കശുമാങ്ങാ മദ്യം ഉൽപാദിപ്പിക്കാൻ അനുമതി തേടി കൺസ്യൂമർഫെഡ്

Spread the News

തിരുവനന്തപുരം: കശുമാങ്ങ അസംസ്കൃത വസ്തുവാക്കി വീര്യം കുറഞ്ഞ മദ്യം (ഹോർട്ടി ലിക്വർ) ഉൽപാദിപ്പിക്കുന്ന മൈക്രോ ഡിസ്റ്റിലറി ആരംഭിക്കാൻ അനുമതിക്കായി കൺസ്യൂമർഫെഡ് എക്സൈസ് വകുപ്പിനെ സമീപിച്ചു.

20% മുതൽ 30 % വരെ ആൽക്കഹോൾ അടങ്ങിയ മദ്യം ഉൽപാദിപ്പിച്ച് കൺസ്യൂമർഫെഡ്, ബവ്കോ ഔട്ട്‌‍ലെറ്റുകൾ വഴി വിൽക്കാനാണ് ലക്ഷ്യം. നിലവിൽ ബവ്റിജസ് കോർപറേഷൻ മാത്രമാണു പൊതുമേഖലയിൽ മദ്യം ഉൽപാദിപ്പിക്കുന്നത്.

പഴം സംസ്കരിച്ചെടുത്താണു ഫെനി മാതൃകയിലുള്ള മദ്യം നിർമിക്കുക. ഹോർട്ടി ലിക്കറിൽ എക്സ്ട്രാ ന്യൂട്രൽ ആൽക്കഹോൾ ചേർക്കാൻ പാടില്ല.

സർക്കാർ ഉടമസ്ഥതയിലുള്ള കോർപറേഷൻ, കമ്പനി, സഹകരണ സംഘങ്ങളുടെ ഏപെക്സ് ബോഡി, കാർഷിക മേഖലയിൽ കുറഞ്ഞതു മൂന്നു വർഷമായി പ്രവർത്തിക്കുന്ന സഹകരണ സംഘം എന്നിവയ്ക്കു മാത്രമേ ലൈസൻസ് അനുവദിക്കാൻ കഴിയൂ. സഹകരണ സംഘങ്ങളുടെ ഏപെക്സ് ബോഡി എന്ന വിഭാഗത്തിലാണു കൺസ്യൂമർഫെഡ്. 2 ലക്ഷം രൂപയാണു വാർഷിക ഫീസ്.

കണ്ണൂർ ജില്ലയിൽ കൺസ്യൂമർഫെഡിനു സ്വന്തം കശുമാവിൻ തോട്ടമുണ്ട്. ഇതിനൊപ്പം കർഷകരിൽനിന്നു കശുമാങ്ങ സംഭരിക്കുന്നതോടെ കശുവണ്ടിക്കു പുറമേ കർഷകർക്കു വരുമാനം ലഭിക്കും.

ഇതേ പദ്ധതിയുമായി കണ്ണൂരിലെ പയ്യാവൂർ സഹകരണ ബാങ്കിന്റെ അപേക്ഷയും പരിഗണനയിലാണ്. ധാന്യങ്ങൾ ഒഴികെയുള്ളവയിൽ നിന്നു ഹോർട്ടി ലിക്വറും ഫ്രൂട്ട് വൈനും ഉൽപാദിപ്പിക്കാൻ അനുമതി നൽകുമെന്നു 2022ലെ മദ്യനയത്തിൽ സർക്കാർ പ്രഖ്യാപിച്ചിരുന്നു.

ഫ്രൂട്ട് വൈൻ ചട്ടം വിജ്ഞാപനം ചെയ്തിരുന്നെങ്കിലും മൈക്രോ ഡിസ്റ്റിലറി ചട്ടങ്ങൾ രണ്ടു മാസം മുൻപു മാത്രമാണു വന്നത്.

Leave a Reply

Your email address will not be published. Required fields are marked *