ന്യൂഡൽഹി: ഝാർഖണ്ഡിലെയും ബീഹാറിലെയും വ്യക്തിഗത നികുതിദായകരിൽ ഒന്നാമതെത്തിയിരിക്കുകയാണ് എം.എസ് ധോണി. 2025-26 സാമ്പത്തിക വർഷത്തെ നികുതിദായകരുടെ പട്ടിക പുറത്തുവിട്ടപ്പോളാണ് ആദായ നികുതി വകുപ്പ് ചീഫ് കമ്മീഷ്ണർ ഇക്കാര്യം വ്യക്തമാക്കിയത്. ഇക്കഴിഞ്ഞ സാമ്പത്തിക വർഷത്തിൽ മാത്രം 20000 കോടി രൂപയാണ് ബീഹാർ, ഝാർഖണ്ഡ് എന്നീ രണ്ടു സംസ്ഥാനങ്ങളിൽ നിന്നുമായി നികുതി ലഭിച്ചത്. അതിൽ ഝാർഖണ്ഡിൽ നിന്നു മാത്രമായി 12000 കോടി രൂപയാണ് ലഭിച്ചത്.
രണ്ട് സംസ്ഥാനങ്ങളിലെയും വ്യക്തിഗത നികുതിദായകരുടെ പട്ടികയിൽ ധോണി ഒന്നാമതെത്തിയിരിക്കുകയാണ്. ധോണി എത്ര തുകയാണ് നികുതി നൽകിയതെന്ന് വ്യക്തമാക്കാൻ ചീഫ് കമ്മീഷ്ണർ വിസമ്മതിച്ചു. ആദായനികുതി വകുപ്പിന്‍റെ കണക്കനുസരിച്ച് രണ്ട് സംസ്ഥാനങ്ങളിൽ നികുതി പിരിവിന്‍റെ ഏകദേശം 60 ശതമാനവും ഝാർഖണ്ഡിൽ നിന്നാണ്. ഈ സാമ്പത്തിക വർഷത്തിൽ പെയ്ത കനത്ത മഴ ഖനന പ്രവർത്തനങ്ങളെയും അതുവഴി നികുതി ശേഖരണത്തെയും ബാധിച്ചുവെന്നും ഉദ്യോഗസ്ഥർ പറഞ്ഞു.

