മുംബൈ: മുൻനിര കമ്പനികളായ ഐ.ടി.സി, സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ എന്നിവയുടെ ഓഹരികൾ നേരിട്ട ഇടിവിൽ വ്യാഴാഴ്ചയും താഴോട്ടിറങ്ങി ഓഹരി വിപണി. തുടക്കത്തിൽ മികവു കാട്ടിയിട്ടും അവസരമാക്കാനാവാതെയാണ് 128.90 പോയന്റ് ഇടിഞ്ഞ് 61,431.74ൽ വ്യാപാരം അവസാനിപ്പിച്ചത്.
നിഫ്റ്റി 51.80 പോയന്റ് കുറഞ്ഞ് 18,129.95ലെത്തി. തുടർച്ചയായ മൂന്നാം ദിവസമാണ് ഓഹരിമൂല്യം താഴോട്ടുപോകുന്നത്. ഐ.ടി.സി, എസ്.ബി.ഐ എന്നിവക്കു പുറമെ ടൈറ്റാൻ, പവർ ഗ്രിഡ്, ലാൻസൻ ആൻഡ് ടൂബ്രോ, ടാറ്റ മോട്ടോഴ്സ്, ഹിന്ദുസ്ഥാൻ യൂനിലീവർ, അൾട്രാടെക് എന്നിവയും താഴോട്ടിറങ്ങിയവയിൽ പെടും. ഐ.ടി.സി ഓഹരികൾ രണ്ടു ശതമാനം ഇടിവ് രേഖപ്പെടുത്തി.
അതേസമയം, ബജാജ് ഫിനാൻസ്, കോട്ടക് മഹീന്ദ്ര, ഭാരതി എയർടെൽ, ഐ.സി.ഐ.സി.ഐ ബാങ്ക്, ഏഷ്യൻ പെയിന്റ്സ്, എച്ച്.സി.എൽ ടെക്നോളജീസ്, എച്ച്.ഡി.എഫ്.സി എന്നിവക്ക് വിലകയറി.




