ആഗോള ആവശ്യകത കൂടിയതോടെ തേങ്ങയുടെ വിലയിൽ കുതിപ്പ്

Spread the News

വടകര: പ്രധാന നാളികേര ഉത്പാദകരാജ്യങ്ങളായ ഇൻഡൊനീഷ്യയും ഫിലിപ്പീൻസും ആഭ്യന്തര നാളികേര വ്യവസായമേഖലയെ ശക്തിപ്പെടുത്താൻ പച്ചത്തേങ്ങ കയറ്റുമതിയിലേർപ്പെടുത്തിയ നിയന്ത്രണം തേങ്ങയുടെ ആഗോള ആവശ്യകത ഉയർത്തുന്നു.

ഫിലിപ്പീൻസില്‍ പച്ചത്തേങ്ങ കയറ്റുമതിക്ക് നിരോധനമുണ്ട്. പുതിയ സാഹചര്യത്തില്‍ ഇത് കർശനമാക്കി.

ആറുമാസത്തേക്ക് പച്ചത്തേങ്ങ കയറ്റുമതി നിരോധിക്കാൻ ഇൻഡൊനീഷ്യൻ വ്യവസായമന്ത്രാലയവും ശുപാർശ ചെയ്തു. കയറ്റുമതിചെയ്യുന്ന മറ്റ് നാളികേര ഉത്പന്നങ്ങള്‍ക്ക് ചുങ്കമേർപ്പെടുത്താനും ശുപാർശയുണ്ട്.

ഈ നീക്കം ആഗോളവിപണിയില്‍ നാളികേരക്ഷാമത്തിന് വഴിയൊരുക്കുമെന്ന ആശങ്കയുയർന്നതോടെ ചൈനയുള്‍പ്പെടെയുള്ള രാജ്യങ്ങള്‍ തേങ്ങ വാങ്ങിക്കൂട്ടുന്നുണ്ട്. ഇത് നാളികേരവിലയിലും പ്രതിഫലിച്ചുതുടങ്ങി. റെക്കോഡ് വിലയാണ് തേങ്ങയ്ക്കും കൊപ്രയ്ക്കുമെല്ലാം.

കഴിഞ്ഞ സെപ്റ്റംബർ മുതല്‍ തേങ്ങവില കൂടിയത് കർഷകർക്ക് ഗുണകരമാണെങ്കിലും കൂടിയ വിലയും ആവശ്യത്തിന് തേങ്ങ കിട്ടാത്തതും നാളികേരാധിഷ്ഠിത വ്യവസായമേഖലയെ സാരമായി ബാധിച്ചിട്ടുണ്ട്. ഇത് പരിഹരിക്കാനാണ് ഫിലിപ്പീൻസിന്റെയും ഇൻഡൊനീഷ്യയുടെയും ശ്രമം.

കയറ്റുമതി നിരോധിച്ച്‌ വ്യവസായങ്ങള്‍ക്കാവശ്യമായ തേങ്ങ രാജ്യത്ത് ലഭ്യമാക്കുകയാണ് ലക്ഷ്യം. ഇതിനെതിരേ കർഷകരില്‍നിന്ന് പ്രതിഷേധമുയർന്നിട്ടുണ്ട്. തേങ്ങ കയറ്റുമതിചെയ്യാതെ രാജ്യത്തുമാത്രം ഉപയോഗിക്കുമ്ബോള്‍ വിലയിടിയുമെന്നാണ് കർഷകരുടെ വാദം.

കുതിച്ചുയർന്ന വെളിച്ചെണ്ണവിലയുള്‍പ്പെടെ നിയന്ത്രിക്കുകയെന്ന ലക്ഷ്യവും ഈ രാജ്യങ്ങള്‍ക്കുണ്ട്.
ലോകത്തെ നാളികേര കയറ്റുമതിയുടെ ഏറിയപങ്കും വഹിക്കുന്ന ഇൻഡൊനീഷ്യ, ഫിലിപ്പീൻസ് എന്നീരാജ്യങ്ങള്‍ കയറ്റുമതിയില്‍ നിയന്ത്രണമേർപ്പെടുത്തുമ്ബോള്‍ ആഗോള നാളികേരവിപണിയില്‍ പ്രതിസന്ധിയുറപ്പാണ്.

ഈ രാജ്യങ്ങളുമായി താരതമ്യംചെയ്യുമ്ബോള്‍ ഇന്ത്യയില്‍നിന്നുള്ള നാളികേര കയറ്റുമതി വളരെ കുറവാണ്. യൂറോപ്പ്, അമേരിക്ക, ഗള്‍ഫ് രാജ്യങ്ങള്‍, ചൈന എന്നിവയാണ് ലോകത്തെ പ്രധാന നാളികേര ഇറക്കുമതിരാജ്യങ്ങള്‍.

തേങ്ങയില്‍ കണ്ണുവെച്ച്‌ ചൈന
നാളികേരക്കൃഷി പേരിനുമാത്രമേ ഉള്ളൂവെങ്കിലും ചൈന നാളികേരാധിഷ്ഠിത വ്യവസായത്തില്‍ ശക്തമായ സാന്നിധ്യമാണ്. മറ്റുരാജ്യങ്ങളില്‍നിന്ന് തേങ്ങ ഇറക്കുമതിചെയ്താണ് വ്യവസായം. ചിരട്ടയില്‍നിന്നുള്ള ഉത്തേജിത കരി ഇന്ത്യപോലും ചൈനയില്‍നിന്ന് ഇറക്കുമതിചെയ്യുന്നുണ്ട്.

കഴിഞ്ഞവർഷം ഇന്ത്യ ഇറക്കുമതിചെയ്ത ഉത്തേജിത കരിയുടെ 49 ശതമാനവും ചൈനയില്‍നിന്നാണ്. ഫിലിപ്പീൻസില്‍ തേങ്ങ കയറ്റുമതി നിരോധനം നിലനില്‍ക്കുമ്ബോഴും ചൈനയിലേക്ക് അനധികൃതമായി കടത്താൻ കൊണ്ടുവന്ന 232 മില്ല്യണ്‍ ഫിലിപ്പീൻസ് കറൻസി മൂല്യമുള്ള തേങ്ങ അടുത്തിടെ സെബു തുറമുഖത്തുനിന്ന് പിടികൂടിയിരുന്നു.

ഇപ്പോള്‍ വിയറ്റ്നാമുള്‍പ്പെടെയുള്ള രാജ്യങ്ങളില്‍നിന്ന് ചൈന കഴിയാവുന്നത്ര തേങ്ങ സംഭരിക്കുന്നുണ്ട്. ചൈനയുടെ ഈ വാരിക്കൂട്ടലും വിലയെ സ്വാധീനിച്ചു.

പച്ചത്തേങ്ങ, കൊപ്ര, ഉണ്ടക്കൊപ്ര, രാജാപ്പുർ കൊപ്ര, കൊട്ടത്തേങ്ങ എന്നീ നാളികേര ഇനങ്ങളുടെയെല്ലാം വില റെക്കാഡിലെത്തി.

വില ഇങ്ങനെ: ബ്രാക്കറ്റില്‍ ഒരുവർഷംമുൻപുള്ള വില. (വില ക്വിന്റലിന്, കൊട്ടത്തേങ്ങയുടേത് ആയിരം എണ്ണത്തിന്).

പച്ചത്തേങ്ങ- 6800 (2800) കൊപ്ര- 21,000 (9500), ഉണ്ടക്കൊപ്ര- 21,500 (8500), രാജാപ്പുർ- 24,000 (10,150), കൊട്ടത്തേങ്ങ-23,000 (9000).

Leave a Reply

Your email address will not be published. Required fields are marked *