ഡിഫൻസ് പാർക്കിൽ ഇതുവരെ സംരംഭം 4.7 ഏക്കറിൽ മാത്രം

ഡിഫൻസ് പാർക്കിൽ ഇതുവരെ സംരംഭം 4.7 ഏക്കറിൽ മാത്രം

Spread the News
ഡിഫൻസ് പാർക്കിൽ ഇതുവരെ സംരംഭം 4.7 ഏക്കറിൽ മാത്രം

പാലക്കാട്: ഉദ്ഘാടനം കഴിഞ്ഞു 4 വർഷമാകാറായിട്ടും ഒറ്റപ്പാലത്തെ കിൻഫ്ര ഡിഫൻസ് പാർക്കിൽ ഇതുവരെ സംരംഭങ്ങൾ വന്നത് 4.7 ഏക്കറിൽ മാത്രം.

അനുവദനീയമായ 32 ഏക്കറിൽ 10 ഏക്കർ ഭൂമി ഡിജിറ്റൽ സർവകലാശാലയുടെ ഗ്രഫീൻ പ്രീപ്രൊഡക്‌ഷൻ യൂണിറ്റിനായി ഏറ്റെടുക്കാമെന്ന ധാരണയുണ്ട്. ഭൂമി ലഭ്യമാണെങ്കിലും പ്രതിരോധ മേഖലയുമായി ബന്ധപ്പെട്ട വ്യവസായങ്ങൾക്കു മാത്രമേ അനുവദിക്കാനാകൂ എന്ന നിബന്ധനയുണ്ട്.

പാലക്കാട് – കുളപ്പുള്ളി റോഡിൽ ലക്കിടി കൂട്ടുപാതയ്ക്കു സമീപത്ത് 60 ഏക്കറിലാണു രാജ്യത്തെ ആദ്യ ഡിഫൻസ് പാർക്ക് സ്ഥാപിച്ചിട്ടുള്ളത്. അടിസ്ഥാനസൗകര്യങ്ങളോടെ വികസിപ്പിച്ച 32 ഏക്കർ ഭൂമിക്കു പുറമേ നിർമാണം പൂർത്തിയാക്കിയ കെട്ടിടങ്ങളും പാട്ടത്തിനു ലഭ്യമാണ്. ഇത്തരത്തിൽ നിർമിച്ച കോമൺ ഫെസിലിറ്റി സെന്ററിലെയും വെയർഹൗസിലെയും പകുതിയോളം കെട്ടിടങ്ങളും ഇനിയും പാട്ടത്തിനെടുത്തിട്ടില്ല.

പൊതു, സ്വകാര്യ മേഖലകളിൽ പ്രതിരോധമേഖലയുമായി ബന്ധപ്പെട്ടു പ്രവർത്തിക്കുന്ന സംരംഭങ്ങളെ പ്രതീക്ഷിച്ചാണു ഡിഫൻസ് പാർക്ക് ആരംഭിച്ചത്. ഭൂമി ലഭിച്ചതു കൊണ്ടു മാത്രം സംരംഭങ്ങൾ ആരംഭിക്കാൻ കഴിയില്ലെന്നാണ് ഈ മേഖലയിലെ കമ്പനികൾ പറയുന്നത്.

വലിയ യന്ത്രഭാഗങ്ങളും അസംസ്കൃത വസ്തുക്കളും ഉൽപന്നങ്ങളും എത്തിക്കാനുള്ള സൗകര്യം, അനുബന്ധ വ്യവസായങ്ങളുടെ സാമീപ്യം, വിപണനം തുടങ്ങി പല ഘടകങ്ങളും പരിഗണിക്കണം.

രാജ്യത്തു പ്രതിരോധ മേഖലയിൽ പ്രവർത്തിക്കുന്ന വ്യവസായികളെ ആകർഷിക്കുന്നതിനായി അടുത്ത വർഷം കൊച്ചിയിൽ റോഡ് ഷോ സംഘടിപ്പിക്കാനാണു കിൻഫ്രയുടെ ആലോചന.

സർക്കാർ – സ്വകാര്യ മേഖലയിലുള്ള സംരംഭകർക്കു ഭൂമി കാണാനുള്ള അവസരം ഒരുക്കും. രാജ്യത്തെ വിവിധ സ്ഥലങ്ങളിൽ നടക്കുന്ന മേളകളിലും ഡിഫൻസ് പാർക്കിനെ അവതരിപ്പിക്കുമെന്നും അധികൃതർ പറയുന്നു.

Leave a Reply

Your email address will not be published. Required fields are marked *