർച്ചയെ ബാധിക്കുമെന്ന് മൂഡീസ് ചൂണ്ടിക്കാട്ടി. പാകിസ്താൻ്റെ സാമ്പത്തിക സ്ഥിതി ഇത് അപകടത്തിലാക്കുമെന്നും മൂഡീസ് പറഞ്ഞു.

ഏപ്രിൽ 22-ന് പഹൽഗാമിൽ നടന്ന ഭീകരാക്രമണത്തിന് ശേഷം ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള നയതന്ത്ര ബന്ധം വഷളായിരിക്കുകയാണ്. ഈ സാഹചര്യത്തിൽ പാകിസ്ഥാന്റെ ദുർബലമായ സാമ്പത്തിക സ്ഥിതിയെ ഇത് കൂടുതലായി ബാധിച്ചേക്കാമെന്ന് ആഗോള റേറ്റിംഗ് ഏജൻസിയായ മൂഡീസ് മുന്നറിയിപ്പ് നൽകി.

ഇന്ത്യയുമായുള്ള സംഘർഷങ്ങൾ തുടരുന്നത് പാകിസ്താൻ്റെ ബാഹ്യ ധനസഹായം നിർത്തലാക്കും. ഇത് വിദേശനാണ്യ കരുതൽ ശേഖരം കുറയാനും കാരണമാകുമെന്ന് മൂഡീസ് മുന്നറിയിപ്പ് നൽകുന്നു. 1500 കോടി ഡോളർ മാത്രമാണ് ഈ തുക. വരും വർഷങ്ങളിലെ പാകിസ്താൻ്റെ കടബാധ്യതകൾ നിറവേറ്റുന്നതിന് ആവശ്യമായ തുകയേക്കാൾ വളരെ താഴെയാണിതെന്ന് റേറ്റിങ് ഏജൻസി സൂചിപ്പിക്കുന്നു.

ഉഭയകക്ഷി വ്യാപാരം നിർത്തിയത് തിരിച്ചടി
ഇന്ത്യയുടെ വിദേശ നാണ്യ കരുതൽ ശേഖരം ശക്തമാണ്. 68,800 കോടി ഡോളർ വരുമിത്. ശക്തമായ പൊതു നിക്ഷേപവും സ്വകാര്യ ഉപഭോഗവും ഇന്ത്യക്ക് കരുത്താണ്. ഉയർന്ന പ്രതിരോധ ചെലവ് സാമ്പത്തിക ഏകീകരണം മന്ദഗതിയിലാക്കും.

ഇന്ത്യ സിന്ധു ജല ഉടമ്പടി താൽക്കാലികമായി നിർത്തിവച്ചത് ഇപ്പോൾ തന്നെ പാകിസ്താന് തിരിച്ചടിയാണ്. ഉഭയകക്ഷി വ്യാപാരവും തടഞ്ഞുവെച്ചിരുന്നു.

1972 ലെ ഷിംല കരാറിൽ നിന്നും പിൻമാറിയിട്ടുണ്ട്. ഇന്ത്യ ഉഭയകക്ഷി വ്യാപാരം നിർത്തലാക്കിയതുകൊണ്ട് പാകിസ്ഥാനുണ്ടാകുന്ന നഷ്ടം ഭീകരമാണ്. അതേസമയം ഇന്ത്യയെ ഇത് കാര്യമായി ബാധിക്കില്ലെന്ന് നിരീക്ഷകർ ചൂണ്ടിക്കാട്ടുന്നു.

2024 ൽ ഇന്ത്യയുടെ കയറ്റുമതിയുടെ 0.5ശതമാനത്തിൽ താഴെ മാത്രമായിരുന്നു വ്യാപാരം. അതുകൊണ്ട് തന്നെ ഇന്ത്യയുടെ സാമ്പത്തിക സ്ഥിതിയെ കാര്യമായി ബാധിക്കില്ലെന്നാണ് പ്രവചനങ്ങൾ.

ഉയർന്ന കടബാധ്യത കൊണ്ട് നട്ടം തിരിയുകയാണ് പാകിസ്താൻ. പണപ്പെരുപ്പത്തിലും വളർച്ചയിലും നേരിയ പുരോഗതി ഉണ്ടായെങ്കിലും, പാകിസ്ഥാന്റെ സമ്പദ്‌വ്യവസ്ഥ ദുർബലമാണ്.

സർക്കാർ വരുമാനത്തിന്റെ ഏകദേശം 50 ശതമാനവും പലിശ തിരിച്ചടവുകൾക്കാണ് ഉപയോഗിക്കുന്നത്.

പൊതു കടത്തിനായുമുണ്ട് തുക. ജിഡിപിയുടെ 70 ശതമാനവും ഇതിനായി വേണ്ടി വരുന്നു.