ടെലികോം രംഗത്ത് ഇന്ത്യ ആഗോള ശക്തി

Spread the News

ന്യൂഡല്‍ഹി: ലോകത്തെ ഏറ്റവും വേഗതയേറിയ 5ജി വത്ക്കരണത്തിനാണ് രാജ്യം സാക്ഷ്യം വഹിക്കുന്നതെന്ന് ടെലികോം മന്ത്രി അശ്വനി വൈഷ്ണവ്. 2.25 ലക്ഷം കോടി രൂപയുടെ നിക്ഷേപമാണ് ഈ രംഗത്ത് നടത്തിയിട്ടുള്ളത്. മാത്രമല്ല ആഗോള ടെലികോം രംഗത്തെ വലിയ ശക്തിയാകാന്‍ തുടങ്ങുകയാണ് രാജ്യം.

കാരണം 6ജി സാങ്കേതിക വിദ്യയില്‍ ബൗദ്ധിക സ്വത്തവകാശത്തിന്റെ 10 ശതമാനം ഇന്ത്യയില്‍ നിന്നാണ്, മന്ത്രി പറഞ്ഞു. കഴിഞ്ഞ വര്‍ഷം ഒക്ടോബറില്‍ അടുത്ത തലമുറ മൊബൈല്‍ സേവനങ്ങള്‍ ആരംഭിച്ചു. കൂടാതെ 2.70 ലക്ഷം 5 ജി സൈറ്റുകള്‍ ഇന്‍സ്റ്റാള്‍ ചെയ്തിട്ടുണ്ട്.

6 ജി ഭാരത് സഖ്യത്തിന്റെ തുടക്കം ഇന്ത്യയെ 6 ജി ഇക്കോസിസ്റ്റം വികസിപ്പിക്കുകയെന്ന ലക്ഷ്യത്തിലേക്ക് നയിക്കും. വ്യവസായം, അക്കാദമിക്, സര്‍ക്കാര്‍ എന്നിവ ഉള്‍പ്പെടുന്ന ഒരു സംഘടനയാണ് ഭാരത് 6 ജി സഖ്യം.

ഏതാണ്ട് നൂറോളം എഞ്ചിനീയര്‍മാര്‍ 6 ജി മേഖലയില്‍ പേറ്റന്റ് സ്വന്തമാക്കി കഴിഞ്ഞുവെന്ന് മന്ത്രി അറിയിച്ചിരുന്നു. 5 ജിയില്‍ ലോകവുമായി പങ്കാളിത്തത്തിലാണെങ്കില്‍ 6 ജിയില്‍ രാജ്യം നേതൃ സ്ഥാനത്താണ്.

ഇന്ത്യ ഇപ്പോള്‍ ഒരു സാങ്കേതിക കയറ്റുമതി രാജ്യമാണ്. നമ്മുടെ 4 ജി, 5 ജി സാങ്കേതികവിദ്യ ഉപയോഗിക്കാന്‍ യുഎസ് ആഗ്രഹിക്കുന്നു. അഡീഷണല്‍ സെക്രട്ടറി ഇക്കാര്യം തന്നെ വിളിച്ചു പറഞ്ഞു.

ഇന്ത്യയുടെ റേഡിയോ എക്യുപ്‌മെന്റാണ് യുഎസ് ടെലികോം ടവറുകളില്‍ കൂടുതലുള്ളതെന്നും മന്ത്രി അറിയിച്ചു.നവീനവും സങ്കീര്‍ണ്ണവുമായ ഉപകരണമാണ് റേഡിയോ എ്കുയ്പ്‌മെന്റ്. ചാര്‍ധാം ഫൈബര്‍ കണക്റ്റിവിറ്റിയും 2,00,000-ാമത് 5 ജി സൈറ്റും ആരംഭിക്കുന്നതിന്റെ ഭാഗമായി സംസാരിച്ച മന്ത്രി ഡിസംബര്‍ 31 നകം 3,00,000 സൈറ്റുകള്‍ രാജ്യത്തുണ്ടാകുമെന്ന് അറിയിച്ചു.

ഒക്ടോബര്‍ 2022 ലാണ് ഇന്ത്യ 5 ജി അവതരിപ്പിച്ചത്.വേഗത്തില്‍ അത് രാജ്യമെമ്പാടും വ്യാപിച്ചു.ടെലികമ്മ്യൂണിക്കേഷന്‍ സേവന ദാതാക്കള്‍ (ടിഎസ്പി) ഓരോ ആഴ്ചയും 10,000 ബേസ് ട്രാന്‍സ്സീവര്‍ സ്റ്റേഷനുകള്‍ (ബിടിഎസ്) സ്ഥാപിക്കുന്നു.

മാര്‍ച്ച് അവസാനത്തോടെ 500 നഗരങ്ങളില്‍ 5 ജി ലഭ്യമായി.നിലവില്‍ 685 ജില്ലകളിലെ 3000 നഗരങ്ങളിലാണ് 5 ജി ശൃംഖലയുള്ളത്.

Leave a Reply

Your email address will not be published. Required fields are marked *