യുകെ പ്രധാനമന്ത്രി കെയര്‍ സ്റ്റാര്‍മര്‍ ഇന്ത്യയിലേയ്ക്ക്, സ്വതന്ത്ര വ്യാപാരക്കരാര്‍ നടപ്പിലാക്കുക ലക്ഷ്യം

യുകെ പ്രധാനമന്ത്രി കെയര്‍ സ്റ്റാര്‍മര്‍ ഇന്ത്യയിലേയ്ക്ക്, സ്വതന്ത്ര വ്യാപാരക്കരാര്‍ നടപ്പിലാക്കുക ലക്ഷ്യം

Spread the News
യുകെ പ്രധാനമന്ത്രി കെയര്‍ സ്റ്റാര്‍മര്‍ ഇന്ത്യയിലേയ്ക്ക്, സ്വതന്ത്ര വ്യാപാരക്കരാര്‍ നടപ്പിലാക്കുക ലക്ഷ്യം

മുംബൈ: യുകെ പ്രധാനമന്ത്രി കെയര്‍ സ്റ്റാര്‍മര്‍ ഒക്ടോബര്‍ 9 ന് മുംബൈ സന്ദര്‍ശിക്കും. അധികാരമേറ്റെടുത്തതിന് ശേഷമുള്ള അദ്ദേഹത്തിന്റെ ആദ്യ ഇന്ത്യ സന്ദര്‍ശനമാണിത്. ഇന്ത്യ-യുകെ സ്വതന്ത്ര വ്യാപാര കരാര്‍ (എഫ്ടിഎ) നടപ്പിലാക്കുകയാണ് ലക്ഷ്യം.

പ്രധാനമന്ത്രി നരേന്ദ്രമോദിയുമായുള്ള ചര്‍ച്ചകള്‍ ഈ ദിശയിലായിരിക്കും. ഇന്ത്യ, ഇതുവരെ ഒപ്പുവച്ചിട്ടുള്ളതില്‍ ഏറ്റവും വലിയ വ്യാപാരകരാറാണ് ഇന്ത്യ-യുകെ എഫ്ടിഎ. പരമ്പരാഗത വ്യാപാര മേഖലകള്‍ മാത്രമല്ല, ലിംഗസമത്വം, നവീകരണം, ചെറുകിട, ഇടത്തരം സംരംഭങ്ങള്‍ക്കുള്ള (എസ്എംഇ) പിന്തുണ തുടങ്ങിയ പുതിയ വിഷയങ്ങളും കരാറില്‍ ഉള്‍ക്കൊള്ളുന്നു.

ജൂലൈയിലാണ് ഇരു രാജ്യങ്ങളും തമ്മില്‍ എഫ്ടിഎ ഒപ്പുവയ്ക്കുന്നത്. കരാര്‍ പ്രകാരം,
ഇന്ത്യയില്‍ നിന്ന് യു.കെ യിലേക്ക് കയറ്റുമതി ചെയ്യുന്ന 99% സാധനങ്ങള്‍ക്കും തീരുവ ഒഴിവാകും. ആഭരണങ്ങള്‍ രത്‌നങ്ങള്‍ തുണിത്തരങ്ങള്‍ ഇലക്ട്രോണിക്‌സ് എന്നിവയുടെ നിലവിലെ തീരുവ ഒഴിവാകും. കാപ്പിയുടെയും തേയിലയുടെയും കയറ്റുമതി വര്‍ധിപ്പിക്കാനും തീരുമാനമായി.

യുകെയില്‍ നിന്നുള്ള ഉത്പന്നങ്ങളുടെ ഇറക്കുമതി താരിഫ് 15 ശതമാനത്തില്‍ നിന്ന് 3 ശതമാനമായി കുറയ്ക്കാന്‍ ഇന്ത്യ നിര്‍ബന്ധിതമാകും. ഇതോടെ യുകെയില്‍ നിന്നും ഇന്ത്യയിലേയ്ക്കുള്ള കയറ്റുമതി ദീര്‍ഘകാലത്തില്‍ 60 ശതമാനം വര്‍ദ്ധിച്ച് 15.7 ബില്യണ്‍ പൗണ്ടിന്റേതാകും.

യുകെയില്‍ നിന്നുള്ള എയ്റോസ്പേസ് ഉത്പന്നങ്ങള്‍ക്ക് മേല്‍ ഇന്ത്യ ചുമത്തുന്ന 11 ശതമാനം തീരുവ രാജ്യം ഉപേക്ഷിക്കുകയും ഇലക്ടിക്കല്‍ യന്ത്രങ്ങളുടെ 22 ശതമാനം തീരുവ വെട്ടിക്കുറയ്ക്കുകയോ പൂര്‍ണ്ണമായി ഒഴിവാക്കുകയോ ചെയ്യും.

മെഡിക്കല്‍ ഉപകരണങ്ങളുടെ താരിഫ് 8.25 ശതമാനം മുതല്‍ 13.75 ശതമാനം വരെ കുറയ്ക്കുകയോ ഇല്ലാതാക്കുകയോ ചെയ്യുമ്പോള്‍ യുകെയില്‍ നിന്നുള്ള വിസ്‌ക്കിയ്ക്ക് മുകളിലുള്ള തീരുവ പകുതിയായാണ് കുറയുക. അതായത് ഇപ്പോഴുള്ള 150 ശതമാനത്തില്‍ നിന്നും ആദ്യഘട്ടത്തില്‍ 75 ശതമാനമായും പിന്നീട് 40 ശതമാനമായും കുറയും. വാഹനങ്ങളുടെ തീരുവ ക്രമേണ 10 ശതമാനമായി കുറയ്ക്കാന്‍ ഇന്ത്യ നിര്‍ബന്ധിതമാകും.

ഏകദേശം 99% ഇന്ത്യന്‍ ഉല്‍പ്പന്നങ്ങളുടെയും ഇറക്കുമതി തീരുവ (നികുതി) നീക്കം ചെയ്യാന്‍ യുകെയും തയ്യാറായി. മിക്കവാറും എല്ലാ ഇന്ത്യന്‍ കയറ്റുമതി ഉത്പന്നങ്ങളും ഇപ്പോള്‍ പൂജ്യം അല്ലെങ്കില്‍ കുറഞ്ഞ താരിഫുകളിലാണ് യുകെ വിപണിയില്‍ പ്രവേശിക്കുക.

പ്രത്യേകിച്ച് തുണിത്തരങ്ങള്‍, സമുദ്രോത്പന്നങ്ങള്‍, തുകല്‍, പാദരക്ഷകള്‍, സ്‌പോര്‍ട്‌സ് സാധനങ്ങള്‍, കളിപ്പാട്ടങ്ങള്‍, രത്നങ്ങള്‍, ആഭരണങ്ങള്‍ തുടങ്ങി മനുഷ്യവിഭവശേഷി ആവശ്യമുള്ള ഉത്പന്നങ്ങള്‍.

Leave a Reply

Your email address will not be published. Required fields are marked *