കൊക്കോയുടെ വില നാലക്കത്തിലേക്ക്‌ കടന്നു

കൊക്കോയുടെ വില നാലക്കത്തിലേക്ക്‌ കടന്നു

Spread the News

കൊക്കോ കർഷകരെ രോമാഞ്ചം കൊള്ളിച്ച്‌ ഉൽപന്ന വില നാലക്കത്തിലേക്ക്‌ പ്രവേശിച്ചു. ഇന്ത്യൻ വിപണിയുടെ ചരിത്രത്തിൽ ആദ്യമായി കൊക്കോ വില കിലോ 1000 രൂപയിലേക്ക്‌ ചുവടുവെച്ചത്‌ സംസ്ഥാനത്തെ കർഷകരെ തോട്ടങ്ങളിൽ സജീവമാക്കി.

ആഗോളതലത്തിൽ കൊക്കോ ക്ഷാമം രൂക്ഷമായതാണ്‌ വില ഉയർത്തി ചരക്ക്‌ സംഭരിക്കാൻ ചോക്ലറ്റ്‌ നിർമാതാക്കളെയും ബേക്കറി വ്യവസായികളെയും പ്രേരിപ്പിച്ചത്‌.

ചോക്ലറ്റ്‌ നിർമാണത്തിൽ ഒഴിച്ചു കൂടാനാവാത്ത വിഭവമെന്നനിലക്ക്‌ എന്തു വിലക്കും കൊക്കോ ശേഖരിക്കാൻ ബഹുരാഷ്‌ട്ര കമ്പനികൾ ആഗോളതലത്തിൽ വില ഉയർത്തി ചരക്ക്‌ സംഭരിക്കുകയാണ്‌.

പശ്ചിമാഫ്രിക്കൻ രാജ്യങ്ങളിൽ പ്രതികൂല കാലാവസ്ഥയിൽ ഉൽപാദനം കുത്തനെ കുറഞ്ഞതിനാൽ ആറുമാസം കൊണ്ട്‌ നിരക്ക്‌ ടണ്ണിന്‌ 4000 ഡോളറിൽനിന്ന് 12,000 ഡോളർവരെ ചുവടുവെച്ചു.

കേരളത്തിൽ നിരക്ക്‌ 220 രൂപയിൽനിന്നുള്ള കുതിച്ചു ചാട്ടത്തിൽ ഇതിനകം 1020 രൂപവരെ ഉയർന്ന്‌ ഇടപാടുകൾ നടന്നു. അടുത്ത മാസം ഹൈറേഞ്ചിൽ പുതിയ കൊക്കോ വിൽപനക്ക്‌ സജ്ജമാകുന്നതോടെ വിലയിൽ ചാഞ്ചാട്ടത്തിന്‌ ഇടയുണ്ട്‌.

വിപണിയിൽ ലഭ്യത ഉയർന്നാൽ 900-840 റേഞ്ചിൽ ഉൽപന്നത്തിന്‌ താങ്ങ്‌ പ്രതീക്ഷിക്കാം. തമിഴ്‌നാട്‌, കർണാടകം, ആന്ധ്ര സംസ്ഥാനങ്ങളിൽ കൊക്കോ വിളയുന്നുണ്ടെങ്കിലും ഹൈറേഞ്ച്‌ കൊക്കോക്കാണ്‌ ഏറ്റവും ഉയർന്ന വില. ‌

Leave a Reply

Your email address will not be published. Required fields are marked *