സ്വർണശേഖരത്തിൽ ജപ്പാനെ പിന്തള്ളി ഇന്ത്യ

സ്വർണശേഖരത്തിൽ ജപ്പാനെ പിന്തള്ളി ഇന്ത്യ

Spread the News

മുംബൈ: വിദേശനാണ്യശേഖരത്തിന്റെ ഭാഗമായുള്ള സ്വർണശേഖരത്തിൽ ജപ്പാനെ പിന്തള്ളി ഇന്ത്യ. ഓഗസ്റ്റ് 30 അവസാനിച്ച ആഴ്ചയിൽ ഇന്ത്യ 9ാം സ്ഥാനത്തെത്തി.

വേൾഡ് ഗോൾഡ് കൗൺസിലിന്റെ ജൂലായ് വരെയുള്ള കണക്കുകൾ പ്രകാരം ജപ്പാൻ 9-ാം സ്ഥാനത്തും ഇന്ത്യ 10-ാം സ്ഥാനത്തും ആയിരുന്നു.

ഓഗസ്റ്റ് മാസം സ്വർണശേഖരത്തിൽ മാത്രം 86.2 കോടി ഡോളറിന്റെ വർദ്ധനവാണ് ഉണ്ടായത്. ഇതോടെ മൊത്തം സ്വർണശേഖരത്തിന്റെ മൂല്യം 6,186 കോടി ഡോളറായി ഉയർന്നു.

കോവിഡ് മഹമാരിക്ക് ശേഷം ഇന്ത്യ തുടർച്ചയായി സ്വർണത്തിലുള്ള കരുതൽ ശേഖരം ഉയർത്തിക്കൊണ്ടിരിക്കുകയാണ്. ഏകദേശം 290 ടൺ സ്വർണമാണ് ഇക്കാലത്ത് റിസർവ് ബാങ്ക് വാങ്ങി സൂക്ഷിച്ചത്.

വിദേശ കറൻസികളുടെ പ്രകടനം ആഗോള സാമ്പത്തിക സ്ഥിതിയിൽ പ്രവചാനാതീതമായിരിക്കെയാണ്, സുരക്ഷിത നിക്ഷേപം എന്ന നിലയിൽ സ്വർണത്തിലേക്ക് കേന്ദ്രസർക്കാർ തിരിഞ്ഞത്.

2024-ൽ ജൂലായ് വരെ 42.5 ടൺ സ്വർണം ആർബിഐ. കരുതൽ ശേഖരത്തിന്റെ ഭാഗമാക്കി. ഇതോടെ ഇന്ത്യയുടെ സ്വർണത്തിലുള്ള കരുതൽ ശേഖരം 846 ടൺ കടന്നു.

ജുലൈ മാസത്തിൽ വിവിധ രാജ്യങ്ങളിലെ കേന്ദ്രബാങ്കുകൾ മൊത്തം 37 ടൺ സ്വർണം വാങ്ങിയത്. 14 ടണുമായി നാഷണൽ ബാങ്ക് ഓഫ് പോളണ്ടാണ് മുന്നിൽ. പത്തുടൺ സ്വർണം വാങ്ങിയ ഉസ്ബെക്കിസ്താൻ കേന്ദ്രബാങ്കാണ് രണ്ടാം സ്ഥാനത്ത്.

അടുത്ത അഞ്ചുവർഷത്തിനകം ലോകത്തെ വിവിധ കേന്ദ്രബാങ്കുകളുടെ കരുതൽ ശേഖരത്തിൽ പ്രധാന ഇനമായി സ്വർണം മാറുമെന്ന വിലയിരുത്തലിലാണ് വേൾഡ് ഗോൾഡ് കൗൺസിൽ.

വിദേശ കറൻസികളിലെ കയറ്റിറക്കങ്ങളും ആഗോളതലത്തിലുണ്ടാകുന്ന രാഷ്‌ട്രീയ, സാമ്പത്തിക അസ്ഥിരതയും ഉണ്ടാക്കുന്ന വെല്ലുവിളികൾ നേരിടുന്നതിനാണ് സ്വർണശേഖരം വർധിപ്പിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *