ചെങ്ങമനാട്: ആലുവക്കടുത്ത് ചെങ്ങമനാട് പഞ്ചായത്തിലെ എട്ടാം വാർഡിലെ കപ്രശ്ശേരിയിൽ പുലിഭീതിയിൽ നാട്ടുകാർ. രണ്ടിടങ്ങളിൽസി.സി.ടി.വി ക്യാമറകൾ സ്ഥാപിച്ചു.
ശനിയാഴ്ച പുലർച്ചെ ലോകകപ്പ് ഫുട്ബാൾ മത്സരം കാണാൻ വീടിന്റെ മുകൾ നിലയിലെ ഹാളിലേക്ക് കയറുന്നതിനിടെ യുവാക്കളുടെ മുന്നിൽ ഗർജ്ജിക്കുന്ന ശബ്ദത്തോടെ ഭീമൻ ജീവി ചാടി വീണുവെന്നാണ് പറയുന്നത്.
ചാടി വീഴുന്നതിനിടെ നിയന്ത്രണം വിട്ട ജീവി ഇടത് വശത്തെ കൃഷിയിടത്തിൽ വീഴുകയും, അവിടെ നിന്ന് പിടഞ്ഞെഴുന്നേറ്റ് തെക്ക് വശത്തെ മതിൽ ചാടി കാട് മൂടിയ പറമ്പിലൂടെ പായുകയുമായിരുന്നുവത്രെ.
ചാടി വീണപ്പോൾ നടയിൽ കൈകൾ പതിഞ്ഞ പാടുകളും, താഴെ വീണപ്പോൾ പതിഞ്ഞ കാൽപ്പാടുകളും കണ്ടെത്തിയിട്ടുണ്ട്. ഹാളിലെ പ്ലാസ്റ്റിക് കട്ടിലിൽനിന്ന് പുലിയുടേതെന്ന് സംശയിക്കുന്ന രോമങ്ങളും, സമീപത്തെ വളർത്തു നായെ ആക്രമിച്ച പാടുകളും കണ്ടെത്തിയിട്ടുണ്ട്.
ശനിയാഴ്ച പുലർച്ചെ 1.15ഓടെ കപ്രശ്ശേരി വെളിയത്ത് മോഹനന്റെ വീട്ടിലായിരുന്നു സംഭവം. മോഹനന്റെ മകളുടെ മകൻ അർജുനനും, സുഹൃത്ത് അനന്ദുവുമാണ് പുലിയെന്ന് സംശയിക്കുന്ന ഭീമൻ ജീവിയെ നേരിയ കണ്ടത്. മുന്നിൽ അനന്ദുവും, പിന്നിൽ അർജുനനുമാണ് നടകയറിയത്. ഈ സമയം മുകളിലെ നടയിൽ നിന്ന് ഏഴ് സ്റ്റപ്പോളം താഴെയായി യുവാക്കളുടെ മുന്നിൽ ചാടി വീണെങ്കിലും തെന്നി മൂന്നടി താഴ്ചയുള്ള കൃഷിയിടത്തിൽ വീഴുകയായിരുന്നു.
അവിടെ നിന്ന് പിടഞ്ഞെഴുന്നേറ്റ് മതിൽ ചാടി തെക്ക് വശത്തെ പറമ്പിലൂടെ ഇരുളിൽ ഓടി രക്ഷപ്പെടുകയായിരുന്നുവത്രെ. ഭീതിയിലായ യുവാക്കൾ കുറച്ച് നേരം എന്ത് ചെയ്യണമെന്നറിയാതെ സ്തബ്ദരായെങ്കിലും ഉടൻ ഫോൺ ചെയ്ത് നാട്ടുകാരെ വിളിച്ച് കൂട്ടുകയായിരുന്നു.
തുടർന്ന് നടത്തിയ പരിശോധനയിൽ പുലിയുടേതെന്ന് സംശയിക്കുന്ന കൈകാലുകൾ പതിഞ്ഞ പാടുകൾ കണ്ടെത്തി. മുകളിലെ ഹാളിലെ ചെറിയ പ്ലാസ്റ്റിക് കട്ടിലിൽനിന്ന് പുലിയുടേതെന്ന് സംശയിക്കുന്ന ജീവിയുടെ രോമങ്ങളും കണ്ടെടുത്തിട്ടുണ്ട്.
തൊട്ടടുത്ത വടക്കുഞ്ചേരി അഖിൽ ദേവസിയുടെ മൂന്ന് വയസുള്ള വളർത്തു നായയെ കൂട്ടിൽനിന്ന് ആക്രമിച്ചതിനെത്തുടർന്ന് രോമങ്ങൾ മുറിഞ്ഞ് പോവുകയും, ചെറിയ തോതിൽ മുറിവും സംഭവിച്ചിട്ടുണ്ട്. സമീപവാസികൾ ഭീതിയുടെ നിഴലിൽ ഉറങ്ങാതെ നേരം വെളുപ്പിച്ചു.
നേരം പുലർന്നതോടെ സംഭവം കപ്രശ്ശേരി ഗ്രാമത്തെ ഭീതിയിലാക്കിയിരിക്കുകയാണ്. പഞ്ചായത്ത് പ്രസിഡന്റ് ജെർളി കപ്രശ്ശേരി, വൈസ്. പ്രസിഡന്റ് സജീന സുബൈർ, പഞ്ചായത്തംഗങ്ങളായ ആർ. സുനിൽകുമാർ, ഹുസൈൻ കല്ലറക്കൽ, സി.പുഷ്പൻ തുടങ്ങിയവർ സ്ഥലത്തെത്തി. സംഭവമറിഞ്ഞ് വനം മലയാറ്റൂർ ആർ.ആർ.ടിയിലെ ബി.എഫ്.ഒമാരായ സനൽ ശേഖർ, വിനയകുമാർ എന്നിവരുടെ നേതൃത്വത്തിൽ അബിൻ, ആൽഡ്രിൻ തുടങ്ങിയവർ സ്ഥലത്തെത്തി വിദഗ്ദമായ പരിശോധന നടത്തി.
കണ്ടെത്തിയ കാൽപ്പാടുകൾക്ക് പുലിയുടേതിന് സാമ്യമുണ്ടെങ്കിലും പുലിയുടേതെന്ന് സ്ഥിതീകരിച്ചിട്ടില്ല. വലിയ കാട്ടുപൂച്ചകളുടേതാണെന്ന് സംശയിക്കുന്നുണ്ട്. എന്നാൽ കാട്ടുപൂച്ചയോ, മരപ്പട്ടിയോ ആണെങ്കിൽ നായയെ ആക്രമിക്കില്ലെന്നും
വനംവകുപ്പ് അധികൃതർ പറഞ്ഞു.നായയെ ആക്രമിച്ചിട്ടുള്ളതിനാൽ ജീവി ഇനിയും സ്ഥലത്തെത്താൻ സാധ്യതയുള്ളതിനാൽ നായയുള്ള വീടിൻ്റെ മുന്നിലെ
ജാതിത്തോട്ടത്തിലും, മോഹനൻ്റെ വീടിൻ്റെ സംഭവം നടന്ന നടയുടെ മുന്നിലും സി.സി.ടി.വി ക്യാമറകൾ സ്ഥാപിച്ചിട്ടുണ്ട്. അതിനിടെ നാട്ടുകാരോട് ജാഗ്രത പുലർത്തണമെന്ന് വനം വകുപ്പ് അധികൃതർ നിർദ്ദേശിച്ചിരിക്കുകയാണ്.

