ഇന്ത്യയടക്കമുള്ള ഏഷ്യൻ രാജ്യങ്ങൾക്കുള്ള ക്രൂഡ് വില ഉയർത്തി സൗദി

ഇന്ത്യയടക്കമുള്ള ഏഷ്യൻ രാജ്യങ്ങൾക്കുള്ള ക്രൂഡ് വില ഉയർത്തി സൗദി

Spread the News
ഇന്ത്യയടക്കമുള്ള ഏഷ്യൻ രാജ്യങ്ങൾക്കുള്ള ക്രൂഡ് വില ഉയർത്തി സൗദി

ഗോള ക്രൂഡ് വില 100 ഡോളറിൽ എത്തിക്കുകയെന്ന ലക്ഷ്യത്തോടെ നീങ്ങിയ സൗദിക്കേറ്റ ഏറ്റവും വലിയ പ്രഹരങ്ങളിലൊന്നയിരുന്നു അപ്രതീക്ഷിത വിലയിടിവ്. എണ്ണവില വീണ്ടും കൂപ്പുകുത്തിയതോടെ പുതിയ തന്ത്രം പയറ്റുകയാണ് എണ്ണ ഭീമൻ.

ഏഷ്യയിലേക്ക് കയറ്റുമതി ചെയ്യുന്ന എല്ലാ ഗ്രേഡുകളുടെയും ഔദ്യോഗിക വിൽപന വില ഉയർത്തിയിരിക്കുകയാണ് സൗദി അരാംകോ. എണ്ണവിലയിടിവ് മൂലം ബാധിക്കപ്പെട്ട മാർജിനുകൾ ഒരുപിരിധി വരെ തിരിച്ചുപിടിക്കുകയെന്ന ലക്ഷ്യമാണ് സൗദിക്കുള്ളത്.

ഇതോടെ ജൂണിൽ ഡെലിവറിക്കുള്ള മുൻനിര അറബ് ലൈറ്റ് ക്രൂഡിന്റെ വില ബാരലിന് 0.90 ഡോളർ വരെ വർധിക്കുമെന്നു ബ്ലൂംബെർഗ് റിപ്പോർട്ട് ചെയ്തു. സൗദിയുടെ നീക്കം ആഗോള എണ്ണവിലയിലും നേരിയ വർധനയ്ക്കു വഴിവച്ചു.

വേനൽക്കാലത്ത് ശക്തമായ ഡിമാൻഡ് പ്രതീക്ഷിക്കുന്നതിനിടെയാണ് ഈ വില വർധന. നിലവിൽ ആഗോള വിപണിയിൽ ബ്രെന്റ് ക്രൂഡ് ബാരലിന് 83.77 ഡോളറും, ഡബ്ല്യുടിഐ ക്രൂഡ് ബാരലിന് 78.94 ഡോളറുമാണ് നിലവാരം.

സൗദി ക്രൂഡിന്റെ ഏഷ്യൻ ഡെലിവറികൾക്കുള്ള വില വർധന ചൈന, ഇന്ത്യ പോലുള്ള രാജ്യങ്ങളെ ബാധിക്കുമെന്നു റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. ബ്ലുംബെർഗ് റിപ്പോർട്ട് പ്രകാരം ഈ നടപടി ഏറ്റവുമധികം ബാധിക്കുക ചൈനീസ് റിഫൈനർമാരുടെ മാർജിനുകളെയാകും.

കൂന്നിൻ മേൽ കുരുവെന്ന പോലെ, ഒപെക് ഉൽപ്പാദനം വെട്ടിക്കുറയ്ക്കൽ ഈ വർഷാവസാനം വരെ നീട്ടുമെന്ന് വിശകലന വിദഗ്ധർ പ്രവചിക്കുന്നു. ഡിമാൻഡ് ആശങ്കകൾ ശക്തമായി തുടരുന്ന സാഹചര്യത്തിൽ ഇതു വലിയ വെല്ലുവിളിയാകും.

യുഎസിലെ മികച്ച ഇൻവെന്ററി കണക്കുകളും, ആഗോള വിപണിയിലെ കുറഞ്ഞ ക്രൂഡ് വിലയും ഒപെക്കിന്റെ തീരുമാനങ്ങളെ സ്വാധീനിക്കുമെന്നു വിദഗ്ധർ വിലയിരുത്തുന്നു. എണ്ണവില 100 ഡോളറിൽ എത്തിക്കുകയാണ് സൗദിയുടെ ലക്ഷ്യമെന്ന് അടുത്തിടെ ഐഎംഎഫും പ്രതികരിച്ചിരുന്നു.

അതേസമയം വിപണി വിഹിതം നഷ്ടമാകാതിരിക്കാനുള്ള ചില നടപടികൾ ഒപെക്ക് പ്ലസിൽ നിന്നു പ്രതീക്ഷിക്കാം. കടുത്ത ഉൽപ്പാദന നിയന്ത്രണം തുടർന്നാൽ യുണൈറ്റഡ് സ്റ്റേറ്റ്‌സ്, ഗയാന, ബ്രസീൽ എന്നിവ ഒപെക്കിന് കൂടുതൽ വിപണി വിഹിതം നഷ്ടപ്പെടാൻ വഴിവയ്ക്കാം.

ജൂണിൽ നടക്കാനിരിക്കുന്ന ഒപെക്ക് പ്ലസ് യോഗം എന്തുകൊണ്ടും വളരെ പ്രധാനമാണ്. എണ്ണവില വർധിക്കുന്നത് പണപ്പെരുപ്പ ഭീതി വർധിപ്പിക്കുന്നതാണ്. ഇക്കഴിഞ്ഞ എണ്ണവിലക്കയറ്റം യുഎസിലെ പണപ്പെരുപ്പ റിപ്പോർട്ടിലും നെഗറ്റീവ് ആഘാതം സൃഷ്ടിച്ചിരുന്നു. ഇതു ഫെഡ് നിരക്കു കുറയ്ക്കൽ നടപടി വീണ്ടും വൈകാൻ കാരണമായി.

നിരക്കുകൾ മുകളിൽ തുടരുന്നത് എണ്ണയ്ക്കും ക്ഷീണമാണ്. കാരണം അത് എണ്ണ വാങ്ങൽ ചെലവ് വർധിപ്പിക്കും.

Leave a Reply

Your email address will not be published. Required fields are marked *