ഇന്ത്യയിൽ നിന്ന് ട്രംപ് പിരിച്ചെടുത്ത പിഴയിൽ ചെറിയ പങ്ക് തിരിച്ചുതന്നേക്കും

ഇന്ത്യയിൽ നിന്ന് ട്രംപ് പിരിച്ചെടുത്ത പിഴയിൽ ചെറിയ പങ്ക് തിരിച്ചുതന്നേക്കും

Spread the News
ഇന്ത്യയിൽ നിന്ന് ട്രംപ് പിരിച്ചെടുത്ത പിഴയിൽ ചെറിയ പങ്ക് തിരിച്ചുതന്നേക്കും

വാഷിംഗ്‌ടൺ: റഷ്യൻ എണ്ണ ഇറക്കുമതിയുടെ പേരിൽ ഇന്ത്യയിൽ നിന്ന് ട്രംപ് ഭരണകൂടം പിരിച്ചെടുത്ത പിഴയിൽ നിന്ന് ചെറിയപങ്ക് ഇന്ത്യയ്ക്ക് തിരികെ ലഭിച്ചേക്കും. ഇന്ത്യയും യുഎസും തമ്മിലെ വ്യാപാരക്കരാർ പ്രഖ്യാപനമുണ്ടായ ഫെബ്രുവരി 7 മുതൽ പിരിച്ചെടുത്ത തുകയാകും റീഫണ്ട് ചെയ്യുകയെന്നാണ് റിപ്പോർട്ടുകൾ. ഇക്കാര്യം യുഎസോ ഇന്ത്യയോ സ്ഥിരീകരിച്ചിട്ടില്ല.

ഇന്ത്യയ്ക്കുമേൽ ചുമത്തുന്ന 25% പിഴച്ചുങ്കം ഡീലിന്റെ ഭാഗമായി ട്രംപ് എടുത്തുകളഞ്ഞിരുന്നു. എന്നാൽ, ഇന്ത്യ തുടർന്നും റഷ്യൻ എണ്ണ വാങ്ങിയാൽ ഇതു പുനഃസ്ഥാപിക്കുമെന്ന ഭീഷണിയും ട്രംപ് മുഴക്കിയിട്ടുണ്ട്. ഫെബ്രുവരി 7ന് പുലർച്ചെ 12.01 മുതൽ ഇന്ത്യയിൽ നിന്ന് യുഎസിൽ എത്തുന്ന ഉൽപന്നങ്ങൾക്കാണ് പിഴച്ചുങ്കം ഒഴിവായത്. അതിനുശേഷം വന്ന ഉൽപന്നങ്ങൾക്കുമേൽ പിഴച്ചുങ്കം പിരിച്ചിട്ടുണ്ടെങ്കിൽ അതാണ് റീഫണ്ട് ചെയ്യുക.

അതേസമയം, റഷ്യൻ എണ്ണ വാങ്ങുന്നത് നിർത്തണമെന്ന് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് ആവശ്യപ്പെടുന്നതിനിടെ ഗൾഫ്, ആഫ്രിക്കൻ രാജ്യങ്ങളിൽ നിന്നുള്ള എണ്ണ ഇറക്കുമതി ഇന്ത്യ വർധിപ്പിച്ചിട്ടുണ്ട്. മിഡിൽ ഈസ്റ്റിനു പുറമേ പടിഞ്ഞാറൻ ആഫ്രിക്കൻ‌ രാജ്യങ്ങളിൽ നിന്നായി ഇന്ത്യൻ ഓയിൽ കോർപറേഷൻ (ഐഒസി) 60 ലക്ഷം ബാരൽ ക്രൂഡ് ഓയിൽ വാങ്ങിയെന്നാണ് വിവരം. നൈജീരിയ, അംഗോള, യുഎഇ എന്നിവിടങ്ങളിൽ നിന്നാണ് ഏപ്രിലിലേക്കായി എണ്ണ വാങ്ങിയത്.

ഇന്ത്യൻ ഓയിലിന് പുറമേ ബിപിസിഎലും ഏപ്രിലിലേക്കുള്ള റഷ്യൻ എണ്ണയ്ക്ക് ഓർഡർ നൽകിയിട്ടില്ലെന്ന് റിപ്പോർട്ടുകളുണ്ടായിരുന്നു. എച്ച്പിസിഎൽ, മാംഗ്ലൂർ റിഫൈനറി, റിലയൻസ് ഇൻഡസ്ട്രീസ് എന്നിവ നേരത്തേതന്നെ റഷ്യൻ എണ്ണയോട് മുഖംതിരിച്ചിരുന്നു. റഷ്യൻ എണ്ണക്കമ്പനിയായ റോസ്നെഫ്റ്റിന് 49% ഓഹരി പങ്കാളിത്തമുള്ള ഇന്ത്യൻ കമ്പനിയായ നയാര എനർജിയും ഏപ്രിലിലേക്കുള്ള ഓർഡൽ നൽകിയിട്ടില്ലെന്നാണ് വിവരം.

ഇന്ത്യ കൈവിട്ടതോടെ റഷ്യയ്ക്ക് ആശ്വാസവുമായി ചൈന രംഗത്തുവന്നിട്ടുണ്ട്. റഷ്യൻ എണ്ണ ഇനമായ ഇഎസ്പിഒയുടെ കയറ്റുമതി 2024 നവംബറിനുശേഷം ആദ്യമായി 100 ശതമാനവും ചൈനയിലേക്കെത്തി. സൗദിയിൽ നിന്ന് കടൽവഴി എത്തുന്നതിനേക്കാൾ 46% അധികം എണ്ണ റഷ്യയിൽ നിന്ന് കപ്പലേറി ഇപ്പോൾ ചൈനയിലെത്തുന്നുണ്ട്. ചൈനയ്ക്ക് റഷ്യ ബാരലിന് 7 ഡോളർ വീതം ഡിസ്കൗണ്ടും കൊടുത്തുതുടങ്ങി.

വെനസ്വേല, ഇറാൻ എന്നിവിടങ്ങളിൽ നിന്നുള്ള എണ്ണ ലഭ്യത കുറഞ്ഞതും ചൈന റഷ്യൻ‌ എണ്ണ വൻതോതിൽ വാങ്ങാൻ വഴിയൊരുക്കിയെന്നാണ് റിപ്പോർട്ടുകൾ. റഷ്യൻ എണ്ണയോട് അകലംപാലിക്കുകയെന്ന നിലപാടിലേക്ക് ഇന്ത്യൻ കമ്പനികൾ മാറിയിട്ടുണ്ട്.

കഴിഞ്ഞയാഴ്ച 1.2 കോടി ബാരൽ റഷ്യൻ എണ്ണയുമായി എത്തിയ എണ്ണക്കപ്പലുകൾ ചൈനയിലേക്കാണ് വഴിതിരിഞ്ഞുപോയത്. ചൈനയിൽ നിന്ന് ഉപഭോക്താക്കളെ കിട്ടുമോയെന്ന് തെരയാനാണ് ഇതെന്നും റിപ്പോർട്ടുകളുണ്ടായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *