കൊച്ചി: ഹോസ്റ്റലിലെ മൂട്ട ശല്യം മാറ്റാൻ കെമിക്കൽ അടിക്കാൻ കൊണ്ടുപോകുന്നുവെന്ന് പറഞ്ഞ് കട്ടിലുകൾ മോഷ്ടിക്കാൻ ശ്രമിച്ച മുൻ വിദ്യാർഥി പിടിയിൽ. എറണാകുളം മഹാരാജാസ് കോളേജ് ഹോസ്റ്റലിൽ നിന്നാണ് എട്ടു കട്ടിലുകൾ കടത്താൻ ശ്രമിച്ച സംഭവത്തിൽ പൂർവ്വ വിദ്യാർഥിയായ ആൻസ്റ്റനെ പൊലീസ് കസ്റ്റഡിയിലെടുത്തത്.
പുലർച്ചെ ഹോസ്റ്റലിൽ എത്തിയ ആൻസ്റ്റൺ, പോർട്ടർ വഴി വാഹനം ബുക്ക് ചെയ്താണ് കട്ടിലുകൾ കയറ്റാൻ ശ്രമിച്ചത്. ഹോസ്റ്റലിലെ കട്ടിലുകൾ കാണാതാകുന്നത് ശ്രദ്ധയിൽപ്പെട്ട വാർഡൻ ഉടൻ തന്നെ സ്ഥലത്തെത്തി ഇയാളെ തടഞ്ഞുനിർത്തുകയായിരുന്നു. കട്ടിലുകളിൽ അതിരൂക്ഷമായ മൂട്ട ശല്യമാണെന്നും അത് നീക്കം ചെയ്യാൻ കെമിക്കൽ അടിക്കാൻ കൊണ്ടുപോവുകയാണെന്നുമാണ് ആൻസ്റ്റൺ വാർഡനോട് മറുപടി പറഞ്ഞത്.
എന്നാൽ, കോളേജ് അധികൃതരോ ഹോസ്റ്റൽ മാനേജ്‌മെന്റോ അറിയാതെ ഇത്തരം ഒരു നടപടിക്ക് ആരാണ് അനുവാദം നൽകിയത് എന്ന വാർഡന്റെ ചോദ്യത്തിന് മുന്നിൽ ഇയാൾക്ക് ഉത്തരമുണ്ടായില്ല. തുടർന്ന് കോളേജ് അധികൃതർ വിവരം അറിയിച്ചതിനെ തുടർന്ന് പൊലീസ് സ്ഥലത്തെത്തി ആൻസ്റ്റനെ കസ്റ്റഡിയിലെടുത്തു. സംഭവത്തിൽ വിശദമായ അന്വേഷണം നടക്കുകയാണെന്ന് പൊലീസ് വ്യക്തമാക്കി.

