തീരുവകള്‍ തിരിഞ്ഞുകൊത്തുന്നു, യുഎസില്‍ വിലക്കയറ്റം

തീരുവകള്‍ തിരിഞ്ഞുകൊത്തുന്നു, യുഎസില്‍ വിലക്കയറ്റം

Spread the News
തീരുവകള്‍ തിരിഞ്ഞുകൊത്തുന്നു, യുഎസില്‍ വിലക്കയറ്റം

വാഷിങ്ടണ്‍ ഡിസി: പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് വിവിധ രാഷ്ട്രങ്ങളിലെ ഉത്പന്നങ്ങള്‍ക്ക് മേല്‍ ചുമത്തിയ ഇറക്കുമതി തീരുവകള്‍ യുഎസ് ഉപഭോക്താക്കളെ ബാധിക്കുന്നു.നിത്യോപയോഗ സാധനങ്ങളുടെ വില കുത്തനെ വര്‍ദ്ധിച്ചതായാണ് റിപ്പോര്‍ട്ടുകള്‍. ഏപ്രില്‍ തൊട്ടാണ് ട്രംപ് തീരുവകള്‍ പ്രഖ്യാപിച്ചുതുടങ്ങിയത്. ഓഗസ്റ്റില്‍ വിപുലീകരിച്ചു.

ആഭ്യന്തര ഉല്‍പ്പാദനം പ്രോത്സാഹിപ്പിക്കുകയും വിദേശ വിതരണക്കാരെ ആശ്രയിക്കുന്നത് കുറയ്ക്കുകയും ചെയ്യുക എന്നതായിരുന്നു ലക്ഷ്യം. എന്നാല്‍ സാമ്പത്തികഭാരം പേറുന്നത് യുഎസ് ഉപഭോക്താക്കളാണ്. ബ്യൂറോ ഓഫ് ലേബര്‍ സ്റ്റാറ്റിസ്റ്റിക്‌സിന്റെ കണക്കനുസരിച്ച്, മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് 2025 ഓഗസ്റ്റില്‍ ഉപഭോക്തൃ വില സൂചിക 2.9 ശതമാനം വര്‍ദ്ധിച്ചു.

മൊത്തത്തിലുള്ള പണപ്പെരുപ്പം മിതമായ നിലയില്‍ തുടരുമ്പോള്‍, താരിഫ് ബാധകമായ ഉത്പന്നങ്ങളുടെ വില കുത്തനെ ഉയര്‍ന്നു. ആറ് മാസത്തിനിടെ ഓഡിയോ ഉപകരണങ്ങളുടെ വില 14 ശതമാനവും വസ്ത്രങ്ങളുടെ വില 8 ശതമാനവും ഉപകരണങ്ങളുടേയും ഹാര്‍ഡ് വെയറിന്റെയും വില 5 ശതമാനവുമാണുയര്‍ന്നത്. ടിന്‍-പ്ലേറ്റ് സ്റ്റീലിന് തീരുവബാധകമാക്കിയതോടെ ടിന്നുകളുടെ വില വര്‍ദ്ധിച്ചു. ഇതോടെ  കാംബെല്‍ സൂപ്പ് കമ്പനി നിരവധി സൂപ്പ് ഉല്‍പ്പന്നങ്ങളുടെ വില ഉയര്‍ത്തി. ലോകത്തിലെ ഏറ്റവും വലിയ ഫര്‍ണിച്ചര്‍ നിര്‍മ്മാതാക്കളായ ആഷ്ലി ഫര്‍ണിച്ചര്‍ മിക്ക ഉല്‍പ്പന്ന ലൈനുകളിലും 3.5 മുതല്‍ 12 ശതമാനം വരെ വില വര്‍ദ്ധനവ് പ്രഖ്യാപിച്ചിട്ടുണ്ട്. ഇറക്കുമതി തീരുവ കാരണം വില ഉയര്‍ത്തുമെന്ന് കാര്‍ പാര്‍ട്‌സ് റീട്ടെയ്‌ലര്‍, ഓട്ടോസോണും അറിയിച്ചു.

കാപ്പിവിലയും കുതിച്ചുയര്‍ന്നു. ബ്രസീലിന് 50 ശതമാനം തീരുവ ഏര്‍പ്പെടുത്തിയതോടെയാണിത്. യുഎസില്‍ പ്രചാരത്തിലുള്ള അറബിക്ക ബീന്‍സിന്റെ മൂന്നിലൊന്നില്‍ കൂടുതല്‍ ബ്രസീലാണ് നല്‍കുന്നത്.

റീട്ടെയ്‌ലര്‍മാരും കരുതലെടുക്കുന്നു. കളിപ്പാട്ടങ്ങള്‍, അലങ്കാരങ്ങള്‍ തുടങ്ങിയ താരിഫ്-എക്‌സ്‌പോസ്ഡ് അവധിക്കാല ഇനങ്ങള്‍ക്കുള്ള ഓര്‍ഡറുകള്‍ കോസ്റ്റ്‌കോ കുറച്ചിട്ടുണ്ട്. പകരം തീരുവ ബാധകമല്ലാത്ത ഉത്പന്നങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നു.

ഹാലോവീനനുബന്ധിച്ചുള്ള ഷോപ്പിംഗ് ചെലവേറിയതാകുമെന്ന് റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടി.  ഏകദേശം 13.1 ബില്യണ്‍ ഡോളര്‍ ഉപഭോഗമാണ് ഈ വര്‍ഷത്തില്‍ പ്രതീക്ഷിക്കപ്പെടുന്നത്. ഇത് 2024ലെ 11.6 ബില്യണേക്കാള്‍ കൂടുതലാണ്.  ചൈനീസ് ഉത്പന്നങ്ങള്‍ക്ക് 30 ശതമാനം തീരുവ ഏര്‍പ്പെടുത്തിയതോടെ വസ്ത്രങ്ങള്‍, മിഠായികള്‍, അലങ്കാരങ്ങള്‍ എന്നിവയുടെ വിലവര്‍ദ്ധിച്ചു. കമ്പനികള്‍ മുമ്പ് താരിഫ് ചെലവുകളുടെ ഭൂരിഭാഗവും ഏറ്റെടുത്തിരുന്നതായി വിദ്ഗ്ധര്‍ പറയുന്നു.

ആ സന്തുലിതാവസ്ഥ  ഇപ്പോള്‍ മാറി. സിറ്റിഗ്രൂപ്പിന്റെ മുഖ്യ സാമ്പത്തിക വിദഗ്ദ്ധന്‍ നഥാന്‍ ഷീറ്റ്‌സ് കണക്കാക്കുന്നത് അനുസരിച്ച് ഉപഭോക്താക്കള്‍ തീരുവയുടെ 60 ശതമാനം വരെ വഹിക്കേണ്ടിവരും. നിലവിലിത് 30-40 ശതമാനമാണ്.

Leave a Reply

Your email address will not be published. Required fields are marked *