ജിയോ ഫിനാന്‍ഷ്യല്‍ സര്‍വീസസിനെ സൂചികകളില്‍ നിന്ന്‌ മാറ്റി

ജിയോ ഫിനാന്‍ഷ്യല്‍ സര്‍വീസസിനെ സൂചികകളില്‍ നിന്ന്‌ മാറ്റി

Spread the News
ജിയോ ഫിനാന്‍ഷ്യല്‍ സര്‍വീസസിനെ സൂചികകളില്‍ നിന്ന്‌ മാറ്റി

മുംബൈ: ജിയോ ഫിനാന്‍ഷ്യല്‍ സര്‍വീസസിനെ സെന്‍സെക്‌സ്‌ ഉള്‍പ്പെടെയുള്ള ബിഎസ്‌ഇ സൂചികകളില്‍ നിന്ന്‌ മാറ്റി. ഇന്നലെ വ്യാപാരം തുടങ്ങിയപ്പോള്‍ സൂചികകളില്‍ നിന്ന്‌ ജിയോ ഫിനാന്‍ഷ്യല്‍ സര്‍വീസസിനെ ഒഴിവാക്കിയിരുന്നു.

ഓഗസ്റ്റ്‌ 23 ആയിരുന്നു ജിയോ ഫിനാന്‍ഷ്യല്‍ സര്‍വീസസിനെ സൂചികകളില്‍ നിന്ന്‌ മാറ്റാനായി ആദ്യം നിശ്ചയിച്ചിരുന്ന തീയതി. ആദ്യത്തെ മൂന്ന്‌ ദിവസത്തില്‍ രണ്ട്‌ ദിവസവും ഓഹരി വില ലോവര്‍ സര്‍ക്യൂട്ടില്‍ എത്തുകയാണെങ്കില്‍ സൂചികയില്‍ നിന്ന്‌ ഒഴിവാക്കുന്നത്‌ മൂന്ന്‌ ദിവസം നീട്ടിവെക്കപ്പെടുന്നതാണ്‌.

ലിസ്റ്റിംഗിനു ശേഷമുള്ള ആദ്യ രണ്ട്‌ ദിവസവും ജിയോ ഫിനാന്‍ഷ്യല്‍ സര്‍വീസസ്‌ ഓഹരി വില അഞ്ച്‌ ശതമാനം വീതം ഇടിഞ്ഞിരുന്നു.

അതേ തുടര്‍ന്ന്‌ ഓഗസ്റ്റ്‌ 28ലേക്ക്‌ ജിയോ ഫിനാന്‍ഷ്യല്‍ സര്‍വീസസിനെ സൂചികകളില്‍ നിന്ന്‌ മാറ്റാനുള്ള തീയതി നീട്ടിയെങ്കിലും അടുത്ത രണ്ട്‌ ദിവസം കൂടി ലോവര്‍ സര്‍ക്യൂട്ടില്‍ എത്തിയതോടെ സെപ്‌റ്റംബര്‍ ഒന്നിലേക്ക്‌ മാറ്റുകയായിരുന്നു.

കഴിഞ്ഞ മൂന്ന്‌ ദിവസങ്ങളില്‍ ജിയോ ഫിനാന്‍ഷ്യല്‍ സര്‍വീസസിന്റെ ഓഹരി വില ഉയരുകയാണ്‌ ചെയ്‌തത്‌. വ്യാപാരത്തിനിടെ അപ്പര്‍ സര്‍ക്യൂട്ടിലെത്തുകയും ചെയ്‌തിരുന്നു. ഇന്നലെയും ഓഹരി വില മൂന്ന്‌ ശതമാനം വരെ ഉയര്‍ന്നു.

ജിയോ ഫിനാന്‍ഷ്യല്‍ സര്‍വീസസിന്റെ ഇപ്പോഴത്തെ വിപണിമൂല്യം 1.52 ലക്ഷം കോടി രൂപയാണ്‌. ടാറ്റാ സ്റ്റീല്‍, കോള്‍ ഇന്ത്യ, എച്ച്‌ഡിഎഫ്‌സി ലൈഫ്‌, ബജാജ്‌ ഓട്ടോ എന്നിവയേക്കാള്‍ ഉയര്‍ന്ന വിപണിമൂല്യമാണ്‌ ഇത്‌.

പാസീവ്‌ ഫണ്ടുകള്‍ ജിയോ ഫിനാന്‍ഷ്യല്‍ സര്‍വീസസിന്റെ 29 കോടി ഓഹരികള്‍ വില്‍ക്കാന്‍ നിര്‍ബന്ധിതമായതാണ്‌ ഓഹരി വില ആദ്യദിവസങ്ങളില്‍ ഇടിവ്‌ നേരിട്ടതിന്‌ കാരണം. സൂചികയില്‍ ഉള്‍പ്പെടാത്ത ഓഹരികള്‍ പാസീവ്‌ ഫണ്ടുകള്‍ക്ക്‌ കൈവശം വെക്കാനാകില്ല.

വിപണിമൂല്യത്തിന്റെ അടിസ്ഥാനത്തില്‍ ജിയോ ഫിനാന്‍ഷ്യല്‍ സര്‍വീസസ്‌ ഇന്ത്യയിലെ മൂന്നാമത്തെ വലിയ എന്‍ബിഎഫ്‌സിയാണ്‌.

ബജാജ്‌ ഫിനാന്‍സും ബജാജ്‌ ഫിന്‍സെര്‍വുമാണ്‌ ആദ്യ രണ്ട്‌ സ്ഥാനങ്ങളില്‍.

Leave a Reply

Your email address will not be published. Required fields are marked *