ഗോയങ്ക, ചന്ദ്ര എന്നിവര്‍ക്കെതിരായ നടപടി ഗൗരവത്തോടെ കാണുന്നു- സോണി പിക്‌ചേഴ്‌സ്

ഗോയങ്ക, ചന്ദ്ര എന്നിവര്‍ക്കെതിരായ നടപടി ഗൗരവത്തോടെ കാണുന്നു- സോണി പിക്‌ചേഴ്‌സ്

Spread the News

ന്യൂഡല്‍ഹി: സീ എന്റര്‍ടൈന്‍മെന്റ് ചെയര്‍മാന്‍ സുഭാഷ് ചന്ദ്ര, മാനേജിംഗ് ഡയറക്ടറും സിഇഒയുമായ പുനിത് ഗോയങ്ക എന്നിവര്‍ക്കെതിരായ സെബി (സെക്യൂരിറ്റീസ് ആന്റ് എക്‌സ്‌ചേഞ്ച് ബോര്‍ഡ് ഓഫ് ഇന്ത്യ ) ഉത്തരവ് ഗൗരവത്തോടെ കാണുന്നുവെന്ന് സോണി പിക്‌ചേഴ്‌സ്. സീയുമായുള്ള കരാറിനെ ബാധിക്കുമെന്നതിനാല്‍ തുടര്‍ നടപടികള്‍ സൂക്ഷ്മായി നിരീക്ഷിക്കുമെന്നും വിനോദ വ്യവസായ ഭീമന്‍ അറിയിച്ചു. സീയുമായുള്ള കരാറില്‍ സോണി ഉറച്ചുനില്‍ക്കുമെന്ന് റിപ്പോര്‍ട്ട് വന്നതിനെ തുടര്‍ന്നാണ് സോണി പ്രസ്താവനയിറക്കിയത്.

ടെലിവിഷന്‍ ചാനലുകള്‍, ഫിലിം ആസ്തികള്‍, സ്ട്രീമിംഗ് പ്ലാറ്റ്‌ഫോമുകള്‍ എന്നിവ ലയിപ്പിക്കാന്‍ 2021 അവസാനത്തോടെ സീയും സോണിയും കരാറിലെത്തിയിരുന്നു. എന്നാല്‍ വായ്പാദാതാക്കളുമായുള്ള തര്‍ക്കങ്ങള്‍, അംഗീകാരം ലഭ്യമാക്കാത്ത സ്‌റ്റോക്ക് എക്‌സ്‌ചേഞ്ച് നിലപാട്,നിയമപോരാട്ടം എന്നിവ കാരണം കരാര്‍ പൂര്‍ത്തിയാകുന്നത് വൈകി. അതിനിടയിലാണ് സീ ചെയര്‍മാനും മാനേജിംഗ് ഡയറക്ടര്‍ക്കുമെതിരെ സെബി നടപടിയെടുത്തത്.

ലിസ്റ്റുചെയ്ത ഏതെങ്കിലും കമ്പനിയുടെ ഡയറക്ടര്‍ അല്ലെങ്കില്‍ പ്രധാന മാനേജര്‍ പദവി വഹിക്കുന്നതില്‍ നിന്നും ഇരുവരേയും സെബി തടയുകയായിരുന്നു. ഉത്തരവ് മരവിപ്പിക്കാന്‍ എസ്എടി (സെക്യൂരിറ്റീസ് അപ്ലെറ്റ് ട്രിബ്യൂണല്‍) വെള്ളിയാഴ്ച വിസമ്മതിച്ചു. ചന്ദ്രയും ഗോയങ്കയും ഫണ്ട് വകമാറ്റിയതായി സെബി (സെക്യൂരിറ്റീസ് ആന്റ് എക്സ്ചേഞ്ച് ബോര്‍ഡ് ഓഫ് ഇന്ത്യ) പറയുന്നു.

‘സീ ലിമിറ്റഡിന്റെയും എസ്സെല്‍ ഗ്രൂപ്പിന്റെയും മറ്റ് ലിസ്റ്റ് ചെയ്ത കമ്പനികളുടെയും ആസ്തികള്‍, അസോസിയേറ്റ് സ്ഥാപനങ്ങളുടെ നേട്ടത്തിനായി വകമാറ്റി. അതിനായി സുഭാഷ് ചന്ദ്രയും പുനിത് ഗോയങ്കയും തങ്ങളുടെ പദവികള്‍ ദുരുപയോഗം ചെയ്തു. ചിലഘട്ടങ്ങളില്‍ 13 ഓളം സ്ഥാപനങ്ങളെ പാസ് ത്രൂ എന്റിറ്റികളായി ഉപയോഗിച്ച് ഇടപാടുകള്‍ നടത്തി. അതിനാല്‍ ഫണ്ട് വകമാറ്റല്‍ ആസൂത്രിതമാണ്,” സെബി ഉത്തരവില്‍ പറഞ്ഞു.

മോശം ഭരണ സമ്പ്രദായങ്ങള്‍ തടയാന്‍ സീ ലിമിറ്റഡ് പ്രക്രിയകളോ ഘടനകളോ സ്വീകരിക്കുന്നില്ലെന്നും മാര്‍ക്കറ്റ് റെഗുലേറ്റര്‍ കണ്ടെത്തി.ലാഭത്തിലാണെങ്കിലും കമ്പനി ഓഹരി വില 2019 ലെ 600 രൂപയില്‍ നിന്നും 2023 ല്‍ 200 രൂപയായി കുറഞ്ഞിട്ടുണ്ട്. അതേസമയം ഈ കാലയളവില്‍ പ്രമോട്ടര്‍ ഓഹരി പങ്കാളിത്തം 3.99 ശതമാനമായി ഇടിഞ്ഞു.

2018 ല്‍ 41.62 ശതമാനമായിരുന്നു പ്രമോട്ടര്‍ പങ്കാളിത്തം. നേരത്തെ സീ-സോണി ലയന പ്രകിയകള്‍ നിര്‍ത്തിവയ്ക്കാന്‍ നാഷണല്‍ കമ്പനി ലോ ട്രിബ്യൂണല്‍ (എന്‍സിഎല്‍ടി) ഉത്തരവിട്ടിരുന്നു.എന്നാല്‍ നാഷണല്‍ കമ്പനി ലോ അപ്ലെറ്റ് ട്രിബ്യൂണല്‍ (എന്‍സിഎല്‍എടി) ഉത്തരവ് റദ്ദാക്കി.

Leave a Reply

Your email address will not be published. Required fields are marked *