എയര്‍ബസ് ഡയറക്ടര്‍ ബോര്‍ഡ് യോഗം ആദ്യമായി ഡല്‍ഹിയില്‍, കമ്പനി ഇന്ത്യയെ പങ്കാളിയായി കാണുന്നു

എയര്‍ബസ് ഡയറക്ടര്‍ ബോര്‍ഡ് യോഗം ആദ്യമായി ഡല്‍ഹിയില്‍, കമ്പനി ഇന്ത്യയെ പങ്കാളിയായി കാണുന്നു

Spread the News
എയര്‍ബസ് ഡയറക്ടര്‍ ബോര്‍ഡ് യോഗം ആദ്യമായി ഡല്‍ഹിയില്‍, കമ്പനി ഇന്ത്യയെ പങ്കാളിയായി കാണുന്നു

ന്യൂഡല്‍ഹി: ചരിത്രത്തിലാദ്യമായി, എയര്‍ബസ് ഡയറക്ടര്‍ ബോര്‍ഡ് യോഗം ഇവിടെ ചേര്‍ന്നു. യൂറോപ്യന്‍ എയ്‌റോസ്‌പേസ് കമ്പനി ഇന്ത്യയെ ഒരു പങ്കാളിയായി പരിഗണിക്കുന്നതിന്റെ തെളിവാണിത്. എയര്‍ബസ് സാധാരണയായി യൂറോപ്പിലോ വലിയ ഉല്‍പ്പാദന കേന്ദ്രങ്ങളുള്ള ചൈന പോലുള്ള രാജ്യങ്ങളിലോ ആണ് ഇത്തരം മീറ്റിംഗുകള്‍ നടത്താറുള്ളത്.

സെപ്റ്റംബര്‍ 29 ന് ആരംഭിച്ച നാല് ദിവസത്തെ സന്ദര്‍ശനത്തില്‍, എയര്‍ബസ് ബോര്‍ഡ് അംഗങ്ങള്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി, സിവില്‍ ഏവിയേഷന്‍ മന്ത്രി കെ. റാംമോഹന്‍ നായിഡു, വാണിജ്യ വ്യവസായ മന്ത്രി പിയൂഷ് ഗോയല്‍ എന്നിവരുമായി കൂടിക്കാഴ്ച നടത്തി. കമ്പനിയുടെ നിക്ഷേപങ്ങള്‍, നിര്‍മ്മാണ പദ്ധതികള്‍, ഇന്ത്യയുടെ എയ്‌റോസ്‌പേസ് വ്യവസായത്തിന്റെ വികസനം എന്നിവ കേന്ദ്രീകരിച്ചായിരുന്നു ചര്‍ച്ചകള്‍. ഇന്ത്യയില്‍ നിക്ഷേപം വര്‍ദ്ധിപ്പിക്കാനുള്ള എയര്‍ബസിന്റെ പദ്ധതികള്‍ രാജ്യത്തിന്റെ എയ്‌റോസ്‌പേസ് മേഖലയുടെ ശക്തിയും സാധ്യതയും തെളിയിക്കുന്നു. മന്ത്രി ഗോയല്‍ പറഞ്ഞു.

എയര്‍ബസിന്റെ ഭാവി പദ്ധതികളില്‍ ഇന്ത്യ ഇപ്പോള്‍ കേന്ദ്രബിന്ദുവാണ്. ഏകദേശം 1.4 ബില്യണ്‍ യുഎസ് ഡോളറിലധികം വാര്‍ഷിക സോഴ്‌സിംഗുള്ള കമ്പനി, ആ തുക ഇരട്ടിപ്പിക്കാനുള്ള പദ്ധതികള്‍ വിഭാവനം ചെയ്യുന്നു. ഇന്ത്യയില്‍ ഒരു ദീര്‍ഘകാല എയ്‌റോസ്‌പേസ് ആവാസവ്യവസ്ഥ സൃഷ്ടിക്കുക എന്നതാണ് ലക്ഷ്യം. ഇതിനായി കര്‍ണ്ണാടകയിലും ഗുജ്‌റാത്തിലും നിക്ഷേപം നടത്തും.

ഇന്ത്യയില്‍ വിതരണശൃംഖല കെട്ടിപടുക്കും
എയര്‍ബസ് ഇന്ത്യയ്ക്ക് വിമാനങ്ങള്‍ വില്‍ക്കുക മാത്രമല്ല – രാജ്യത്ത് ശക്തമായ ഒരു വിതരണ ശൃംഖല കെട്ടിപ്പടുക്കുകയും ചെയ്യുന്നു. 40 ലധികം കമ്പനികളുമായി ചേര്‍ന്നാണ് നിലവില്‍ അവരുടെ പ്രവര്‍ത്തനം. കൂടാതെ എല്ലാ വര്‍ഷവും 1.4 ബില്യണ്‍ യുഎസ് ഡോളറിന്റെ ഘടകങ്ങള്‍ കമ്പനി രാജ്യത്തു നിന്നും ശേഖരിക്കുന്നു. 2030 ഓടെ ഈ തുക 2 ബില്യണ്‍ യുഎസ് ഡോളറായി ഉയര്‍ത്തും.ഹൈദരാബാദിലെ ടാറ്റ അഡ്വാന്‍സ്ഡ് സിസ്റ്റംസ് ലിമിറ്റഡും കര്‍ണാടകയിലെ ഡൈനാമാറ്റിക് ടെക്നോളജീസുമാണ് ഈ ഘടകങ്ങളുടെ പ്രധാന വിതരണക്കാര്‍. പ്രതിരോധ, ഹെലികോപ്റ്റര്‍ പദ്ധതികള്‍ക്കായി നിര്‍മ്മാണ ലൈനുകള്‍ സ്ഥാപിക്കാനുള്ള പദ്ധതിയുമുണ്ട്. ഗുജറാത്തിലെ വഡോദരയില്‍ സി-295 എന്ന പേരില്‍ ഒരു പ്ലാന്റും കര്‍ണാടകയിലെ കോലാറില്‍ ഒരു സിവിലിയന്‍ ഹെലികോപ്റ്റര്‍ നിര്‍മ്മാണ ലൈനുമാണ് സ്ഥാപിക്കുക.

ഇന്ത്യയില്‍ അന്തിമ അസംബ്ലി ലൈന്‍ നിര്‍മ്മിക്കേണ്ട ആവശ്യമില്ലെന്ന് എയര്‍ബസ് സിഇഒ ഗില്ലൂം ഫൗറി വിശദീകരിച്ചു. ഒരു വിമാനത്തിന്റെ മൊത്തം മൂല്യത്തിന്റെ 7 ശതമാനം മാത്രമാണ് അന്തിമ അസംബ്ലി ലൈന്‍. പകരം, വിതരണക്കാരുടെ അടിത്തറ വികസിപ്പിക്കുന്നതില്‍ എയര്‍ബസ് ശ്രദ്ധ കേന്ദ്രീകരിക്കും. ഇത് തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുകയും ശക്തമായ വ്യാവസായിക ആവാസവ്യവസ്ഥ കെട്ടിപ്പടുക്കുകയും ചെയ്യും.

എയര്‍ബസിന് ഇന്ത്യയിലുള്ള വിശ്വാസം പ്രാദേശിക കമ്പനികള്‍ക്ക് കൂടുതല്‍ കരാറുകള്‍ ലഭ്യമാക്കും. ഡൈനാമാറ്റിക് ടെക്നോളജീസിന്റെ സിഇഒയും മാനേജിംഗ് ഡയറക്ടറുമായ ഉദയന്ത് മല്‍ഹൗത്ര പറഞ്ഞു. മത്സരാധിഷ്ഠിത വിലനിര്‍ണ്ണയമാണ് ഇന്ത്യന്‍ സ്ഥാപനങ്ങളുടെ മുഖമുദ്ര. അതേസമയം ഉയര്‍ന്ന നിലവാരമുള്ള എഞ്ചിനീയറിംഗ് അവ വാഗ്ദാനം ചെയ്യുന്നു.

ഇന്ത്യന്‍ വാണിജ്യ വ്യോമയാന മേഖല ചിറകുവിരിക്കുന്നു
ഇന്ത്യയുടെ വാണിജ്യ വ്യോമയാന മേഖല അതിവേഗം വളരുകയാണ്. ഇന്‍ഡിഗോയും എയര്‍ ഇന്ത്യയും ഇതിനകം എയര്‍ബസ് വിമാനങ്ങള്‍ക്ക് വലിയ ഓര്‍ഡറുകള്‍ നല്‍കി.ഇന്‍ഡിഗോ 1,370 വിമാനങ്ങള്‍ ഓര്‍ഡര്‍ ചെയ്തപ്പോള്‍ എയര്‍ ഇന്ത്യയുടേത് 361 എണ്ണമാണ്. ഇതിനോടകം ഇരു കമ്പനികളും യഥാക്രമം 463 എണ്ണവും 17 എണ്ണവും സ്വീകരിച്ചു. മൊത്തം 1251 എയര്‍ബസ് വിമാനങ്ങളാണ് ഇനി ഇന്ത്യയില്‍ ലാന്റ് ചെയ്യേണ്ടത്.

സുരക്ഷാ പരിശോധനകളുടെയും ജീവനക്കാരുടെയും കാര്യത്തില്‍ ഇന്ത്യ കൂടുതല്‍ ഉത്തരവാദിത്തം ഏറ്റെടുക്കാന്‍ തയ്യാറെടുക്കുകയാണ്.സിവില്‍ ഏവിയേഷന്‍ ഡയറക്ടര്‍ ജനറല്‍ ഫൈസ് അഹമ്മദ് കിദ്വായ് പറഞ്ഞു. കഴിഞ്ഞ പത്ത് വര്‍ഷത്തിനിടെ ഇന്ത്യയിലെ വാണിജ്യ വിമാനങ്ങളുടെ എണ്ണം ഏകദേശം ഇരട്ടിയായി വര്‍ദ്ധിച്ചിട്ടുണ്ട്. ഇന്‍ഡിഗോയില്‍ നിന്നും എയര്‍ ഇന്ത്യയില്‍ നിന്നുമുള്ള ഓര്‍ഡറുകള്‍ക്ക് പുറമേ, വിവിധ വിമാനക്കമ്പനികള്‍ 2,000 വിമാനങ്ങള്‍ കൂടി ഫ്‌ലീറ്റില്‍ കൂട്ടിച്ചേര്‍ക്കുന്നു. വിമാന ആവശ്യം വര്‍ദ്ധിക്കുന്നത് കൂടുതല്‍ വിമാനക്കമ്പനികള്‍ക്ക് വിപണിയില്‍ അവസരമൊരുക്കും.

ആഭ്യന്തര, അന്തര്‍ദേശീയ റൂട്ടുകളില്‍ 2024 ല്‍ പറന്നത് 174 ദശലക്ഷം യാത്രക്കാരാണ്. ചൈനയുടെ 730 ദശലക്ഷം യാത്രക്കാരേക്കാള്‍ കുറവാണെങ്കിലും, ഇന്ത്യ ഒരു പ്രധാന വ്യോമയാന വിപണിയായി മാറുകയാണ്.

Leave a Reply

Your email address will not be published. Required fields are marked *