സഫാരി ടിവിയുടെ ചരിത്രം എന്നിലൂടെ എന്ന പരിപാടിയില്‍ സിനിമയെക്കുറിച്ച് നടി തെസ്നി ഖാൻ സംസാരിച്ചതാണ് ഇപ്പോൾ ശ്രദ്ധേയം. ‘സിനിമയില്‍ നില്‍ക്കാന്‍ കഴിവ് മാത്രം പോര. ഭാഗ്യം, റെക്കമെന്റേഷന്‍ അങ്ങനെ കുറെ കാര്യങ്ങള്‍ ഉണ്ട് എന്ന് മനസിലായി.
അങ്ങനെ നില്‍ക്കെ ഇനി തുടര്‍ന്ന് അഭിനയിക്കണോ വേണ്ടയോ എന്ന ചിന്ത വന്നു. അങ്ങനെ സിനിമ പതുക്കെ സ്റ്റോപ് ചെയ്ത് സിനിമാലയിലും സ്റ്റേജ് ഷോയിലും കാസറ്റിലുമൊക്കെയായി ശ്രദ്ധ കേന്ദ്രീകരിച്ചു. കുറച്ച് പൈസയേ ഉള്ളൂവെങ്കിലും സമാധാനത്തോട് കൂടി ജോലി ചെയ്യാന്‍ അവര്‍ക്കൊപ്പം കൂടി. അവിടെ നിന്ന് സിനിമയിലേക്ക് വന്ന ഒരുപാട് പേരുണ്ട്. നാദിര്‍ഷ നല്ലൊരു ഡയറക്ടറായി. ഞാന്‍ എന്നോടിഷ്ടം കൂടാമോ എന്ന സിനിമ ചെയ്യുന്ന സമയത്ത് ദിലീപേട്ടന്‍ കമല്‍ സാറിന്റെ അസിസ്റ്റന്റായി ക്ലാപ്പടിക്കാന്‍ നില്‍ക്കുന്ന ആളാണ്. കുഞ്ഞ് കുഞ്ഞ് റോളുകള്‍ ചെയ്യുന്ന ഞങ്ങളുടെ കൂടെ നിന്ന ആളായിട്ട് പിന്നീട് സൂപ്പര്‍സ്റ്റാറായി. അപ്പോഴൊക്കെ ഞാനും സിനിമയിലുണ്ട്. ഒരുപാട് ദിലീപേട്ടന്റെ പടങ്ങള്‍ അന്ന് ഞാന്‍ കണ്ടിട്ടുണ്ടായിരുന്നു.
ദിലീപേട്ടന്റെ ഒരു കേന്ദ്രവലയത്തില്‍ തന്നെയായിരുന്നു സിനിമ അന്ന്. എനിക്കാരും സിനിമ തന്നൊന്നുമില്ല. ദിലീപേട്ടന്റെ 100-ാമത്തെ സിനിമയാണ് കാര്യസ്ഥന്‍. എന്നോടിഷ്ടം കൂടാമോ എന്ന പടത്തിന് ശേഷം ദിലീപേട്ടനോടൊപ്പം വര്‍ക്ക് ചെയ്യുന്നത് കാര്യസ്ഥനിലാണ്. കാര്യസ്ഥനിലേക്ക് വരുന്നത് വലിയൊരു സംഭവമാണ്. കാര്യസ്ഥന് തൊട്ടുമുമ്പ് പോക്കിരി രാജ എന്ന സിനിമയില്‍ അഭിനയിച്ചു.
പോക്കിരിരാജയിലേക്ക് വിളിക്കുന്നത് സിബി കെ തോമസ്-ഉദയകൃഷ്ണയാണ്. ആ സിനിമ വലിയ ഹിറ്റായി മാറി. മമ്മൂക്കയും പൃഥ്വിരാജുമെല്ലാം ഉള്ള സിനിമ. അതേടീമിന്റെതായിരുന്നു കാര്യസ്ഥനും. സാധാരണ വേഷമായിരിക്കും എന്ന് കരുതിയെങ്കിലും ഒരു ത്രൂഔട്ട് വേഷമായിരുന്നു കാര്യസ്ഥനിലേത്. 2010 ലായിരുന്നു ആ സിനിമ പുറത്തിറങ്ങിയത്. 2010 ന് ശേഷമാണ് എനിക്ക് കൂടുതല്‍ സിനിമകള്‍ ലഭിച്ച് തുടങ്ങിയതും.
കുറച്ച് സിനിമകളില്‍ അഭിനയിക്കാന്‍ തുടങ്ങിയതും, ഒരു ഫ്‌ളാറ്റ് വാങ്ങാന്‍ കഴിഞ്ഞതും കാര്യസ്ഥന്‍ എന്ന സിനിമയിലൂടെയാണ്. ഉദയകൃഷ്ണ-സിബി കെ തോമസ് ആണ് നല്ല അവസരങ്ങള്‍ സിനിമയില്‍ നല്‍കിയത്. ആ രണ്ട് പേരെ ഒരിക്കലും മറക്കാന്‍ സാധിക്കില്ല. അവര്‍ക്ക് എന്നെ വിളിച്ച് ആ ക്യാരക്ടര്‍ തരേണ്ട ഒരു ആവശ്യവുമില്ല. വേറെ ഒരുപാട് പേരുള്ള സമയമാണ്. അവരെക്കൊണ്ട് ദൈവം തോന്നിച്ചതാണ്.




