സെപ്‌റ്റോ ഭൂമി ഇടപാടുകളിലേയ്ക്ക്? പുതിയ കാമ്പയ്‌ന് തുടക്കം

Spread the News

മുംബൈ: മിനിറ്റുകള്‍ക്കുള്ളില്‍ പലചരക്ക് സാധനങ്ങള്‍ എത്തിക്കുന്നതില്‍ പേരുകേട്ട ക്വിക്ക് കൊമേഴ്സ് പ്ലാറ്റ്ഫോം സെപ്റ്റോ, ഭൂമി നിക്ഷേപങ്ങള്‍ പ്രോത്സാഹിപ്പിക്കുന്നതിനായി റിയല്‍ എസ്റ്റേറ്റ് ബ്രാന്‍ഡായ ദി ഹൗസ് ഓഫ് അഭിനന്ദന്‍ ലോധയുമായി  കൈകോര്‍ത്തു.  10 മിനിറ്റിനുള്ളില്‍ പ്ലോട്ടുകള്‍ ‘ഡെലിവറി’ ചെയ്യപ്പെടുമെന്നാണ് കാമ്പയ്ന്‍ വാചകം. എന്നാല്‍ ഭൂമി സംബന്ധമായ സേവനമെന്തെന്ന് ജന്മാഷ്ടമിയോടനുബന്ധിച്ച് പുറത്തിറക്കിയ പരസ്യത്തില്‍ വ്യക്തമല്ല.

മാജിക്ബ്രിക്സ് അല്ലെങ്കില്‍ 99 ഏക്കര്‍ പോലുള്ള ഒരു പ്രോപ്പര്‍ട്ടി പ്ലാറ്റ്ഫോമാകാം ലക്ഷ്യമെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു.  ടെസ്റ്റ് ഡ്രൈവുകള്‍ വാഗ്ദാനം ചെയ്യുന്നതിനായി കാര്‍ നിര്‍മ്മാതാക്കളായ സ്‌കോഡയുമായി  ഈ വര്‍ഷം ആദ്യം കമ്പനി കൈകോര്‍ത്തിരുന്നു. കാറുകള്‍ മിനിറ്റുകള്‍ക്കുള്ളില്‍ വിതരണം ചെയ്യുമോ എന്ന അവ്യക്തതയായിരുന്നു അന്ന് സംസാര വിഷയം.

ഐപിഒയ്ക്ക് തയ്യാറെടുക്കുന്നതിനിടെയാണ് സെപ്റ്റോ  പുതിയ കാമ്പെയ്ന്‍ തുടങ്ങുന്നത്. മാത്രമല്ല,  മോട്ടിലാല്‍ ഓസ്വാള്‍ ഫിനാന്‍ഷ്യല്‍ സര്‍വീസസില്‍ നിന്ന് കമ്പനി അടുത്തിടെ 400 കോടി രൂപ നേടി. ഇതോടെ മൂല്യം 47,298 കോടി രൂപയായി.  പൊതു ലിസ്റ്റിംഗിന് മുന്നോടിയായി കമ്പനി റീബ്രാന്‍ഡ് ചെയ്യപ്പെടുകയാണെന്നും അഭ്യൂഹമുണ്ട്.

പലചരക്ക് സാധനങ്ങള്‍ക്കപ്പുറം തങ്ങളുടെ സേവനങ്ങള്‍ വിപുലീകരിക്കാന്‍ സെപ്‌റ്റോ താല്‍പര്യപ്പെടുന്നുവെന്നാണ് പുതിയ കാമ്പയ്‌നുകള്‍ സൂചിപ്പിക്കുന്നത്. അതേസമയം അവയെ സംബന്ധിച്ച് അവ്യക്തത നിലനില്‍ക്കുന്നുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *