ന്യൂഡൽഹി: 2024-25 സാമ്പത്തിക വർഷം ധനക്കമ്മി ഉയർന്ന സംസ്ഥാനങ്ങളിൽ കേരളവും. മുൻവർഷത്തേക്കാൾ ധനക്കമ്മിയിൽ കാര്യമായ വർധനയുണ്ടായ സംസ്ഥാനങ്ങളുടെ കൂട്ടത്തിലാണ് കേരളം. ആന്ധ്രപ്രദേശ്, കർണാടക, മധ്യപ്രദേശ്, മഹാരാഷ്ട്ര തുടങ്ങിയ സംസ്ഥാനങ്ങളും ഈ കൂട്ടത്തിലുണ്ട്. കേരളമടക്കം 15 സംസ്ഥാനങ്ങളിൽ റവന്യൂ കമ്മിയാണ്. അതേസമയം, ഉത്തർപ്രദേശ്, ഗുജറാത്ത്, ഝാർഖണ്ഡ്, മണിപ്പൂർ തുടങ്ങിയ 13 സംസ്ഥാനങ്ങൾ റവന്യൂ മിച്ചം രേഖപ്പെടുത്തി. കംപ്ട്രോളർ ആൻഡ് ഓഡിറ്റർ ജനറൽ ഓഫ് ഇന്ത്യ പുറത്തിറക്കിയ റിപ്പോർട്ടിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്.
18 സംസ്ഥാനങ്ങളാണ് റവന്യൂ മിച്ചം ലക്ഷ്യമിട്ടത്. ഇതിൽ ഒമ്പതെണ്ണം ലക്ഷ്യം നേടി. അസം, ബിഹാർ, ഛത്തിസ്ഗഢ്, ഹരിയാന, ഹിമാചൽപ്രദേശ്, കർണാടക, മഹാരാഷ്ട്ര, മിസോറം, തെലങ്കാന എന്നിവക്ക് റവന്യൂ കമ്മിയാണ്. ഗോവ, ഝാർഖണ്ഡ്, പഞ്ചാബ്, രാജസ്ഥാൻ, തമിഴ്നാട്, ത്രിപുര, ഉത്തർപ്രദേശ് എന്നിവ കമ്മിയില്ലാതാക്കാൻ ലക്ഷ്യമിട്ടു. ഇവയിൽ ഗോവ, ഝാർഖണ്ഡ്, ത്രിപുര, ഉത്തർപ്രദേശ് എന്നിവ മിച്ചം കൈവരിച്ചു.

