10 വര്‍ഷ പ്രതിരോധ ചട്ടക്കൂട്‌ ഒപ്പുവച്ച് ഇന്ത്യയും യുഎസും

10 വര്‍ഷ പ്രതിരോധ ചട്ടക്കൂട്‌ ഒപ്പുവച്ച് ഇന്ത്യയും യുഎസും

Spread the News
10 വര്‍ഷ പ്രതിരോധ ചട്ടക്കൂട്‌ ഒപ്പുവച്ച് ഇന്ത്യയും യുഎസും

ന്യൂഡല്‍ഹി: പത്ത് വര്‍ഷ പ്രതിരോധ ചട്ടക്കൂടില്‍ ഒപ്പുവച്ചിരിക്കയാണ് ഇന്ത്യയും യുഎസും. വിവരങ്ങള്‍ പങ്കിടുക, പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുക, സാങ്കേതിക വിദ്യകള്‍ വികസിപ്പിക്കുക എന്നിവ ഇതില്‍ ഉള്‍പ്പെടുന്നു. കരാര്‍ ഇരു രാജ്യങ്ങളേയും ശക്തവും സുരക്ഷിതവുമാക്കുമെന്ന് അധികൃതര്‍ പറഞ്ഞു. പ്രത്യേകിച്ചും ഇന്തോ-പസഫിക് മേഖലയില്‍.

യുഎസ് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്‌സെത്താണ് കരാര്‍ പ്രഖ്യാപിച്ചത്. ഇന്ത്യന്‍ പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ്ങിനെ ഹെഗ്‌സാത്ത് സന്ദര്‍ശിച്ചിരുന്നു. ഇതിന് മുന്‍പില്ലാത്തവിധം പ്രതിരോധ സഹകരണം മെച്ചപ്പെടുത്തുന്നതാണ് ചട്ടക്കൂടെന്ന്‌ അദ്ദേഹം പറഞ്ഞു. ഇന്ത്യ-യുഎസ് ബന്ധത്തിലെ പുതിയ അധ്യായത്തിന് തുടക്കമായെന്ന് രാജ് നാഥ് സിംങ്ങും പ്രതികരിച്ചു. രാജ്‌നാഥ് സിങ്ങിനെ കണ്ട ദിവസം തന്നെ ഹെഗ്‌സെത്ത് ചൈനീസ് പ്രതിരോധ മന്ത്രി ഡോങ് ജൂണുമായും കൂടിക്കാഴ്ച നടത്തി.

ഇന്ത്യന്‍ പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗും യുഎസ് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്സെത്തും തമ്മില്‍ ക്വാലാലംപൂരില്‍ ഒപ്പുവച്ച ചട്ടക്കൂട്‌ വെറുമൊരു സൈനിക ഉടമ്പടിയല്ല മറിച്ച് ആഴത്തിലുള്ള ബിസിനസ്, വ്യാവസായിക സഹകരണം കൂടിയാണ്. പ്രതിരോധ സാങ്കേതികവിദ്യകളുടെ സംയുക്ത വികസനത്തിനും ഉല്‍പ്പാദനത്തിനുമുള്ള അവസരങ്ങള്‍ കരാര്‍ തുറക്കുന്നു.

സംഭരണം, ഉല്‍പ്പാദനം, വിതരണ ശൃംഖല ഏകോപനം എന്നിവയുള്‍പ്പെടെ പ്രതിരോധ പങ്കാളിത്തത്തിന്റെ എല്ലാ മേഖലകളിലും ഈ ചട്ടക്കൂട് സ്വാധീനം ചെലുത്തും. ഉദാഹരണത്തിന്, ഇന്ത്യന്‍ പ്രതിരോധ സ്ഥാപനങ്ങള്‍ക്ക് അമേരിക്കന്‍ സാങ്കേതികവിദ്യകളിലേക്കും സംവിധാനങ്ങളിലേക്കും പ്രവേശനം ലഭിച്ചേക്കാം. അതേസമയം യുഎസ് കമ്പനികള്‍ക്ക് ഇന്ത്യയില്‍ പുതിയ വിപണി തുറക്കാനും ഉല്‍പ്പാദന പങ്കാളികളെയും കണ്ടെത്താനും കഴിയും. ‘മെയ്ക്ക് ഇന്‍ ഇന്ത്യ’ സംരംഭത്തിന് കീഴില്‍ പ്രാദേശിക പ്രതിരോധ ഉല്‍പ്പാദനം വര്‍ദ്ധിപ്പിക്കാന്‍ ഇന്ത്യ ശ്രമിക്കുന്ന സാഹചര്യത്തില്‍ പ്രത്യേകിച്ചും.

സഹകരണത്തിന്റെ സമയക്രമവും പ്രധാനമാണ്. ഇന്ത്യന്‍ ഉല്‍പ്പന്നങ്ങള്‍ക്ക് 50 ശതമാനം തീരുവ ചുമത്തിയ യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ നടപടി നിലനില്‍ക്കെയാണിത്. പ്രായോഗികമായി കരാര്‍ സാങ്കേതിക കൈമാറ്റം, സംയുക്ത സംരഭങ്ങള്‍, പരസ്പരം നിക്ഷേപം ആകര്‍ഷിക്കല്‍, വിപണി പ്രവേശനം എന്നിവ സാധ്യമാക്കും.

Leave a Reply

Your email address will not be published. Required fields are marked *