യുഎസ്സില്‍ നിര്‍മ്മിക്കാത്തപക്ഷം ഉയര്‍ന്ന നികുതി; ആഗോളപ്രമുഖര്‍ക്ക് മുന്നറിയിപ്പുമായി ട്രംപ്

യുഎസ്സില്‍ നിര്‍മ്മിക്കാത്തപക്ഷം ഉയര്‍ന്ന നികുതി; ആഗോളപ്രമുഖര്‍ക്ക് മുന്നറിയിപ്പുമായി ട്രംപ്

Spread the News
യുഎസ്സില്‍ നിര്‍മ്മിക്കാത്തപക്ഷം ഉയര്‍ന്ന നികുതി; ആഗോളപ്രമുഖര്‍ക്ക് മുന്നറിയിപ്പുമായി ട്രംപ്

ബേണ്‍: ഉത്പാദകരംഗത്തെ ആഗോളപ്രമുഖർക്ക് മുന്നറിയിപ്പുമായി യു.എസ്.പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. തങ്ങളുടെ ഉത്പന്നങ്ങള്‍ യു.എസ്സില്‍ നിർമ്മിക്കണമെന്നും അല്ലാത്തപക്ഷം ഉയർന്ന നികുതി നല്‍കേണ്ടി വരുമെന്നുമാണ് ട്രംപിന്റെ മുന്നറിയിപ്പ്.

ലോക സാമ്ബത്തിക ഫോറത്തെ അഭിസംബോധന ചെയ്ത് വ്യാഴാഴ്ച വൈറ്റ് ഹൗസില്‍നിന്ന് നല്‍കിയ വീഡിയോ സന്ദേശത്തിലായിരുന്നു ട്രംപിന്റെ ഭീഷണി.

നികുതിയിളവ്, വ്യവസായങ്ങള്‍ക്കുള്ള നിയന്ത്രണത്തില്‍ ഇളവ്, അനധികൃത കുടിയേറ്റം തുടങ്ങി നടപ്പിലാക്കാനിരിക്കുന്ന പദ്ധതികളെ സംബന്ധിച്ച്‌ പ്രസംഗത്തില്‍ ട്രംപ് വ്യക്തമാക്കി.

അതിനോടൊപ്പമാണ് ആഗോള ഉത്പാദകർക്കുള്ള മുന്നറിയിപ്പും ട്രംപിന്റെ ഭാഗത്തുനിന്നുണ്ടായത്. ‘നിങ്ങള്‍ അമേരിക്കയില്‍വന്ന് നിങ്ങളുടെ ഉത്പന്നങ്ങള്‍ നിർമ്മിക്കൂ, ഞങ്ങള്‍ നിങ്ങള്‍ക്ക് ഭൂമിയിലെ ഒരുരാജ്യവും നല്‍കാത്ത ഏറ്റവും കുറഞ്ഞ നികുതി അനുവദിച്ചുതരാം. പക്ഷേ നിങ്ങള്‍ അമേരിക്കയില്‍ ഉത്പാദനത്തിന് ഒരുക്കമല്ലെങ്കില്‍, അത് നിങ്ങളുടെ ഇഷ്ടം, നിങ്ങള്‍ക്ക് തീരുവ നല്‍കേണ്ടിവരും’ ട്രംപ് പറഞ്ഞു.

യുക്രൈനിലെ യുദ്ധത്തെ കുറിച്ചും എണ്ണവിലയെ കുറിച്ചും ട്രംപ് സംസാരിച്ചു. എണ്ണവില കുറയ്ക്കുന്നതിനെ കുറിച്ച്‌ സൗദി അറേബ്യയോടും ഒപെക് രാഷ്ട്രങ്ങളോടും സംസാരിക്കുമെന്നും ട്രംപ് പറഞ്ഞു. എണ്ണവില കുറയുന്നപക്ഷം റഷ്യ-യുക്രൈൻ യുദ്ധം ഉടനെ അവസാനിക്കുമെന്നും യു.എസ്. പ്രസിഡന്റ് കൂട്ടിച്ചേർത്തു.

അധികാരമേറ്റതിനുപിന്നാലെ കടുത്ത നിലപാടുകളാണ് ട്രംപിന്റെ പ്രഖ്യാപനങ്ങളിലുള്ളത്. ചൈന, യൂറോപ്യൻ യൂണിയൻ മെക്സികോ, കാനഡ എന്നീ രാജ്യങ്ങള്‍ക്കുമേല്‍ തീരുവ ഏർപ്പെടുത്തല്‍, പാരീസ് കാലാവസ്ഥ ഉടമ്ബടിയില്‍നിന്നുള്ള യു.എസ് പിൻമാറ്റം, പാനമ കനാലില്‍ അവകാശം ഉന്നയിക്കല്‍ തുടങ്ങിയ പ്രഖ്യാപനങ്ങള്‍ പ്രസിഡന്റായി ചുമതലയേറ്റ ആദ്യദിവസം തന്നെ ട്രംപ് നടത്തിയിരുന്നു.

അതേസമയം, യു.എസിന്റെ വ്യാപാരപങ്കാളികളും എതിരാളികളും ട്രംപിനോടുള്ള നിലപാട് വ്യക്തമാക്കിയിരുന്നു. വ്യാപരയുദ്ധത്തില്‍ വിജയികളില്ല എന്നാണ് ചൈനീസ് വൈസ് പ്രീമിയർ ഡിംഗ് സ്യൂഷിയാങ് ട്രംപിന്റെ പേര് പരാമർശിക്കാതെ പ്രതികരിച്ചത്.

ട്രംപുമായി സഹകരിക്കുമെന്നുള്ള നിലപാടാണ് യൂറോപ്യൻ കമ്മിഷൻ പ്രസിഡന്റ് യുർസുല വോണ്‍ ദെർ ലെയെൻ വ്യക്തമാക്കിയത്.

Leave a Reply

Your email address will not be published. Required fields are marked *