ഓഹരിവിപണിയിൽ റെക്കോർഡ് നേട്ടം; ഡോളറിനെതിരെ നില മെച്ചപ്പെടുത്തി രൂപയും

Spread the News

ന്യൂഡൽഹി: വോട്ടെണ്ണൽ ദിനത്തിലെ വീഴ്ചക്ക് ശേഷം സർവകാല റെക്കോർഡിലേക്ക് ഉയർന്ന് ഓഹരിവിപണി. സെൻസെക്സ് 76,693 പോയന്റിലും നിഫ്റ്റി 23,290 പോയന്റിലുമാണ് വെള്ളിയാഴ്ച വ്യാപാരം അവസാനിപ്പിച്ചത്. ഒരുഘട്ടത്തിൽ സെൻസെക്സ് 76,787 പോയന്റ് വരെ ഉയർന്നു. സെൻസെക്സ് 1618 പോയന്റും നിഫ്റ്റി 468 പോയന്റുമാണ് ഒറ്റദിവസം നേട്ടമുണ്ടാക്കിയത്.

ഡോളറിനെതിരെ 15 പൈസ വർധിച്ച് രൂപയും നില മെച്ചപ്പെടുത്തി. 83.38 ആണ് വിനിമയനിരക്ക്. മഹീന്ദ്ര ആൻഡ് മഹീന്ദ്ര, ടെക് മഹീന്ദ്ര, വിപ്രോ, ഇൻഫോസിസ്, ടാറ്റ സ്റ്റീൽ എന്നിവയുടെ ഓഹരികളിൽ വൻ കുതിപ്പുണ്ടായി.

പലിശനിരക്ക് 6.5ൽ നിലനിർത്തിക്കൊണ്ടുള്ള പണനയം റിസർവ് ബാങ്ക് പ്രഖ്യാപിച്ചതിനു പിന്നാലെയാണ് ഓഹരികളിൽ കുതിച്ചുചാട്ടമുണ്ടായത്. നടപ്പു സാമ്പത്തികവർഷം ജി.ഡി.പി വളർച്ചനിരക്ക് 7.2 ശതമാനമാകുമെന്നും ആർ.ബി.ഐ ഗവർണർ ശക്തികാന്ത ദാസ് പറഞ്ഞു. നേരത്തെ പുറത്തുവന്ന റിപ്പോർട്ടുകൾ പ്രകാരം ഏഴ് ശതമാനമായിരുന്നു വളർച്ചനിരക്ക്. ഗ്രാമീണ മേഖലയിലടക്കം സ്വകാര്യ ഉപഭോഗ നിരക്കിൽ ഗണ്യമായ ഉയർച്ചയുണ്ടായതോടെയാണ് വളർച്ചനിരക്ക് പുനർനിശ്ചയിച്ചത്.

ഓഹരി കുംഭകോണമെന്ന രാഹുൽ ഗാന്ധിയുടെ ആരോപണത്തിനു പിന്നാലെ ഓഹരികൾ ഇടിയുമെന്ന് പ്രതീക്ഷിച്ചെങ്കിലും അതുണ്ടായില്ല. പണനയ അവലോകനത്തിനു പുറമെ യൂറോപ്യൻ വിപണിയിലെ മുന്നേറ്റവും വെള്ളിയാഴ്ച ഓഹരികളെ സ്വാധിച്ചു. രാവിലെ മുതൽ ലാഭത്തിലാണ് ഓഹരികൾ മുന്നേറിയത്. വൻകിട ഇടപാടുകാർ ലാഭമെടുത്ത് പിന്മാറാത്തതും മൂന്നാം മോദി സർക്കാർ ഞായറാഴ്ച സത്യപ്രതിജ്ഞ ചെയ്യുമെന്നുള്ള വാർത്തയും വിപണിക്ക് അനുകൂലമായി. 

Leave a Reply

Your email address will not be published. Required fields are marked *