ജലജീവൻ മിഷൻ: 12,000 കോടിയുടെ കടമെടുപ്പ് പ്രതിസന്ധിയിൽ

ജലജീവൻ മിഷൻ: 12,000 കോടിയുടെ കടമെടുപ്പ് പ്രതിസന്ധിയിൽ

Spread the News
ജലജീവൻ മിഷൻ: 12,000 കോടിയുടെ കടമെടുപ്പ് പ്രതിസന്ധിയിൽ

തിരുവനന്തപുരം: ഗ്രാമീണവീടുകളില്‍ കുടിവെള്ളമെത്തിക്കുന്ന ജലജീവൻ മിഷനിലെ സാമ്പത്തികപ്രതിന്ധി പരിഹരിക്കാൻ 12,000 കോടി കടമെടുക്കാനുള്ള സംസ്ഥാനസർക്കാരിന്റെ നീക്കം പ്രതിസന്ധിയില്‍. വിഹിതം കണ്ടെത്താൻ ജല അതോറിറ്റിയോ സർക്കാരോ വായ്പയെടുക്കാനായിരുന്നു തീരുമാനം.

തിരിച്ചടവിനെക്കുറിച്ചുള്ള ആശങ്കകളും സർക്കാരിന്റെ പൊതുകടമെടുപ്പ് പരിധിയെ ബാധിക്കാനുള്ള സാധ്യതയുമാണ് തിരിച്ചടിയായത്. ജല അതോറിറ്റി ഉദ്യോഗസ്ഥരുടെ എതിർപ്പ് വകവെക്കാതെയായിരുന്നു വായ്പയെടുക്കാനുള്ള നീക്കം.

സംസ്ഥാന സർക്കാർ നല്‍കേണ്ട വിഹിതം വായ്പയായി ജല അതോറിറ്റിയുടെ മേല്‍ കെട്ടിവെക്കാനുള്ള ശ്രമത്തിനെതിരേ സി.ഐ.ടി.യു. ഉള്‍പ്പെടെ പ്രതിഷേധം സംഘടിപ്പിച്ചിരുന്നു.

44,714 കോടിയാണ് ജലജീവൻ മിഷന്റെ മൊത്തം ചെലവ്. കേന്ദ്ര-സംസ്ഥാന സർക്കാരുകള്‍ തുല്യമായാണ് തുക അനുവദിക്കേണ്ടത്. പദ്ധതികാലാവധി അവസാനിക്കാറായി. പകുതിയോളം പണികള്‍പോലും ടെൻൻഡർചെയ്യാൻ കഴിഞ്ഞിട്ടില്ല.

സംസ്ഥാന സർക്കാർ വിഹിതം ലഭിക്കാത്തതിനാല്‍ 4000 കോടിയോളം രൂപ കരാറുകാർക്കും കിട്ടാനുണ്ട്. നബാർഡ്, ഹഡ്കോ, എല്‍.ഐ.സി., എന്നിവയില്‍നിന്നായിരുന്നു വായ്പ പ്രതീക്ഷിച്ചിരുന്നത്.

നബാർഡില്‍നിന്ന് സംസ്ഥാന സർക്കാർ നേരിട്ട് വായ്പയെടുത്താല്‍ അഞ്ച് ശതമാനം പലിശയ്ക്ക് ലഭിക്കും. ജല അതോറിറ്റിയാണെങ്കില്‍ ഒൻപത് ശതമാനംവരെ നല്‍കണം. മറ്റ് ഏജൻസികളില്‍ 9-10 ശതമാനം വരെയാണ് പലിശനിരക്ക്.

ഈ വായ്പ തിരിച്ചടയ്ക്കാൻ ജല അതോറിറ്റിയെക്കൊണ്ടുമാത്രം കഴിയില്ല. വായ്പ തിരിച്ചടവ് തുടങ്ങുമ്ബോള്‍ മൂന്നുമാസത്തിലൊരിക്കല്‍ 487 കോടിവരെ വേണ്ടിവരും. അല്ലെങ്കില്‍ സർക്കാർ നേരിട്ട് വായ്പയെടുക്കുകയോ ഗാരന്റി നല്‍കുകയോ വേണം.

വരും വർഷങ്ങളില്‍ ഇത് സർക്കാരിന്റെ പൊതു കടമെടുപ്പ് പരിധിയെ ബാധിക്കും. ഇതിനെത്തുടർന്നാണ് കടമെടുക്കാനുള്ള നീക്കം ധനവകുപ്പ് മാറ്റിവെച്ചിരിക്കുന്നത്.

സംയുക്തപദ്ധതികളുടെ സംസ്ഥാനവിഹിതം കണ്ടെത്താനുള്ള കേന്ദ്രസർക്കാരിന്റെ 300 കോടിയോളം രൂപയുടെ വായ്പ രണ്ടുമാസംമുൻപ് ലഭിച്ചിരുന്നു. ഈ തുക കരാറുകാരുടെ കുടിശ്ശിക തീർക്കാനാണ് ഉപയോഗിക്കേണ്ടത്.

Leave a Reply

Your email address will not be published. Required fields are marked *