ടാറ്റ ഗ്രൂപ്പിൽ തർക്കം രൂക്ഷം: ചന്ദ്രശേഖരൻ്റെ കാലാവധി നീട്ടിയതിനെതിരെ നോയൽ ടാറ്റ

ടാറ്റ ഗ്രൂപ്പിൽ തർക്കം രൂക്ഷം: ചന്ദ്രശേഖരൻ്റെ കാലാവധി നീട്ടിയതിനെതിരെ നോയൽ ടാറ്റ

Spread the News
ടാറ്റ ഗ്രൂപ്പിൽ തർക്കം രൂക്ഷം: ചന്ദ്രശേഖരൻ്റെ കാലാവധി നീട്ടിയതിനെതിരെ നോയൽ ടാറ്റ

മുംബൈ: ടാറ്റാ സൺസ് എക്സിക്യൂട്ടീവ് ചെയർമാനായി എൻ. ചന്ദ്രശേഖരന്റെ കാലാവധി നീട്ടി നൽകിയ ബോർഡ് യോഗ തീരുമാനത്തിനെതിരെ എതിർപ്പുമായി നോയൽ ടാറ്റ. ചന്ദ്രശേഖരനെ വീണ്ടും ചെയർമാനായി നിയമിക്കാൻ 4-1 എന്ന ഭൂരിപക്ഷത്തിലാണ് ടാറ്റാ സൺസ് ബോർഡ് വോട്ട് ചെയ്തതെങ്കിലും, ഈ വോട്ടെടുപ്പ് പൂർണ്ണമായും നിയമവിരുദ്ധമെന്ന് ടാറ്റാ ട്രസ്റ്റ് അധ്യക്ഷൻ നോയൽ ടാറ്റ ആരോപിച്ചു. ഇതോടെ ടാറ്റാ ഗ്രൂപ്പിന്റെ നേതൃത്വത്തെ ചൊല്ലിയുള്ള തർക്കം വീണ്ടും രൂക്ഷമായി.

ചന്ദ്രശേഖരന്റെ നിയമനത്തെ താൻ ബോർഡ് യോഗത്തിൽ എതിർത്തുവെന്നും തന്റെ വിയോജിപ്പ് രേഖപ്പെടുത്തിയെന്നും നോയൽ ടാറ്റ വ്യക്തമാക്കി. ഒരു നിയമോപദേശത്തിൻ്റെ അടിസ്ഥാനത്തിലാണ് തന്റെ ‘വീറ്റോ’ അധികാരം തെറ്റായ രീതിയിൽ മറികടന്നതെന്നും അദ്ദേഹം ചൂണ്ടിക്കാണിച്ചു.

ടാറ്റാ സൺസിന്റെ നിയമാവലി പ്രകാരം ടാറ്റാ ട്രസ്റ്റ് നാമനിർദ്ദേശം ചെയ്യുന്ന ഡയറക്ടർമാരുടെ ഭൂരിപക്ഷ അംഗീകാരം ഇത്തരമൊരു തീരുമാനത്തിന് ആവശ്യമുണ്ട്. എന്നാൽ വോട്ടെടുപ്പിൽ സമനിലയോ തടസ്സമോ ഉണ്ടായാൽ ചെയർമാന് നിർണ്ണായക വോട്ട് രേഖപ്പെടുത്താം എന്ന നിയമോപദേശത്തിന്റെ അടിസ്ഥാനത്തിലാണ് മാനേജ്‌മെന്റ് തീരുമാനവുമായി മുന്നോട്ടുപോയത്.

വരുന്ന വാർഷിക ജനറൽ ബോഡി യോഗത്തിൽ എൻ ചന്ദ്രശേഖരനെ ഡയറക്ടർ സ്ഥാനത്ത് നിന്ന് നീക്കാൻ ടാറ്റാ ട്രസ്റ്റ് നീക്കം നടത്തുമെന്നാണ് സൂചന. ഡയറക്ടർ പദവി നഷ്ടപ്പെട്ടാൽ അദ്ദേഹത്തിന് ചെയർമാനായി തുടരാനാവില്ല.

2027 ഫെബ്രുവരിയിൽ കാലാവധി അവസാനിക്കുന്നതോടെ താൻ സ്ഥാനമൊഴിയുമെന്ന് ഓഗസ്റ്റിൽ ചന്ദ്രശേഖരൻ നേരത്തെ വ്യക്തമാക്കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ പുതിയ ചെയർമാനെ കണ്ടെത്താൻ സർ ദൊറാബ്ജി ടാറ്റാ ട്രസ്റ്റ് സെലക്ഷൻ കമ്മിറ്റിക്കുള്ള നടപടികൾ ആരംഭിച്ചിരിക്കെയാണ് ബോർഡ് യോഗത്തിലെ പുതിയ സംഭവങ്ങൾ.

Leave a Reply

Your email address will not be published. Required fields are marked *