ഇന്ത്യയെ ഉത്പന്ന കേന്ദ്രമാക്കാന്‍ ഭൂമി ഇടപാടുകളില്‍ പരിഷ്‌ക്കരണം അനിവാര്യമെന്ന് സിഐഐ

Spread the News

ന്യൂഡല്‍ഹി: രാജ്യത്തെ ഒരു ആഗോള ഉല്‍പ്പാദന കേന്ദ്രമായി മാറ്റാന്‍ വിപുലമായ ഭൂപരിഷ്‌കരണങ്ങള്‍ ആവശ്യമെന്ന് കോണ്‍ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ ഇന്‍ഡസ്ട്രി (സിഐഐ). യുവ തൊഴിലാളികള്‍, ശക്തമായ വ്യാവസായിക അടിത്തറ, നിക്ഷേപക സൗഹൃദ നയങ്ങള്‍ എന്നിങ്ങനെ നിരവധി ശക്തികള്‍ ഇന്ത്യയ്ക്കുണ്ടെങ്കിലും, ഭൂമിയുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ ഇപ്പോഴും വളര്‍ച്ചയെ പിന്നോട്ടടിക്കുന്നു. സിഐഐ പ്രസ്താവനയില്‍ പറഞ്ഞു.

നിരവധി പരിഹാര നടപടികളാണ് സിഐഐ മുന്നോട്ടുവയ്ക്കുന്നത്.

ജിഎസ്ടി പോലുള്ള ഭൂപരിഷ്‌കരണ കൗണ്‍സില്‍ സൃഷ്ടിക്കുക: ഇത് കേന്ദ്രവും സംസ്ഥാനങ്ങളും ഭൂനയങ്ങളില്‍ ഒരുമിച്ച് പ്രവര്‍ത്തിക്കാന്‍ സഹായിക്കും.

ഏകീകൃത സ്റ്റാമ്പ് ഡ്യൂട്ടി നിരക്കുകള്‍ നിശ്ചയിക്കുക: ചെലവുകളും ആശയക്കുഴപ്പങ്ങളും കുറയ്ക്കുന്നതിന് എല്ലാ സംസ്ഥാനങ്ങളിലും സ്റ്റാമ്പ് ഡ്യൂട്ടി 3% മുതല്‍ 5% വരെ നിശ്ചയിക്കണം.

ഓരോ സംസ്ഥാനത്തും സംയോജിത ലാന്‍ഡ് അതോറിറ്റികള്‍ രൂപീകരിക്കുക: ഈ സ്ഥാപനങ്ങള്‍ ഭൂമി അനുവദിക്കല്‍, പരിവര്‍ത്തനം, തര്‍ക്കങ്ങള്‍, സോണിംഗ് എന്നിവ കൈകാര്യം ചെയ്യും.

ഭൂ പ്രക്രിയകള്‍ ഡിജിറ്റൈസ് ചെയ്യുക: ഭൂമി ഇടപാടുകള്‍ കൂടുതല്‍ സുതാര്യമാക്കുന്നതിന് ക്യുആര്‍-കോഡ് പ്രാപ്തമാക്കിയ സര്‍ട്ടിഫിക്കറ്റുകളും ഡിജിറ്റല്‍ പരിശോധനയും സിഐഐ ശുപാര്‍ശ ചെയ്യുന്നു.

വ്യക്തമായ ഭൂമി ഉടമസ്ഥാവകാശം ഉറപ്പാക്കുക: ഒരു നിര്‍ണായകമായ ടൈറ്റിലിംഗ് സംവിധാനം നിയമപരമായ തര്‍ക്കങ്ങള്‍ കുറയ്ക്കുകയും ഭൂമി ബിസിനസിനായി ഉപയോഗിക്കുന്നത് എളുപ്പമാക്കുകയും ചെയ്യും.

വ്യാവസായിക ഭൂമി ബാങ്കിനെ ഒരു പൂര്‍ണ്ണമായ പ്ലാറ്റ്ഫോമിലേക്ക് അപ്ഗ്രേഡ് ചെയ്യണമെന്നും സിഐഐ പറഞ്ഞു.

ഈ പരിഷ്‌കാരങ്ങള്‍ ഉല്‍പ്പാദനം വര്‍ദ്ധിപ്പിക്കുക മാത്രമല്ല, നിക്ഷേപകരുടെ ആത്മവിശ്വാസം മെച്ചപ്പെടുത്തുകയും ഗ്രാമീണ വികസനത്തെ പിന്തുണയ്ക്കുകയും ചെയ്യും. 2047 ഓടെ ഒരു വികസിത രാഷ്ട്രമായി മാറുക എന്ന ദീര്‍ഘകാല കാഴ്ചപ്പാട് കൈവരിക്കാന്‍ ഇന്ത്യയെ സഹായിക്കാനും പരിഷ്‌ക്കരണത്തിനാകും.

Leave a Reply

Your email address will not be published. Required fields are marked *