
ആഗോള ആയുധ വിപണിയില്‍ വൻശക്തിയാവാൻ ഇന്ത്യ
April 17, 2025 0 By BizNews
ന്യൂഡല്‍ഹി: ആഗോള ആയുധവിപണിയില്‍ ശക്തമായ സാന്നിധ്യമായി മാറാൻ തന്ത്രപ്രധാനമായ നീക്കവുമായി ഇന്ത്യ. കാലങ്ങളായി റഷ്യൻ ആയുധങ്ങളെ ആശ്രയിക്കുന്ന രാജ്യങ്ങളെ ലക്ഷ്യമിട്ടാണ് പ്രധാനമായും ആയുധക്കയറ്റുമതിക്ക് ശ്രമിക്കുന്നത്.
ഇതിലൂടെ ഇന്ത്യ തന്ത്രപരമായ പ്രതിരോധ ബന്ധം വളർത്തിയെടുക്കാൻ ശ്രമിക്കുകയാണ്. ആയുധവില്‍പ്പന ലക്ഷ്യമിട്ട് ചില രാജ്യങ്ങളിലെ നയതന്ത്ര കാര്യാലയങ്ങളിലേക്ക് ഡിഫൻസ് അറ്റാഷെമാരെ നിയോഗിക്കുന്നത് ഉള്‍പ്പെടെയുള്ള നടപടികള്‍ കേന്ദ്രസർക്കാർ സ്വീകരിക്കുന്നുണ്ട്.
അതാത് സർക്കാരുമായി നേരിട്ട് പ്രതിരോധ ഇടപാടുകള്‍ നടത്തുന്നത് ലക്ഷ്യമിട്ടാണ് നയതന്ത്രനീക്കം.
ഇതിന് പുറമെ ഇത്തരം രാജ്യങ്ങള്‍ക്ക് അങ്ങോട്ട് വായ്പയായി പണം നല്‍കി അതുപയോഗിച്ച് ഇന്ത്യൻ ആയുധങ്ങള്‍ വാങ്ങാൻ പ്രേരിപ്പിക്കലാണ്. ഇന്ത്യയില്‍നിന്ന് കുറഞ്ഞ വിലയുള്ള ഗുണമേന്മയുള്ള ആയുധങ്ങള്‍ വാങ്ങി പരീക്ഷിക്കാനുള്ള പ്രലോഭനമാണ് ഇന്ത്യ മുന്നോട്ടുവെക്കുന്നത്.
ഇന്ത്യയ്ക്ക് ആവശ്യമായ ആയുധങ്ങളില്‍ 60 ശതമാനവും തദ്ദേശീയമായി തന്നെ നിർമിക്കുന്നുണ്ട്. യുദ്ധവിമാനങ്ങളുടെയും പീരങ്കി-ടാങ്കുകള്‍ക്ക് ആവശ്യമായ എൻജിനുകള്‍, കപ്പല്‍ എൻജിനുകള്‍ ദീർഘദൂര വ്യോമപ്രതിരോധ സംവിധാനങ്ങള്‍ എന്നിവയ്ക്ക് ഇപ്പോഴും വിദേശ ആശ്രിതത്വമുണ്ടെങ്കിലും വെടിക്കോപ്പ് നിർമാണത്തില്‍ ഇന്ത്യ സ്വയംപര്യാപതമാണ്.
സ്വകാര്യ കമ്പനികള്‍കൂടി ഈ രംഗത്തേക്ക് കടന്നുവന്നതോടെ ഇവയുടെ കയറ്റുമതി സാധ്യത പരമാവധി ഉപയോഗപ്പെടുത്താനാണ് ഇന്ത്യയുടെ ശ്രമം. ആയുധ കയറ്റുമതിയില്‍ പ്രതീക്ഷിച്ചതിനേക്കാള്‍ വർധനവുണ്ടാകുമെന്നാണ് കരുതുന്നത്.
യുക്രൈൻ- റഷ്യ യുദ്ധമാണ് ഇന്ത്യയ്ക്ക് മുന്നില്‍ അവസരങ്ങള്‍ തുറന്നു നല്‍കിയത്. യുക്രൈനെ സഹായിക്കാൻ ആയുധങ്ങള്‍ നല്‍കുന്ന യൂറോപ്യൻ രാജ്യങ്ങളെ ആശ്രയിക്കുന്ന ഏഷ്യയിലും യൂറോപ്യൻ യൂണിയനിലുമുണ്ട്.
ഇതേപോലെ റഷ്യയെയും യു.എസിനെയും മാത്രം ആശ്രയിച്ചിരുന്ന രാജ്യങ്ങളുമുണ്ട്. ഈ രണ്ട് ഭീമൻ ആയുധ നിർമാതാക്കളും ഇപ്പോള്‍ യുദ്ധകാല രീതിയിലേക്ക് മാറി.
യുദ്ധം പ്രതീക്ഷിച്ചതിനേക്കാള്‍ നീണ്ടതോടെ റഷ്യൻ ആയുധ നിർമാണ കേന്ദ്രങ്ങളിലെ ഉത്പാദനം പൂർണമായും യുദ്ധാവശ്യങ്ങളിലേക്ക് മാത്രമായി വിനിയോഗിക്കാൻ തുടങ്ങി. യൂറോപ്പിലെയും അമേരിക്കയിലെയും ആയുധ നിർമാതാക്കള്‍ക്കും ഈ പ്രതിസന്ധി നേരിടേണ്ടി വരുന്നുണ്ട്.
ഇതോടെ ഈ രാജ്യങ്ങളെ ആയുധങ്ങള്‍ക്കായി ആശ്രയിച്ചിരുന്ന രാജ്യങ്ങള്‍ക്കു മുന്നിലേക്കാണ് ഓഫറുമായി ഇന്ത്യ എത്തുന്നത്. പൊതുമേഖലാ ബാങ്കായ എക്പോർട്ട് ഇംപോർട്ട് ബാങ്കാണ് വിദേശ രാജ്യങ്ങള്‍ക്ക് കടം കൊടുക്കുക എന്നാണ് റോയ്ട്ടേഴ്സ് പുറത്തുവിട്ട റിപ്പോർട്ടില്‍ പറയുന്നത്.
ഈ പണം ഉപയോഗിച്ച് ഇന്ത്യൻ ആയുങ്ങള്‍ വാങ്ങാം. കുറഞ്ഞ വിലയും ഉദാരമായ പലിശ വ്യവസ്ഥയുമാണ് ഇന്ത്യ മുന്നോട്ടുവെക്കുന്നത്.
ആഗോള ആയുധവിപണിയില്‍ മറ്റൊരു ശക്തിയായി വളരാനുള്ള ഇന്ത്യയുടെ ശ്രമങ്ങള്‍ ശാക്തിക തന്ത്രങ്ങളെ മാറ്റാൻ കെല്‍പ്പുള്ളതാണ്. ഇതിനകംതന്നെ മിസൈലുകളും കവചിത വാഹനങ്ങളും മറ്റ് രാജ്യങ്ങളിലേക്ക് ഇന്ത്യ കയറ്റുമതി ചെയ്യുന്നുണ്ട്.
ഇതിനൊപ്പം പീരങ്കി ഷെല്ലുകള്‍, മോർട്ടാറുകള്‍, സ്പെയർ പാർട്സുകള്‍, ഉപകരണങ്ങള്‍ എന്നിവ ഇന്ത്യയുടേതായി വിപണിയിലുണ്ട്. ഇതിന് പുറമെ ഇന്ത്യൻ നിർമിത ഷെല്ലുകളും മറ്റും യൂറോപ്യൻ രാജ്യങ്ങള്‍ വാങ്ങി യുക്രൈന് നല്‍കുന്നതായി റിപ്പോർട്ടുകള്‍ വന്നിരുന്നു.
പ്രതിരോധ ചെലവ് കുറയ്ക്കാൻ അമേരിക്കൻ ആയുധങ്ങള്‍ക്ക് പകരമായാണ് ഇന്ത്യൻ ആയുധങ്ങള്‍ വാങ്ങി നല്‍കുന്നത്. ഇതേപോലെ റഷ്യൻ മിസൈലുകളില്‍ ഇന്ത്യയില്‍നിന്നുള്ള ഘടകങ്ങള്‍ കണ്ടെത്തിയതായും റിപ്പോർട്ടുകള്‍ വന്നിരുന്നു.