മൂന്നാം വർഷവും ഒരുകോടി യാത്രക്കാരുമായി സിയാൽ

മൂന്നാം വർഷവും ഒരുകോടി യാത്രക്കാരുമായി സിയാൽ

Spread the News
മൂന്നാം വർഷവും ഒരുകോടി യാത്രക്കാരുമായി സിയാൽ

കൊച്ചി: തുടർച്ചയായ മൂന്നാം വർഷവും ഒരുകോടി യാത്രക്കാരുമായി പറന്ന് സിയാൽ. ദക്ഷിണേന്ത്യയിൽ പ്രതിവർഷം ഒരുകോടി യാത്രക്കാർ ഉപയോഗിക്കുന്ന നാലാമത്തെ വിമാനത്താവളവും കേരളത്തിലെ ഒരേയൊരു വിമാനത്താവളവുമാണ് സിയാൽ.

2025 ജനുവരി-ഡിസംബർ കാലയളവിൽ 1,15,19,356 യാത്രക്കാരാണ് സിയാലിലൂടെ യാത്ര ചെയ്തത്. 2024-ലെ 1,09,86,296 യാത്രക്കാരെ അപേക്ഷിച്ച് ഏകദേശം 4.85% വളർച്ചയാണ് ഇത്തവണ രേഖപ്പെടുത്തിയത്. ഏകദേശം 5.33 ലക്ഷം യാത്രക്കാരുടെ വർധനയാണുണ്ടായിരിക്കുന്നത്.

ഈവർഷം ഇതുവരെ സിയാലിലൂടെ പറന്ന ഒരുകോടി യാത്രക്കാരിൽ 55.17 ലക്ഷം രാജ്യാന്തര യാത്രക്കാരും 60.02 ലക്ഷം പേർ ആഭ്യന്തര യാത്രക്കാരുമാണ്. മൊത്തം 74,689 വിമാനങ്ങൾ ഇക്കാലയളവിൽ സർവീസ് നടത്തി. 2025-ൽ ഏറ്റവും കൂടുതൽ യാത്രക്കാരുണ്ടായിരുന്നത് മേയ് മാസത്തിലായിരുന്നു.

ഏകദേശം 11.07 ലക്ഷം യാത്രക്കാരാണ് മേയ് മാസത്തിൽ സിയാൽ വഴി യാത്രചെയ്തത്. ആദ്യമാസമായ ജനുവരിയിൽ 10.44 ലക്ഷം യാത്രക്കാരും അവസാന മാസമായ ഡിസംബറിൽ 10.06 ലക്ഷം യാത്രക്കാരും സിയാൽ വഴി പറന്നു. 2024-ൽ ഇത് 75,074 വിമാന സർവീസുകൾ ആയിരുന്നു. ചില എയർലൈനുകളുടെ സർവീസ് നടത്തിപ്പിലുണ്ടായ പ്രശ്‌നങ്ങളാണ് ഈ കുറവിനുണ്ടായ കാരണം.

‘കഴിഞ്ഞ മേയിൽ ഉദ്ഘാടനംചെയ്ത സിയാൽ 2.0 എന്ന പദ്ധതി യാത്രക്കാർക്ക് ഏറെ ഗുണകരമായിട്ടുണ്ട്. ഡിജിയാത്ര സൗകര്യം, ആഭ്യന്തര ടെർമിനലിലൂടെയുള്ള ട്രാൻസിറ്റ് വേഗത്തിലാക്കി.

മെച്ചപ്പെട്ട സൗകര്യങ്ങൾ, ആധുനിക ടെർമിനൽ അന്തരീക്ഷം, സ്മാർട്ട് മാനേജ്‌മെന്റ് എന്നീ ഡിജിറ്റലൈസ്ഡ് സംവിധാനങ്ങൾ ഫലപ്രദമായി വിനിയോഗിക്കാനും സാധിച്ചു. സെക്യൂരിറ്റി ചെക്കിങ്ങിൽ സമീപഭാവിയിൽ തന്നെ ഫുൾ ബോഡി സ്‌കാനറുകൾ സ്ഥാപിക്കാനും സിയാൽ പദ്ധതിയിടുന്നു.

ഇതിലൂടെ ബോഡി – ഫ്രിസ്‌കിങ് ഉൾപ്പെടെയുള്ള കാര്യങ്ങൾ ഇല്ലാതാക്കി, യാത്ര വേഗത്തിലാക്കാൻ സഹായിക്കും’, സിയാൽ മാനേജിങ് ഡയറക്ടർ എസ്. സുഹാസ് പറഞ്ഞു.

ഡിജിറ്റലൈസേഷൻ, ആധുനിക സുരക്ഷാ സംവിധാനങ്ങൾ തുടങ്ങിയ പുതിയ സംരംഭങ്ങൾവഴി, ഓരോരുത്തരുടേയും യാത്ര സുഗമവും സുരക്ഷിതവും ആഗോള നിലവാരത്തിലാക്കുക എന്നതുമാണ് സിയാലിന്റെ ലക്ഷ്യമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Leave a Reply

Your email address will not be published. Required fields are marked *