വിദേശ പോര്‍ട്ട്‌ഫോളിയോ നിക്ഷേപം 9 മാസത്തെ ഉയരത്തില്‍

Spread the News

മുംബൈ: വിദേശ പോര്‍ട്ട്‌ഫോളിയോ നിക്ഷേപകര്‍ (എഫ്പിഐ) മെയ് മാസത്തില്‍ ഇന്ത്യന്‍ ഇക്വിറ്റികളില്‍ നിക്ഷേപിച്ചത് 43,838 കോടി രൂപ. ഒന്‍പതുമാസത്തെ ഉയര്‍ന്ന പ്രതിമാസ വാങ്ങലാണിത്. ശക്തമായ മാക്രോ ഇക്കണോമിക് അടിസ്ഥാനങ്ങളും ന്യായമായ മൂല്യനിര്‍ണ്ണയവുമാണ് വിദേശ നിക്ഷേപകരെ അറ്റ വാങ്ങല്‍കാരാക്കിയത്.

മാത്രമല്ല, ജൂണില്‍ ഇതുവരെ അവര്‍ അറ്റ നിക്ഷേപം നടത്തി. കഴിഞ്ഞ രണ്ട് ട്രേഡിംഗ് സെഷനുകളിലായി ഇന്ത്യന്‍ ഇക്വിറ്റി മാര്‍ക്കറ്റ് ആകര്‍ഷിച്ചത് 6490 കോടി രൂപയുടെ വിദേശ നിക്ഷേപമാണ്. കണക്കുകള്‍ പ്രകാരം, മെയ് മാസത്തില്‍ എഫ്പിഐകള്‍ ഇന്ത്യന്‍ ഇക്വിറ്റികളില്‍ 43,838 കോടി രൂപ നിക്ഷേപിച്ചു.

ഏപ്രിലില്‍ 11,630 കോടി രൂപ, മാര്‍ച്ചില്‍ 7,936 കോടി രൂപ എന്നിങ്ങനെ ഇക്വിറ്റി നിക്ഷേപം അവര്‍ നടത്തിയിരുന്നു. 2022 ഓഗസ്റ്റില്‍ നിക്ഷേപിച്ച 51,204 കോടി രൂപയാണ് മെയ് മാസത്തിന് മുന്‍പുള്ള ഉയര്‍ന്ന വിദേശ നിക്ഷേപം. ഈ വര്‍ഷം ആദ്യ രണ്ട് മാസങ്ങളില്‍ എഫ്പിഐകള്‍ 34,000 കോടി രൂപ പിന്‍വലിച്ചു.

യുഎസ് ആസ്ഥാനമായുള്ള ജിക്യുജി പാര്‍ടണേഴ്‌സ് അദാനി ഗ്രൂപ്പ് കമ്പനികളില്‍ നടത്തിയ ബള്‍ക്ക് നിക്ഷേപമാണ് മാര്‍ച്ച് നിക്ഷേപത്തെ പോസിറ്റീവാക്കിയത്. അല്ലാത്തപക്ഷം അറ്റ വില്‍പന രേഖപ്പെടുത്തുമായിരുന്നു. വളര്‍ന്നുവരുന്ന വിപണികളില്‍ കൂടുതല്‍ നിക്ഷേപം ആകര്‍ഷിച്ചതും ഇന്ത്യയാണ്.

ധനകാര്യം, ഓട്ടോമൊബൈല്‍സ്, ടെലികോം, നിര്‍മ്മാണം എന്നീ മേഖലകളാണ് എഫ്പിഐകള്‍ പ്രധാനമായും ലക്ഷ്യം വച്ചത്. ഇക്വിറ്റികള്‍ക്ക് പുറമെ ഡെബ്റ്റ് മാര്‍ക്കറ്റ് മെയ് മാസത്തില്‍ 3276 കോടി രൂപയുടെ വിദേശ നിക്ഷേപം ആകര്‍ഷിച്ചു. വിദേശ നിക്ഷേപകര്‍, 2023 ല്‍ ഇതുവരെ 35748 കോടി രൂപയുടെ അറ്റ ഇക്വിറ്റി നിക്ഷേപവും 7471 കോടി രൂപയുടെ അറ്റ ഡെബ്റ്റ് മാര്‍ക്കറ്റ് നിക്ഷേപവുമാണ് നടത്തിയത്.

Leave a Reply

Your email address will not be published. Required fields are marked *