തൂഫാൻ വാരിയറായി മോഹൻലാലും. തൊടുപുഴയിൽ വെച്ചാണ് മോഹൻലാൽ തൂഫാൻ വാരിയറായി ചേർന്നത്. മോഹൻലാൽ വിശ്വശാന്തി എന്ന പേരിൽ ഒരുപാട് കാലമായി ലഹരിക്കെതിരെ ക്യാമ്പെയിനുകൾ നടത്തി വരികയാണ്. അദ്ദേഹത്തിന്‍റെ അമ്മയുടെയും അച്ഛന്‍റെയും പേര് ചേർത്ത വിശ്വശാന്തി എന്ന പ്രൊജക്റ്റ് മൂന്ന് വർഷമായി മോഹൻലാൽ നടത്തി വരികയാണെന്നും രമേശ് ചെന്നിത്തല പറഞ്ഞു.
തൂഫാൻ പദ്ധതിയുമായി പൂർണമായും സഹകരിക്കാമെന്ന് മോഹൻലാൽ സമ്മതിച്ചതായും, ആഭ്യന്തരമന്ത്രി വ്യക്തമാക്കി. മോഹൻലാലിനെ കൂടാതെ ധാരാളം അഭിനേതാക്കളും പ്രമുഖരും തൂഫാൻ പദ്ധതിക്ക് പിന്തുണ പ്രഖ്യാപിക്കുകയും വാരിയേസായി ചേരുകയും ചെയ്തിട്ടുണ്ടെന്ന് മന്ത്രി വ്യക്തമാക്കി.
ലഹരിക്കെതിരെ കേരള പൊലീസ് നടത്തുന്ന പദ്ധതിയാണ് ഓപ്പറേഷൻ തൂഫാൻ. പദ്ധതി ആരംഭിച്ച് 15 ദിവസം പിന്നിടുമ്പോൾ 10 കോടി വിലമതിക്കുന്ന ലഹരി വസ്തുക്കൾ പിടികൂടിയതായി രമേശ് ചെന്നിത്തല പറഞ്ഞു. 2575 കേസുകൾ രജിസ്റ്റർ ചെയ്തു. 2778 പേരെ അറസ്റ്റ് ചെയ്തു. 1.58 കിലോഗ്രാം എം.ഡി.എം.എ, 146.45 കിലോഗ്രാം കഞ്ചാവ് എന്നിവയടക്കം പിടികൂടിയതിൽ ഉൾപ്പെടുമെന്നും ആഭ്യന്തര മന്ത്രി പറഞ്ഞു. ലഹരി വസ്തുക്കൾ എവിടെനിന്ന് വരുന്നുവെന്നത് സംബന്ധിച്ച ഏകദേശരൂപം പൊലീസിന് ലഭിച്ചിട്ടുണ്ടെന്നും രമേശ് ചെന്നിത്തല വ്യക്തമാക്കി.

