തിരുവനന്തപുരം: നാലാഴ്ചക്കുള്ളിൽ സത്യപ്രതിജ്ഞ ചെയ്തില്ലെങ്കിൽ കൗൺസിലർ ആർ. സുഗതന്‍റെ അംഗത്വം അസാധുവാകുമെന്നത് തിരുവനന്തപുരം കോർപ്പറേഷനിൽ ബി.ജെ.പിയെ ആശങ്കയിലാക്കുന്നു. സുഗതനെതിരെ ചുമത്തിയ കാപ്പക്ക് സർക്കാർ അംഗീകാരം നൽകയതാണ് പ്രതിസന്ധിക്ക് കാരണം.
സുഗതന്‍റെ അംഗത്വം അസാധുവായാൽ കോർപ്പറേഷനിലെ ബി.ജെ.പിയുടെ കേവല ഭൂരിപക്ഷം നഷ്ടപ്പെടും. നിലവിൽ വിയ്യൂർ സെൻട്രൽ ജയിലിലാണ് സുഗതനുള്ളത്. കഴിഞ്ഞ രണ്ട് ബോർഡ് മീറ്റിങ്ങുകളിലും സുഗതൻ പങ്കെടുത്തിട്ടില്ലെന്നാണ് എൽ.ഡി.എഫും കോൺഗ്രസും ആരോപിക്കുന്നത്. എന്നാൽ ഒരു ബോർഡ് മീറ്റിങ്ങിൽ മാത്രമേ പങ്കെടുക്കാതിരിന്നിട്ടുള്ളൂ എന്നാണ് ബി.ജെ.പി വാദം. അതേ സമയം ബോർഡ് മീറ്റിങ്ങിൽ പങ്കെടുത്തു എന്നു വരുത്തി തീർക്കാൻ വ്യാജ ഒപ്പിട്ടു എന്നാണ് സുഗതനെതിരെയുള്ള ആരോപണം.ഇനി മൂന്നാമത്തെ ബോർഡ് മീറ്റിങ്ങിൽ കൂടി പങ്കെടുത്തില്ലെങ്കിൽ സുഗതന്‍റെ അംഗത്വവും കൗൺസിലർ സ്ഥാനവും നഷ്ടപ്പെടും.
വധശ്രമകേസിൽ ഒളിവിലായിരുന്ന വാഴോട്ടുകോണം വാർഡ് കൗൺസിലർ സുഗതനെ ഈ മാസമാദ്യമാണ് സാഹസികമായി പൊലീസ് പിടികൂടിയത്. വധശ്രമം അടക്കം 11 കേസുകളാണ് ഇയാളുടെ പേരിലുള്ളത്.
ദൈവങ്ങളുടെ പേരിൽ സത്യപ്രതിജ്ഞ ചെയ്ത 20 ബി.ജെ.പി അംഗങ്ങളുടെ അംഗത്വം ഹൈകോടതി അസാധുവാക്കിയിരുന്നു. നാലാഴ്ചക്കുള്ളിൽ സത്യ പ്രതിഞ്ജ ചെയ്തില്ലെങ്കിൽ അവരുടെ അംഗത്വവും സ്ഥിരമായി റദ്ദാകും. ഇത് ബി.ജെ.പിയെ കടുത്ത പ്രതിസന്ധിയിലാക്കുന്ന അവസ്ഥയാണ് നിലവിലുള്ളത്.

