ഇലക്ട്രോണിക്‌സ് നിര്‍മ്മാണ പദ്ധതിയ്ക്ക് കീഴില്‍ ലഭ്യമായത് ലക്ഷ്യമിട്ടതിന്റെ ഇരട്ടി നിര്‍ദ്ദേശങ്ങള്‍

ഇലക്ട്രോണിക്‌സ് നിര്‍മ്മാണ പദ്ധതിയ്ക്ക് കീഴില്‍ ലഭ്യമായത് ലക്ഷ്യമിട്ടതിന്റെ ഇരട്ടി നിര്‍ദ്ദേശങ്ങള്‍

Spread the News
ഇലക്ട്രോണിക്‌സ് നിര്‍മ്മാണ പദ്ധതിയ്ക്ക് കീഴില്‍ ലഭ്യമായത് ലക്ഷ്യമിട്ടതിന്റെ ഇരട്ടി നിര്‍ദ്ദേശങ്ങള്‍

ന്യൂഡല്‍ഹി: ഇലക്ട്രോണിക്‌സ് കമ്പോണന്റ് മാനുഫാക്ടച്വറിംഗ് സ്‌ക്കീമിന് (ഇസിഎംഎസ്) കീഴില്‍ 1.15 ലക്ഷം കോടി രൂപയുടെ നിക്ഷേപ നിര്‍ദ്ദേശങ്ങള്‍ ലഭ്യമായതായി കേന്ദ്ര ഇലക്ട്രോണിക്‌സ്, ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി മന്ത്രി അശ്വനി വൈഷ്ണവ്. ഇത് സര്‍ക്കാറിന്റെ പ്രാരംഭ ലക്ഷ്യമായ 59350 കോടി രൂപയുടെ ഇരട്ടിയാണ്.

നിര്‍ദ്ദേശങ്ങളില്‍ നിന്നും പ്രതീക്ഷിക്കുന്ന ഉല്‍പാദന മൂല്യം 10.34 ലക്ഷം കോടി രൂപ. ലക്ഷ്യമായ 4.56 ലക്ഷം കോടി രൂപയുടെ ഇരട്ടിയിലധികമാണിത്. പ്രതീക്ഷിക്കപ്പെട്ട 91,600 തൊഴിലവസരങ്ങളുടെ സ്ഥാനത്ത് നിര്‍ദ്ദിഷ്ട പദ്ധതികള്‍ 1,41,801 പേര്‍ക്ക് തൊഴില്‍ നല്‍കും.

സര്‍ക്കാര്‍ ചെലവഴിക്കേണ്ടി വരിക 22805 കോടി രൂപ. ഉല്‍പ്പാദന, നിക്ഷേപ ലക്ഷ്യങ്ങള്‍ കൈവരിക്കുന്ന കമ്പനികള്‍ക്ക് സര്‍ക്കാര്‍ നല്‍കുന്ന സാമ്പത്തിക പിന്തുണയാണ് പ്രോത്സാഹനങ്ങള്‍. നിര്‍ദ്ദേശങ്ങള്‍ സമര്‍പ്പിക്കേണ്ട അവസാന തീയതി സെപ്തംബര്‍ 30 ആയിരുന്നു. അതേസമയം മൂലധന ഉപകരണ വിഭാഗത്തിലേയ്ക്കുള്ള അപേക്ഷ ജാലകം ഇപ്പോഴും തുറന്നിരിക്കുന്നു.

ആദ്യം വരുന്നവര്‍ക്ക് മുന്‍ഗണന ലഭിക്കും. അപേക്ഷകളില്‍ 60 ശതമാനവും സൂക്ഷ്മ, ചെറുകിട, ഇടത്തരം സംരംഭങ്ങളില്‍ (എംഎസ്എംഇ) നിന്നാണെന്ന് മന്ത്രി സ്ഥിരീകരിച്ചു. ഇലക്ട്രോണിക്‌സ് നവീകരണത്തിലും ഉത്പാദനത്തിലുമുള്ള സ്വാശ്രയത്വമാണ് ഇത് സൂചിപ്പിക്കുന്നത്. പദ്ധതി വഴി നിര്‍മ്മിക്കപ്പെടുന്ന ഘടകങ്ങള്‍ ആഭ്യന്തര, അന്താരാഷ്ട്ര വിപണികളില്‍ വിറ്റഴിക്കും.

അവശ്യമായ അസംസ്‌കൃത വസ്തുക്കള്‍ തദ്ദേശീയമായി ലഭ്യമാക്കുക എന്ന ലക്ഷ്യമാണ് നിലവില്‍ സര്‍ക്കാറിന് മുന്‍പിലുള്ളത്. സെമികണ്ടക്ടറുകള്‍, മറ്റ് കൃത്യതയുള്ള ഇലക്ട്രോണിക്‌സ് വിഭാഗങ്ങള്‍ എന്നിവയ്ക്കാവശ്യമായ അള്‍ട്രാ-പ്യുവര്‍ പദാര്‍ത്ഥങ്ങളുമിതില്‍ ഉള്‍പ്പെടും.

എസ്എംഡി പാസീവ്സ് (സര്‍ക്യൂട്ടുകളില്‍ ഉപയോഗിക്കുന്ന ചെറിയ ഉപരിതലത്തില്‍ ഘടിപ്പിച്ച ഉപകരണങ്ങള്‍), ഫ്‌ലെക്‌സിബിള്‍ പിസിബികള്‍ (വളയ്ക്കാന്‍ കഴിയുന്ന പ്രിന്റഡ് സര്‍ക്യൂട്ട് ബോര്‍ഡുകള്‍), ലാമിനേറ്റുകള്‍ (സര്‍ക്യൂട്ട് ബോര്‍ഡുകളില്‍ ഉപയോഗിക്കുന്ന ഇന്‍സുലേറ്റിംഗ് പാളികള്‍), ആനോഡുകള്‍ (ബാറ്ററികളിലെ പോസിറ്റീവ് ടെര്‍മിനലുകള്‍), മൂലധന ഉപകരണങ്ങള്‍ (ഇലക്ട്രോണിക് ഭാഗങ്ങള്‍ നിര്‍മ്മിക്കാന്‍ ഉപയോഗിക്കുന്ന യന്ത്രങ്ങള്‍) എന്നിവ പദ്ധതി വഴി നിര്‍മ്മിക്കുന്ന ഘടകങ്ങളില്‍ ഉള്‍പ്പെടുന്നു.

ഇറക്കുമതിയെ ആശ്രയിക്കുന്നത് കുറയ്ക്കുകയും ഇന്ത്യയെ ഇലക്ട്രോണിക്സിന്റെ ആഗോള വിതരണക്കാരാക്കി മാറ്റുകയും ചെയ്യുക എന്നതാണ് ലക്ഷ്യം. ഇതുവഴി നിക്ഷേപം, ഉത്പാദനം, തൊഴിലവസരങ്ങള്‍ എന്നിവ വര്‍ദ്ധിപ്പിക്കാമെന്ന് കേന്ദ്രസര്‍ക്കാര്‍ കരുതുന്നു.

Leave a Reply

Your email address will not be published. Required fields are marked *