യുവതിയുടെ കൊലപാതകം; ഭർതൃമാതാവിനെ സ്ഥലത്തെത്തിച്ച് തെളിവെടുത്തു
March 17, 2026കരുളായി കുണ്ടുങ്ങലിൽ യുവതിയെ കൊലപ്പെടുത്തിയ കേസിൽ ഭർതൃമാതാവ് ശാന്തയെ തെളിവെടുപ്പിനായിപൊലീസ് കൊണ്ടുവരുന്നു
പൂക്കോട്ടുംപാടം: കരുളായി കുണ്ടുങ്ങലിൽ തൊണ്ണത്ത് റിജില കൊല്ലപ്പെട്ടതുമായി ബന്ധപ്പെട്ട് അറസ്റ്റിലായ ഭർതൃമാതാവ് ശാന്തയെ കൊലപാതകം നടന്ന വീട്ടിലെത്തിച്ച് പൊലീസ് തെളിവെടുപ്പ് നടത്തി. തിങ്കളാഴ്ച വൈകീട്ട് 4.30ഓടെയാണ് പ്രതിയെ കനത്ത സുരക്ഷാസന്നാഹങ്ങളോടെ വീട്ടിലെത്തിച്ചത്. സംഭവസ്ഥലത്തുനിന്ന് കൊലപാതകത്തിന് ഉപയോഗിച്ചതെന്ന് കരുതുന്ന അരുവാകത്തി പൊലീസ് കണ്ടെടുത്തു. വീടിന്റെ അടുക്കള ഭാഗത്ത് അടുപ്പിനടിയിൽ ഒളിപ്പിച്ച നിലയിലായിരുന്നു കത്തി.
പൂക്കോട്ടുംപാടം പൊലീസ് ഇൻസ്‌പെക്ടർ എം. സനൽ രാജിന്റെ നേതൃത്വത്തിൽ എസ്.ഐമാരായ ജെയിംസ് ജോൺ, നാസർ, ദിനേഷ്, എ.എസ്.ഐ ജാഫർ എന്നിവർ തെളിവെടുപ്പിന് നേതൃത്വം നൽകി. മലപ്പുറത്ത് നിന്നെത്തിയ വിരലടയാള വിദഗ്ധരും തെളിവുകൾ ശേഖരിച്ചു. വിരലടയാള വിദഗ്ധൻ പി. നൂറുദ്ദീൻ, സയന്റിഫിക് ഓഫിസർ ഇഷാഖ്, ഫോട്ടോഗ്രാഫർ പി. വിമൽ എന്നിവർ തെളിവെടുപ്പിന് സഹായിച്ചു.

