
യുഎസുമായി ചൈന ഏറ്റുമുട്ടുമ്പോൾ നേട്ടം കൊയ്യാനുറച്ച് ഇന്ത്യ; 10 സെക്ടറിലെ 175 ഉത്പന്നങ്ങൾക്ക് കയറ്റുമതി പ്രോത്സാഹനം
April 16, 2025 0 By BizNews
ഡൽഹി: പകരച്ചുങ്കവുമായി ബന്ധപ്പെട്ട വിഷയത്തിൽ ആഗോള സാമ്പത്തിക മേഖലയിലെ രണ്ട് വമ്പൻ ശക്തികളായ യുഎസും ചൈനയും പരസ്പരം കൊമ്പുകോർക്കുമ്പോൾ വീണുകിട്ടുന്ന അവസരം നേട്ടമാക്കാനുറച്ച് ഇന്ത്യ.
ചൈനയിൽ നിന്നും ഇറക്കുമതി ചെയ്യുന്ന ഉത്പന്നങ്ങൾക്ക് 145 ശതമാനമെന്ന ഉയർന്ന നിരക്കിൽ പകരച്ചുങ്കം ഏർപ്പെടുത്തിയപ്പോൾ യുഎസ് വിപണിയിൽ സാന്നിധ്യം വർധിപ്പിക്കാനുള്ള മികച്ച ചില അവസരങ്ങൾ തുറന്നുകിട്ടുന്നതായി നീതി ആയോഗിന്റെ റിപ്പോർട്ട് സാക്ഷ്യപ്പെടുത്തുന്നു.
കയറ്റുമതിയിൽ വളർച്ച നേടാമെന്ന് കരുതുന്ന സെക്ടറുകൾ
തുണിത്തരങ്ങൾ, വസ്ത്രങ്ങളുടെ അനുബന്ധ ഘടകങ്ങൾ
കെമിക്കൽസ്
പ്ലാസ്റ്റിക്സ്, റബ്ബർ
വാഹനം (റെയിൽവെ ഒഴികെ)
മിനറൽ ഫ്യൂവൽ (ശുദ്ധീകരിച്ച പെട്രോളിയം ഉത്പന്നങ്ങൾ പോലുള്ളവ)
രത്നക്കല്ലുകൾ, ആഭരണങ്ങൾ
ഇരുമ്പ്/ സ്റ്റീൽ സാമഗ്രികൾ (പൈപ്പ്, ട്യൂബ്, യന്ത്ര ഘടകങ്ങൾ, ഫാസ്റ്റ്നർ പോലുള്ളവ)
ഇലക്ട്രോണിക്സ്, ഇലക്ട്രിക്കൽ ഉപകരണങ്ങൾ
പാദരക്ഷ
തന്ത്രപരമായ സംരംഭങ്ങളും പിന്തുണ നടപടികളും
ചൈനയ്ക്കെതിരെയുള്ള പകരച്ചുങ്കം ഉയർന്ന തോതിൽ നിലനിർത്തിയതിനാലും ഇന്ത്യയ്ക്കെതിരായ ഇറക്കുമതി തീരുവ താരതമ്യേന താഴ്ന്ന നിലയിലായതിന്റേയും പശ്ചാത്തലത്തിൽ യുഎസ് വിപണിയിൽ സംജാതമായ വിപണന, വ്യാപാര അവസരം മുതലെടുക്കുന്നതിനായി ഇന്ത്യൻ കയറ്റുമതി കമ്പനികൾക്ക് തന്ത്രപരമായ സംരംഭങ്ങൾ ആരംഭിക്കുന്നതിനുള്ള പിന്തുണ നടപടികളുമായി ഫെഡറേഷൻ ഓഫ് ഇന്ത്യൻ എക്സ്പോർട്ട് ഓർഗനൈസേഷൻ (എഫ്ഐഇഒ) രംഗത്തെത്തി.
ഇതിന്റെ ഭാഗമായി യുഎസ് വിപണിയിൽ ഇന്ത്യൻ കമ്പനികളുടെ സാന്നിധ്യം അറിയിക്കുന്നതിനുള്ള എക്സിബിഷനുകൾ, വ്യാപാരികളുമായുള്ള ചർച്ചകൾ, പ്രദേശിക വ്യാപാരികളുമായുള്ള പങ്കാളിത്തവും സഹകരണവും വർധിപ്പിക്കുന്നതിനായി 750 കോടി രൂപയുടെ മാർക്കറ്റിങ് പദ്ധതി തയ്യാറാക്കിയിട്ടുണ്ട്.
അതുപോലെ കയറ്റുമതി കമ്പനികൾക്കുള്ള സാമ്പത്തിക സഹായം നൽകുന്നതിനുള്ള ഇന്ററസ്റ്റ് ഈക്വലൈസേഷൻ സ്കീം (ഐഇഎസ്) എന്ന പദ്ധതി ദീർഘിപ്പിച്ചു.
മത്സരക്ഷമത വർധിപ്പിക്കുന്നതിനും നവീന ഉത്പന്നങ്ങൾ വികസിപ്പിക്കുന്നതിനുമായി നടത്തുന്ന ഗവേഷണ, വികസന പ്രവർത്തനങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിനായി കമ്പനികൾക്ക് നികുതി ഇളവുകൾ വർധിപ്പിക്കുകയും ചെയ്തിട്ടുണ്ട്.
ഇത്തരം പിന്തുണ നടപടികളിലൂടെ അടുത്ത മൂന്ന് വർഷത്തിനുള്ളിൽ യുഎസിലേക്കുള്ള കയറ്റുമതിയിൽ നിന്നും 2,500 കോടി ഡോളറിന്റെ അധിക വരുമാനം കണ്ടെത്താനാണ് ഇന്ത്യ ശ്രമിക്കുന്നത്.
കൺസ്യൂമർ ഇലക്ട്രോണിക്സും മറ്റ് സാധ്യതയുള്ള സെക്ടറിൽ നിന്നും ഗണ്യമായ സംഭാവനയാണ് പ്രതീക്ഷിക്കുന്നത്. ചുരുക്കത്തിൽ ആഗോള വാണിജ്യ മേഖലയിൽ ഉടലെടുത്ത സംഘർങ്ങൾ കാരണം നേരിടാവുന്ന നഷ്ടങ്ങളെ മറികടക്കാനും പുതിയതായി തുറന്നുകിട്ടുന്ന അവസരങ്ങളിലൂടെ യുഎസ് വിപണിയിലെ സാന്നിധ്യം അരക്കിട്ടുറപ്പിക്കാനുമുള്ള ശ്രമങ്ങളാണ് ഇപ്പോൾ ഇന്ത്യയുടെ ഭാഗത്തുനിന്നും ഉണ്ടായിരിക്കുന്നതെന്ന് സാരം. ഇതു ഏറെ പ്രതീക്ഷ നൽകുന്ന കാര്യവുമാണ്.
ഉഭയകക്ഷി വ്യാപാര കരാർ ജൂലൈയിൽ ഒപ്പിടുമോ?
ഇക്കഴിഞ്ഞ ഏപ്രിൽ രണ്ടിന് ഇന്ത്യക്കെതിരായി ചുമത്തിയ 26 ശതമാനം പകരച്ചുങ്കം മരവിപ്പിച്ച നടപടി 2025 ജൂലൈ 9 വരെയാണ് പ്രാബല്യത്തിലുള്ളത്.
ഇതിനകം യുഎസും ഇന്ത്യയും തമ്മിലുള്ള വ്യാപാര കരാർ പ്രാവർത്തികമാക്കാൻ പരമാവധി ശ്രമങ്ങൾ ഇരുഭാഗത്തുനിന്നും ഉണ്ടാകുന്നുണ്ട്. കരാറിന്റെ ചർച്ചകൾക്കായുള്ള പരിഗണനാ വിഷയങ്ങൾ (ടേം ഓഫ് റഫറൻസ്) സംബന്ധിച്ച് ഇരു രാജ്യങ്ങളും തമ്മിൽ ധാരണയിലെത്തി. ഇത് വളരെ ശുഭാപ്തി വിശ്വാസമേകുന്ന നീക്കമാണ്.
രണ്ട് രാജ്യങ്ങൾക്കും പരസ്പരം യോജിക്കാൻ കഴിയുന്ന ഒരു വ്യാപാര ഉടമ്പടി 90 ദിവസത്തിനുള്ളിൽ സാധ്യമാക്കാൻ കഴിയാമെന്ന വിശ്വാസം ജനിപ്പിക്കാൻ ഇതിനായിട്ടുണ്ട്.
ഇക്കഴിഞ്ഞ ഫെബ്രുവരിയിലെ പ്രധാനമന്ത്രി മോദിയുടെ യുഎസ് സന്ദർശനത്തിനിടെ രണ്ടു രാജ്യങ്ങളും തമ്മിലുള്ള സമഗ്ര വ്യാപാര കരാറിന്റെ പ്രാഥമിക ഘട്ടം 2025 സെപ്റ്റംബർ – ഒക്ടോബർ കാലയളവോടെ പ്രാവർത്തിക്കാമെന്ന ധാരണയിലെത്തിയിരുന്നു.
2030-ഓടെ യുഎസും ഇന്ത്യയും തമ്മിലുള്ള വ്യാപാരം 50,000 കോടി ഡോളറായി വർധിപ്പിക്കുന്നതിനാണ് ലക്ഷ്യമിടുന്നത്.
എന്തായാലും യുഎസ് പകരച്ചുങ്കം ഏർപ്പെടുത്തിയപ്പോൾ തിരിച്ചടിക്കാതെ അനുനയ ചർച്ചകൾക്ക് മുൻകൈയെടുത്ത കേന്ദ്ര സർക്കാരിന്റെ സമീപനം ഫലപ്രാപ്തിയിലേക്ക് എത്തുന്നതിന്റെ സൂചനകളാണ് ഇപ്പോൾ കണ്ടുവരുന്നത്.