5 ബില്യണ്‍ ഡോളര്‍ സമാഹരിക്കാന്‍ അദാനി ഗ്രൂപ്പ്, ഡയറക്ടര്‍ ബോര്‍ഡ് യോഗം ശനിയാഴ്ച

Spread the News

മുംബൈ: ശതകോടീശ്വരന്‍ ഗൗതം അദാനിയുടെ നിയന്ത്രണത്തിലുള്ള മൂന്ന് കമ്പനികള്‍ 5 ബില്യണ്‍ ഡോളര്‍ വരെ ധനസമാഹരണം നടത്തുന്നു. ദേശീയ മാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. അദാനി എന്റര്‍പ്രൈസസ് ലിമിറ്റഡ്, അദാനി ഗ്രീന്‍ എനര്‍ജി ലിമിറ്റഡ്, അദാനി ട്രാന്‍സ്മിഷന്‍ ലിമിറ്റഡ് എന്നിവയാണ് ബിസിനസ് ശക്തിപ്പെടുത്താനായി പണം സ്വരൂപിക്കുക.

ഇക്കാര്യം ചര്‍ച്ച ചെയ്യാനായി കമ്പനികളുടെ ഡയറക്ടര്‍ ബോര്‍ഡ് ശനിയാഴ്ച ചേരും. ഓഹരികളോ മറ്റ് സെക്യൂരിറ്റികളോ വില്‍ക്കുന്നതിലൂടെ ഫണ്ട് സ്വരൂപിക്കാനാണ് ആലോചിക്കുന്നത്. അവസരങ്ങള്‍ ഉപയോഗപ്പെടുത്താന്‍ മാനേജ്‌മെന്റിനെ പ്രാപ്തമാക്കുകയാണ് ലക്ഷ്യം.

എംഎസ്സിഐ ഇന്‍കോര്‍പ്പറേഷന്‍ രണ്ട് ഗ്രൂപ്പ് കമ്പനികളെ ഇന്ത്യ സൂചികയില്‍ നിന്ന് നീക്കം ചെയ്തിരുന്നു.തുടര്‍ന്ന് ഗ്രൂപ്പ് ഓഹരികള്‍ വെള്ളിയാഴ്ച വലിയ ഇടിവ് രേഖപ്പെടുത്തി.

അതേസമയം , പുതിയ ഓഹരി വില്‍പന, കമ്പനിയോടുള്ള നിക്ഷേപകരുടെ സമീപനം വ്യക്തമാക്കും. യുഎസ് ബൊട്ടീക് നിക്ഷേപ സ്ഥാപനമായ ജിക്യുജി പാര്‍ട്‌ണേഴ്‌സ് രക്ഷയ്‌ക്കെത്തിയതോടെ അദാനി ഗ്രൂപ്പിന്റെ മൂല്യം മെച്ചപ്പെട്ടിട്ടുണ്ട്. ഭാവിയെക്കുറിച്ച് ആശങ്കാകുലരായ നിക്ഷേപകരെ ആശ്വസിപ്പിച്ച് അദാനി ഗ്രൂപ്പ് കമ്പനികളില്‍ ജിക്യുജി പാര്‍ട്‌ണേഴ്‌സ് 15,000 കോടി രൂപ നിക്ഷേപിച്ചിരുന്നു.

അതേസമയം ഹിന്‍ഡന്‍ബര്‍ഗ് റിസര്‍ച്ച് ഗുരുതര ആരോപണങ്ങള്‍ ഉയര്‍ത്തിയതിനെ തുടര്‍ന്ന് കമ്പനി ഓഹരികളുടെ 12 ലക്ഷം കോടി രൂപ വിപണി മൂല്യം നഷ്ടമായി. 20,000 കോടി രൂപയുടെ ഫോളോ-ഓണ്‍ പബ്ലിക് ഓഫര്‍ (എഫ്പിഒ) നിര്‍ത്തിവക്കാനും അദാനി എന്റര്‍പ്രൈസസ് നിര്‍ബന്ധിതരായി. ഓഹരി വില്‍പ്പനയുമായി മുന്നോട്ട് പോകുകയാണെങ്കില്‍, കടം കുറയ്ക്കുന്നതിനും പങ്കാളികളുടെ വിശ്വാസം വീണ്ടെടുക്കുന്നതിനും അദാനി ഗ്രൂപ്പിന് സാധിക്കും.

Leave a Reply

Your email address will not be published. Required fields are marked *