കോവിഡ് വ്യാപനം കുറഞ്ഞുവന്നിട്ടും സംസ്ഥാനത്ത് ലോക്ഡൗണ്‍ നീട്ടിയത് എന്തുകൊണ്ട്? മുഖ്യമന്ത്രിയുടെ വിശദീകരണം ഇങ്ങനെ

കോവിഡ് വ്യാപനം കുറഞ്ഞുവന്നിട്ടും സംസ്ഥാനത്ത് ലോക്ഡൗണ്‍ നീട്ടിയത് എന്തുകൊണ്ട്? മുഖ്യമന്ത്രിയുടെ വിശദീകരണം ഇങ്ങനെ

Spread the News

തിരുവനന്തപുരം: കോവിഡ് വ്യാപനം കുറയുന്ന സാഹചര്യത്തിലും ആക്ടീവ് കേസുകള്‍ കുറയുന്ന നില വന്നിട്ടും ലോക്ക്ഡൗണ്‍ നീട്ടിയതിനെ കുറിച്ച്‌ സംശയങ്ങള്‍ ഉയരുന്നുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കവേയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. ലോക്ക്ഡൗണ്‍ നീട്ടിയ സാഹചര്യത്തെക്കുറിച്ചും മുഖ്യമന്ത്രി വിശദീകരിച്ചു.

കോവിഡ് വ്യാപനം കുറയുന്ന സാഹചര്യത്തിലും ആക്ടീവ് കേസുകള്‍ കുറയുമ്ബോഴും ലോക്കഡൗണ്‍ നീട്ടിയതിനെ കുറിച്ച്‌ സംശയങ്ങള്‍ ഉയരുന്നുണ്ട്. ടിപിആര്‍ കുറയാതെ തുടരുന്നതിനാലാണ് ഇതെന്ന് മുഖ്യമന്ത്രി വിശദീകരിച്ചു. വൈറസ് വ്യാപനം കുറച്ചില്ലെങ്കില്‍ രോഗ വ്യാപനം കൂടും. രോഗം ബാധിക്കാത്തവരുടെ ശതമാനം കേരളത്തില്‍ കൂടുതലാണ്. വൈറസ് സാന്ദ്രത കുറക്കുക പ്രധാനമാണ്. അതാണ് ലോക്ക്ഡൗണ്‍ ദീര്‍ഘിപ്പിച്ചത് – മുഖ്യമന്ത്രി വിശദീകരിച്ചു.

കൊറോണ വൈറസിന് ജനികമാറ്റ സാധ്യത കൂടുതലാണെന്നും ഇതില്‍ ശ്രദ്ധ വേണമെന്നും മുഖ്യമന്ത്രി ഓര്‍മ്മിപ്പിച്ചു. വൈറസ് വകഭേദങ്ങള്‍ക്ക് ആല്‍ഫ ബീറ്റ ഗാമ ഡെല്‍റ്റ പേര് നല്‍കിയിരിക്കുകയാണ്. ഡെല്‍റ്റയാണ് കേരളത്തില്‍ കൂടുതല്‍. രണ്ടാം തരംഗത്തിന്റെ കാരണങ്ങളിലൊന്ന് ഡെല്‍റ്റയാണ്. വാക്‌സീന്‍ എടുത്തവരിലും ഭേദമായവരിലും രോഗമുണ്ടാക്കാന്‍ ഇവയ്ക്ക് കഴിയും. മരണം സംഭവിക്കാനുള്ള സാധ്യത കണ്ടെത്തിയിട്ടില്ല. നേരത്തെ ഒരാളില്‍ നിന്ന് രണ്ടോ മൂന്നോ ആളുകളിലായിരുന്നു പകരുന്നതായി കണ്ടെത്തിയത്. ഇതിന് ആറുപേരിലേക്ക് വരെ സാധ്യതയുണ്ട്. അതിനാല്‍ കോവിഡ് ചട്ടങ്ങള്‍ പാലിക്കണം. ഇരട്ട മാസ്‌ക്ക് ധരിക്കുക. കൂടിച്ചേരലുകള്‍ ഒഴിവാക്കുക. വാക്‌സിനെടുത്തവരും ശ്രദ്ധിക്കണം.

രണ്ട് മൂന്ന് തരംഗങ്ങള്‍ക്ക് ഇടയിലുള്ള ദൈര്‍ഘ്യം വര്‍ധിപ്പിക്കേണ്ടത് അനിവാര്യമാണ്. ബ്രിട്ടനില്‍ രണ്ടുമാസത്തെ ഇടവേളയായിരുന്നു. ഇറ്റലി 17 ആഴ്ച, അമേരിക്ക 23 ആഴ്ച എന്നിങ്ങനെയാണ് മൂന്നാം തരംഗത്തിലേക്കുള്ള ഇടവേള വന്നത്. കേരളത്തില്‍ മൂന്നാം തരംഗത്തിലേക്കുള്ള ഇടവേള പരമാവധി ദീര്‍ഘിപ്പിക്കണം. അതല്ലെങ്കില്‍ മരണം കൂടാന്‍ സാധ്യതയുണ്ട്. ലോക്ക്ഡൗണ്‍ ഇളവ് ശ്രദ്ധാപൂര്‍വമാകണം. ആരോഗ്യ സംവിധാനം ശാക്തീകരിക്കാന്‍ നടപടികളെടുക്കും. മൂന്നാം തരംഗം വന്നാല്‍ പ്രതിരോധിക്കാന്‍ മുന്‍കരുതലുകള്‍ക്ക് തയ്യാറെടുപ്പുകള്‍ നടക്കുന്നു. പ്രധാനപ്പെട്ട എല്ലാ ആശുപത്രികളിലും പുതിയതായി ഐസൊലേഷന്‍ വാര്‍ഡ് ഒരുക്കും. തിരുവനന്തപുരത്തും കോഴിക്കോടും ഐസലേഷന്‍ ബ്ലോക്ക് ഉണ്ടാക്കുന്നുണ്ടെന്ന് മുഖ്യമന്ത്രി അറിയിച്ചു. പുതിയ കേസുകള്‍ ഉണ്ടാകുന്നിടത്ത് നിരീക്ഷണം ശക്തമാക്കും. പുതിയ വകഭേദമുണ്ടോയെന്ന് കണ്ടെത്താനാണ് നിരീക്ഷണമെന്നും അദ്ദേഹം വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *