ന്യൂഡൽഹി: ലെൻഡേഴ്‌സ് മീറ്റിംഗിൽ ഇന്ത്യൻ എയർലൈൻ ഗോ ഫസ്റ്റ് അതിന്റെ പ്രവർത്തനങ്ങൾക്കായി അധിക ഫണ്ട് ആവശ്യപ്പെട്ടതായി ബാങ്കിങ് വൃത്തങ്ങൾ പറഞ്ഞു. 400 കോടി മുതൽ 600 കോടി വരെ ഇന്ത്യൻ രൂപ (122 മില്യൺ ഡോളർ) അധിക ഫണ്ടായി എയർലൈൻ ആവശ്യപ്പെടുന്നുണ്ട്.
വായ്പ നൽകുന്നവർ അടുത്ത 48 മണിക്കൂറിനുള്ളിൽ നിർദേശം വിലയിരുത്തുമെന്ന് പ്രതീക്ഷിക്കുന്നതായി ബുധനാഴ്ച വൈകുന്നേരം വൃത്തങ്ങൾ അറിയിച്ചു. പാപ്പരത്വ പരിരക്ഷയിലുള്ള ഗോ ഫസ്റ്റ്, ജൂലൈയിൽ പ്രവർത്തനം പുന:രാരംഭിക്കാനും പ്രതിദിനം 78 ഫ്ലൈറ്റുകൾ പ്രവർത്തിപ്പിക്കാനും പദ്ധതിയിടുന്നുണ്ട്.
സാമ്പത്തിക പ്രതിസന്ധിയെത്തുടർന്ന് ജൂൺ 25 വരെയുള്ള എല്ലാ വിമാന സർവിസുകളും ഗോ ഫസ്റ്റ് റദ്ദാക്കിയിരിക്കുകയാണ്. ജൂൺ 22-നകം സർവിസുകൾ പുന:രാരംഭിക്കുമെന്ന് പ്രതീക്ഷിച്ചിരുന്നു. ഫ്ലൈറ്റ് റദ്ദാക്കൽ മൂലമുണ്ടായ അസൗകര്യത്തിൽ ക്ഷമ ചോദിക്കുന്നതായി ഗോ ഫസ്റ്റ് ട്വീറ്റ് ചെയ്തു. മേയ് ആദ്യമാണ് എയര്‍ലൈന്‍ ഓപ്പറേറ്റര്‍ സ്വമേധയാ പാപ്പരത്തിന് അപേക്ഷ നല്‍കിയത്. ഇതിന് പിന്നാലെയാണ് പ്രവര്‍ത്തനങ്ങള്‍ സ്തംഭിച്ചത്.




