27 ഇന്ത്യൻ കപ്പലുകൾ നടുക്കടലിൽ; കേന്ദ്രസർക്കാരിനോട് സഹായം അഭ്യർത്ഥിച്ച് കപ്പലുടമകൾ

27 ഇന്ത്യൻ കപ്പലുകൾ നടുക്കടലിൽ; കേന്ദ്രസർക്കാരിനോട് സഹായം അഭ്യർത്ഥിച്ച് കപ്പലുടമകൾ

Spread the News
27 ഇന്ത്യൻ കപ്പലുകൾ നടുക്കടലിൽ; കേന്ദ്രസർക്കാരിനോട് സഹായം അഭ്യർത്ഥിച്ച് കപ്പലുടമകൾ
  • 10000 കോടിയുടെ നഷ്ടമുണ്ടാകുമെന്ന് റിപ്പോർട്ട്

ന്യൂഡൽഹി: ഇസ്രയേൽ-യുഎസ് സംയുക്ത ആക്രമണത്തിന് പിന്നാലെ ഇറാൻ ഹോർമുസ് കടലിടുക്ക് അടച്ചതോടെ പ്രതിസന്ധിയിലായി ഇന്ത്യൻ കപ്പലുകൾ. ഏകദേശം 10,000 കോടി വിലമതിക്കുന്ന ഉത്പന്നങ്ങളുമായി പോയ 27 ഇന്ത്യൻ കപ്പലുകളാണ് നടുക്കടലിൽ കുടുങ്ങിയത്. ഹോർമുസ് കടലിടുക്ക് കടന്നാൽ കപ്പലുകൾ തീയിടുമെന്നാണ് ഇറാൻ നൽകിയിരിക്കുന്ന മുന്നറിയിപ്പ്.

ഈ അടിയന്തര സാഹചര്യം പരിഹരിക്കാൻ കേന്ദ്രം ഇടപെടണമെന്ന് ആവശ്യപ്പെട്ട് ഇന്ത്യയിലെ കടപ്പലുടമകളുടെ സംഘടനയായ ഇന്ത്യൻ നാഷണൽ ഷിപ്പ് ഓണേഴ്‌സ് അസോസിയേഷൻ (ഐഎൻഎസ്എ) കേന്ദ്ര തുറമുഖ-ഷിപ്പിങ് മന്ത്രാലയത്തിന് കത്തയച്ചു.

ഒരു ഇന്ത്യൻ കപ്പലിന് നേരെ മിസൈൽ ആക്രമണം ഉണ്ടായെന്നും തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടതെന്നും കത്തിൽ പറയുന്നു. ചില ഇന്ത്യൻ കപ്പലുകൾ പ്രധാനപ്പെട്ട ഊർജ്ജ ചരക്കുകൾ കയറ്റാനായി ഹോർമുസിന് തെക്ക് കാത്തുകിടക്കുകയാണ് എന്നും ഐഎൻഎസ്എ കൂട്ടിച്ചേർത്തു.

കുടുങ്ങിക്കിടക്കുന്ന കപ്പലുകളുടേയും ജീവനക്കാരുടേയും സുരക്ഷ ഉറപ്പാൻ ഇറാൻ, ഇസ്രയേൽ അധികൃതരുമായി നയതന്ത്ര ചർച്ചകൾ നടത്തണമെന്നും ഇന്ത്യൻ കപ്പലുടമകൾ കേന്ദ്രസർക്കാരിനോട് അഭ്യർത്ഥിച്ചു.

തിങ്കളാഴ്ച വൈകുന്നേരത്തോടെയാണ് ഇറാൻ ഹോർമുസ് കടലിടുക്ക് അടച്ചതായി ഔദ്യോഗികമായി പ്രഖ്യാപിച്ചത്. ഇത് മറികടക്കാൻ ശ്രമിച്ചാൽ ആ കപ്പലുകൾ ആക്രമിക്കുമെന്ന് ഇറാൻ റെവല്യൂഷനറി ഗാർഡ് വ്യക്തമാക്കുകയും ചെയ്തിട്ടുണ്ട്. കടലിടുക്ക് മുറിച്ചുകടന്ന ആറ് കപ്പലുകൾ ഇറാൻ ആക്രമിക്കുകയും ചെയ്തിരുന്നു.

ആഗോള എണ്ണയുടെ 20% കൈകാര്യം ചെയ്യുന്നത് ഹോർമുസ് കടലിടുക്ക് വഴിയാണ്. അതിനാൽതന്നെ ഈ നീക്കം ആഗോള ഊർജ്ജ വിപണിയെ അസ്ഥിരപ്പെടുത്താൻ സാധ്യതയുണ്ട്.

ഇന്ത്യ ഇറക്കുമതി ചെയ്യുന്ന ലിക്വിഫൈഡ് പെട്രോളിയം ഗ്യാസിന്റെ (എൽപിജി) ഏതാണ്ട് 85 ശതമാനവും ഈ പാതയിലൂടെയാണ് വരുന്നത്. അതിനാൽതന്നെ ഇന്ത്യയുടെ ഊർജ്ജ ഇറക്കുമതിയേയും ഈ നീക്കം ബാധിക്കും.

Leave a Reply

Your email address will not be published. Required fields are marked *