പിരിച്ചുവിട്ട ജീവനക്കാർക്ക് ശമ്പള കുടിശ്ശിക നല്കാൻ പണമില്ലെന്ന് ബൈജൂസ്

പിരിച്ചുവിട്ട ജീവനക്കാർക്ക് ശമ്പള കുടിശ്ശിക നല്കാൻ പണമില്ലെന്ന് ബൈജൂസ്

Spread the News
പിരിച്ചുവിട്ട ജീവനക്കാർക്ക് ശമ്പള കുടിശ്ശിക നല്കാൻ പണമില്ലെന്ന് ബൈജൂസ്

ദില്ലി: പിരിച്ചുവിട്ട ജീവനക്കാരുടെ ശമ്പള കുടിശ്ശിക നല്കാൻ കഴിയാതെ ബൈജൂസ്‌. മുൻ ജീവനക്കാരുടെ ശമ്പള കുടിശിക നൽകുന്നതിൽ കാലതാമസം നേരിട്ടതിൽ ബൈജൂസ്‌ ഖേദം പ്രകടിപ്പിച്ചിട്ടുണ്ട്. കുടിശ്ശിക നൽകുന്ന കാലാവധി നവംബറിലേക്ക് നീട്ടിയിട്ടുണ്ട്.

ഈ വർഷം ജൂണിൽ പ്രതിസന്ധിയിലായ എഡ്‌ടെക് കമ്പനി ചെലവ് ചുരുക്കുന്നതിനായി 500 മുതൽ 1000 ജീവനക്കാരെ വരെ പിരിച്ചുവിട്ടിരുന്നു. ജൂണിൽ പിരിച്ചു വിട്ട ജീവനക്കാർക്കുള്ള ശമ്പള കുടിശ്ശിക സെപ്റ്റംബറിൽ കൊടുത്ത് തീർക്കുമെന്ന് കമ്പനി പറഞ്ഞിരുന്നു.

കമ്പനികൾ വിറ്റ് കടബാധ്യത തീർക്കാനുള്ള നീക്കവും ബൈജൂസിന്റെ ഭാഗത്ത് നിന്നും നടക്കുന്നുണ്ട്. എപിക്, ഗ്രേറ്റ് ലേണിംഗ് എന്നീ കമ്പനികളെ വിറ്റഴിക്കാനാണ് നിലവിലെ നീക്കം. കടത്തിൽ നിന്ന് പുറത്ത് കടക്കാനും ബിസിനസ്സ് തിരികെ കൊണ്ടുവരാനുമുള്ള പദ്ധതിയുടെ ഭാഗമാണ് വിൽപ്പന.

അതേസമയം ആറ് മാസത്തെ സാവകാശം ലഭിച്ചാൽ 1.2 ബില്യൺ ഡോളർ (9800 കോടി രൂപ) വായ്പ തിരിച്ചടക്കാമെന്ന വാഗ്ദാനം വായ്പാ ദാതാക്കള്‍ക്ക് മുന്നില്‍ കഴിഞ്ഞദിവസം ബൈജൂസ് വ്യക്തമാക്കിയിരുന്നു. മുപ്പത് കോടി ഡോളർ ആദ്യത്തെ മൂന്ന് മാസത്തിനുള്ളിലും ബാക്കി തുക പിന്നീടുള്ള മൂന്ന് മാസത്തിനുള്ളിൽ തിരിച്ചടയ്ക്കാമെന്നുമായിരുന്നു ബൈജൂസിന്റെ വാഗ്ദാനം.

22 ബില്യൺ ഡോളർ മൂല്യമുള്ള ബൈജൂസ് നിരവധി പ്രതിസന്ധികളെയാണ് അഭിമുഖീകരിക്കുന്നത്. 2015ലാണ് മലയാളിയായ ബൈജു രവീന്ദ്രന്‍ ബൈജൂസ് ലേണിംഗ് ആപ്പ് അവതരിപ്പിച്ചത്.

തുടക്കകാലത്ത് 2.200 കോടി ഡോളർ മൂല്യമുള്ള സ്റ്റാർട്ടപ്പുകളിൽ ഒന്നായിരുന്നു ബൈജൂസ്. 2021ലാണ് ബൈജൂസ് അമേരിക്കന്‍ വായ്പാദാതാക്കളില്‍ നിന്ന് 5-വര്‍ഷ വായ്പ എടുത്തത്. പിന്നീട് ബൈജൂസിന് പ്രതിസന്ധിയുടെ നാളുകളായിരുന്നു.

ജൂൺ അവസാനത്തോടെ മുൻ ഓഡിറ്റർ ഡെലോയിറ്റും മൂന്ന് ബോർഡ് അംഗങ്ങളും രാജിവച്ചതിനെത്തുടർന്ന് കമ്പനി പ്രതിസന്ധിയിലായി.

അടുത്തിടെ, ആകാശ് എജ്യുക്കേഷണൽ സർവീസസിന്റെ (എഇഎസ്എൽ) സിഇഒയും സിഎഫ്ഒയും രാജിവച്ചു.

Leave a Reply

Your email address will not be published. Required fields are marked *