മുംബൈ: വിദേശനാണ്യ നിയമ ലംഘനവുമായി ബന്ധപ്പെട്ട അന്വേഷണ ഭാഗമായി റിലയൻസ് എ.ഡി.എ ഗ്രൂപ് ചെയർമാൻ അനിൽ അംബാനി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന് മുന്നിൽ ഹാജരായി. രാവിലെ പത്തിന് ദക്ഷിണ മുംബൈയിലെ ഇ.ഡി ഓഫിസിലെത്തിയാണ് അദ്ദേഹം മൊഴി നൽകിയത്.
ഫോറിൻ എക്സ്ചേഞ്ച് മാനേജ്മെന്റ് ആക്ടിലെ (ഫെമ) വിവിധ വകുപ്പുകൾ പ്രകാരം ഫയൽ ചെയ്ത പുതിയ കേസിന്റെ ഭാഗമായാണ് മൊഴിയെടുത്തത്.
യെസ് ബാങ്ക് സഹസ്ഥാപകൻ റാണാ കപൂറിനെതിരായ കള്ളപ്പണം വെളുപ്പിക്കൽ കേസിൽ 2020ൽ അനിൽ അംബാനി ഇ.ഡിക്ക് മുന്നിൽ ഹാജരായിരുന്നു. രണ്ട് സ്വിസ് ബാങ്ക് അക്കൗണ്ടുകളിലായി 814 കോടി രൂപയിലധികം വെളിപ്പെടുത്താത്ത ഫണ്ടുണ്ടെന്നും ഇതുവഴി 420 കോടി രൂപയുടെ നികുതി വെട്ടിപ്പ് നടത്തിയെന്നുമുള്ള ആരോപണത്തിൽ കഴിഞ്ഞ വർഷം ആഗസ്റ്റിൽ അനിൽ അംബാനിക്ക് ആദായനികുതി വകുപ്പ് നോട്ടീസ് അയച്ചിരുന്നു. ഇത് കഴിഞ്ഞ മാർച്ചിൽ ബോംബെ ഹൈകോടതി താൽക്കാലികമായി സ്റ്റേ ചെയ്തു.










