അമേരിക്കയില്‍ നിന്നും എല്‍പിജി ഇറക്കുമതി ചെയ്യാന്‍ ഇന്ത്യ, ദീര്‍ഘകാല കരാറില്‍ ഒപ്പുവയ്ക്കും

അമേരിക്കയില്‍ നിന്നും എല്‍പിജി ഇറക്കുമതി ചെയ്യാന്‍ ഇന്ത്യ, ദീര്‍ഘകാല കരാറില്‍ ഒപ്പുവയ്ക്കും

Spread the News
അമേരിക്കയില്‍ നിന്നും എല്‍പിജി ഇറക്കുമതി ചെയ്യാന്‍ ഇന്ത്യ, ദീര്‍ഘകാല കരാറില്‍ ഒപ്പുവയ്ക്കും

ന്യൂഡല്‍ഹി: അമേരിക്കയില്‍ നിന്നും ദ്രവീകൃത പെട്രോളിയം ഗ്യാസ് (എല്‍പിജി) ഇറക്കുമതി ചെയ്യാനൊരുങ്ങുകയാണ് ഇന്ത്യ. ഇതിനായി ദീര്‍ഘകാല കരാറില്‍ രാജ്യം ഒപ്പുവയ്ക്കും. പാചകത്തിനുപയോഗിക്കുന്ന ഇന്ധനം പ്ലാസ്റ്റിക്ക് ഉത്പാദനത്തിലെ പ്രധാന അസംസ്‌കൃത വസ്തു കൂടിയാണ്. ബ്ലുംബര്‍ഗ് റിപ്പോര്‍ട്ട് പ്രകാരം സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്‍, ഭാരത് പെട്രോളിയം കോര്‍പ്പറേഷന്‍, ഹിന്ദുസ്ഥാന്‍ പെട്രോളിയം കോര്‍പ്പേഷന്‍ എന്നിവ യുഎസ് വിതരണക്കാരില്‍ നിന്നും പ്രതിമാസം മൂന്ന് വലിയ ഗ്യാസ് കാരിയര്‍ (വിഎല്‍ജിസി) എല്‍പിജി വാങ്ങും.

44,000 മുതല്‍ 46,000 ടണ്‍ വരെയാണ് ഒരു കപ്പലിന്റെ വാഹക ശേഷി. അമേരിക്കയുമായി ആദ്യമായാണ് ഈ കാര്യത്തില്‍ ഇന്ത്യ കരാറില്‍ ഒപ്പുവയ്ക്കുന്നത്.
എല്‍പിജി ആവശ്യങ്ങള്‍ നിറവേറ്റുന്നതിനായി ഇന്ത്യ സൗദി അറേബ്യ പോലുള്ള രാജ്യങ്ങളെയാണ് നിലവില്‍ ആശ്രയിക്കുന്നത്. എല്‍പിജി ആവശ്യകതയുടെ 60 ശതമാനത്തിലധികം ഇറക്കുമതിയിലൂടെ നിറവേറ്റുന്ന സാഹചര്യത്തിലാണിത്.

താരിഫ് വര്‍ദ്ധിപ്പിച്ച യുഎസ് നടപടി കാരണം, ചൈന അമേരിക്കന്‍ എല്‍പിജിയുടെ ഇറക്കുമതി കുറച്ചിരുന്നു. പകരം അവര്‍ മിഡില്‍ ഈസ്റ്റ് രാഷ്ട്രങ്ങളെ ഇക്കാര്യത്തില്‍ ആശ്രയിക്കാന്‍ തുടങ്ങി. ഇന്ത്യയുടെ പുതിയ നീക്കം അമേരിക്കന്‍ കമ്പനികള്‍ക്ക് തുണയാകും.

മാത്രമല്ല, അമേരിക്കയില്‍ നിന്നുള്ള ഊര്‍ജ്ജ വാങ്ങലുകള്‍ അവരുമായുള്ള ഇന്ത്യയുടെ താരിഫ് ചര്‍ച്ചകളെ സഹായിക്കും. നിലവില്‍ യുഎസ് ഇന്ത്യന്‍ ഉത്പന്നങ്ങള്‍ക്ക് മേല്‍ 50 ശതമാനം തീരുവ ചുമത്തിയിട്ടുണ്ട്. ഊര്‍ജ്ജവ്യാപാരം വര്‍ദ്ധിപ്പിക്കുന്നതിലൂടെ ഇന്ത്യയ്ക്ക് അതിന്റെ വിലപേശല്‍ ശേഷി മെച്ചപ്പെടുത്താനാകും.

ഇന്ത്യയുടെ നീക്കം ആഗോളാടിസ്ഥാനത്തില്‍ എല്‍പിജിയെ മത്സരാധിഷ്ഠിതമാക്കുമെന്ന് റിപ്പോര്‍ട്ട് പറയുന്നു. സൗദി അറേബ്യ ഇതിനോടകം കുറഞ്ഞ വിലയ്ക്ക് എല്‍പിജി വാഗ്ദാനം ചെയ്തിട്ടുണ്ട്.ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്‍, ഭാരത് പെട്രോളിയം കോര്‍പ്പറേഷന്‍, ഹിന്ദുസ്ഥാന്‍ പെട്രോളിയം കോര്‍പ്പേഷന്‍ എന്നീ മൂന്ന് പൊതുമേഖല കമ്പനികള്‍ ചേര്‍ന്ന് ഏകദേശം 331 ദശലക്ഷത്തിലധികം ഗാര്‍ഹിക എല്‍പിജി കണക്ഷനുകളാണ് കൈകാര്യം ചെയ്യുന്നത്.

Leave a Reply

Your email address will not be published. Required fields are marked *