തിരുവനന്തപുരം: സമ്പൂർണ മദ്യ നിരോധനം നടപ്പിലാക്കാൻ അതിനുള്ള അന്തരീക്ഷം ഉണ്ടാകണമെന്നും അല്ലാതെ വൈകാരികമായി പ്രതികരിച്ചിട്ട് കാര്യമില്ലെന്നും മന്ത്രി കെ.മുരളീധരൻ. മദ്യ നയത്തിൽ പാർട്ടിയിൽ ചർച്ച ചെയ്യാതെ ഒന്നും നടക്കില്ലെന്നും പരസ്യമായി പ്രതികരിക്കേണ്ട വിഷയമല്ലെന്നും അദ്ദേഹം പറഞ്ഞു.
മയക്കുമരുന്നിൽ ഒരിക്കൽ പെട്ടുപോയാൽ അതിൽ നിന്ന് മോചനമില്ലെന്നും യുവതലമുറ ഇത്തരത്തിൽ നശിക്കുന്നതു കൊണ്ടാണ് അത് പൂർണമായും നിരോധിക്കാൻ തീരുമാനിച്ചതെന്നും എന്നാൽ മദ്യത്തിന്റെ കാര്യം അങ്ങനെ അല്ലെന്നും മുരളീധരൻ പറഞ്ഞു. മദ്യം പൂർണമായി നിരോധിച്ചാൽ ആളുകൾ മറ്റെന്തെങ്കിലും കലക്കി കുടിച്ച് ദുരന്തമുണ്ടാകുമെന്നും അത് ഒഴിവാക്കാനാണ് വീര്യം കുറഞ്ഞ മദ്യം ലഭ്യമാക്കാൻ ബിവറേജസ് കോർപ്പറേഷൻ കൊണ്ടു വന്നതെന്നും മുരളീധരൻ. വീര്യം കുറഞ്ഞ മദ്യം കുട്ടികൾക്ക് ലഭ്യമാക്കുന്നവർക്കെതിരെ ശക്തമായ നടപടി ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.
നേരത്തെ വീര്യം കുറഞ്ഞ മദ്യത്തിന് സംസ്ഥാന ബജറ്റിൽ നികുതി ഇളവ് നിശ്ചയിക്കുന്നതിൽ മുതിർന്ന കോൺഗ്രസ് നേതാവ് വി.എം സുധീരൻ അതൃപ്തി അറിയിച്ചിരുന്നു. നിയമ സഭയിൽ ധനബിൽ അവതരിപ്പിക്കുമ്പോൾ നികുതി ഇളവ് നിർദേശം ഒഴിവാക്കണമെന്നാണ് സുധീരൻ ആവശ്യപ്പെട്ടത്.

