ആപ്പിള്‍-ഓപ്പണ്‍ എഐ സൗഹൃദം തകരുന്നു; വമ്പന്‍ നിയമയുദ്ധത്തിലേക്ക്

ആപ്പിള്‍-ഓപ്പണ്‍ എഐ സൗഹൃദം തകരുന്നു; വമ്പന്‍ നിയമയുദ്ധത്തിലേക്ക്

Spread the News
ആപ്പിള്‍-ഓപ്പണ്‍ എഐ സൗഹൃദം തകരുന്നു; വമ്പന്‍ നിയമയുദ്ധത്തിലേക്ക്

ടെക് ലോകത്തെ ഞെട്ടിച്ചുകൊണ്ട് ആപ്പിളും ഓപ്പണ്‍എഐയും തമ്മിലുള്ള സൗഹൃദം തകരുന്നു. ആപ്പിളിന്റെ ഹാര്‍ഡ്വെയര്‍ രഹസ്യങ്ങള്‍ ഓപ്പണ്‍എഐ മോഷ്ടിച്ചുവെന്ന് ആരോപിച്ച് കാലിഫോര്‍ണിയ കോടതിയില്‍ ആപ്പിള്‍ കേസ് ഫയല്‍ ചെയ്തു.

മുന്‍ ആപ്പിള്‍ ജീവനക്കാരെയും എക്‌സിക്യൂട്ടീവുകളെയും കൂട്ടുപിടിച്ച്, ആപ്പിളിന്റെ അത്യാധുനിക ഹാര്‍ഡ്വെയര്‍ ഡിസൈനുകള്‍ കൈക്കലാക്കാന്‍ ഓപ്പണ്‍എഐ ആസൂത്രിതമായ നീക്കങ്ങള്‍ നടത്തിയെന്നാണ് പരാതി.

പ്രത്യേകിച്ച്, ആപ്പിളിന്റെ മുന്‍ വൈസ് പ്രസിഡന്റും ഇപ്പോള്‍ ഓപ്പണ്‍എഐയുടെ ചീഫ് ഹാര്‍ഡ്വെയര്‍ ഓഫീസറുമായ ടാങ് ടാനെതിരെ ഗുരുതരമായ ആരോപണങ്ങളാണ് ഉയര്‍ന്നിരിക്കുന്നത്. അഭിമുഖത്തിന് എത്തുന്ന ഉദ്യോഗാര്‍ത്ഥികളോട് ആപ്പിളിന്റെ രഹസ്യ ഹാര്‍ഡ്വെയര്‍ ഭാഗങ്ങള്‍ കൈക്കലാക്കി കൊണ്ടുവരാന്‍ ടാന്‍ ആവശ്യപ്പെട്ടുവെന്നും, ലാപ്‌ടോപ്പ് മോഷ്ടിച്ചതടക്കമുള്ള സംഭവങ്ങള്‍ ഇതിനു പിന്നിലുണ്ടെന്നും ആപ്പിള്‍ ചൂണ്ടിക്കാട്ടുന്നു. ഈ പ്രവൃത്തികള്‍ കമ്പനിയുടെ സുരക്ഷാ പ്രോട്ടോക്കോളുകളെ അട്ടിമറിക്കുന്നതാണെന്നും ആപ്പിള്‍ ആരോപിക്കുന്നു.

ഒരുകാലത്ത് ആപ്പിളിന്റെ ആപ്പിള്‍ ഇന്റലിജന്‍സിന്റെ ഭാഗമായിരുന്ന ഓപ്പണ്‍എഐയുമായുള്ള ബന്ധം ജോണി ഐവിന്റെ ഐഒ പ്രോഡക്ട്‌സ് ഏറ്റെടുത്തതോടെയാണ് വഷളായത്. ഇതോടെ എഐ ഹാര്‍ഡ്വെയര്‍ രംഗത്ത് ഓപ്പണ്‍എഐ നേരിട്ടുള്ള എതിരാളിയായി മാറി.

ഇതിന്റെ പ്രതിഫലനമെന്നോണം, വരാനിരിക്കുന്ന സിരിയുടെ പുതിയ പതിപ്പില്‍ ഓപ്പണ്‍എഐക്ക് പകരം ഗൂഗിളിന്റെ ജെമിനി മോഡലുകളെ ഉള്‍പ്പെടുത്താന്‍ ആപ്പിള്‍ തീരുമാനിക്കുകയും ചെയ്തു.

ഈ നിയമയുദ്ധം വരാനിരിക്കുന്ന ഓപ്പണ്‍എഐയുടെ ഐപിഒ നടപടികള്‍ക്ക് വലിയ തിരിച്ചടിയായേക്കും. ഹാര്‍ഡ്വെയര്‍ വിപണിയിലെ ആധിപത്യത്തിനായി ആപ്പിള്‍ നടത്തുന്ന കടുത്ത പോരാട്ടത്തിന്റെ തെളിവുകൂടിയാണ് ഈ കേസ്.

ബൗദ്ധിക സ്വത്തവകാശ സംരക്ഷണം, ജീവനക്കാരുടെ കൂറുമാറ്റം, എഐ രംഗത്തെ അതിശക്തമായ മത്സരം എന്നിവ ഒത്തുചേരുന്ന ഈ കേസ് ടെക് ലോകത്ത് വലിയ മാറ്റങ്ങള്‍ക്ക് വഴിവെക്കുമെന്നുറപ്പാണ്.

Leave a Reply

Your email address will not be published. Required fields are marked *