ന്യൂഡൽഹി: ഗൗതം അദാനിയുടെ ഉടമസ്ഥതയിലുള്ള എ.സി.സിയുടെ ലാഭത്തിൽ 40.5 ശതമാനം ഇടിവ്. സാമ്പത്തിക വർഷത്തിന്റെ നാലാം പാദത്തിൽ 235.63 കോടിയാണ് കമ്പനിയുടെ ലാഭം. കഴിഞ്ഞ വർഷം ഇതേപാദത്തിൽ 396.61 കോടിയായിരുന്നു ലാഭം.
അതേസമയം, കമ്പനിയുടെ ഓപ്പറേഷൻസിൽ നിന്നുള്ള വരുമാനത്തിൽ വർധനയുണ്ടായിട്ടുണ്ട്. 8.2 ശതമാനം ഉയർന്ന് 4,790 കോടിയായാണ് വർധിച്ചത്. കഴിഞ്ഞ വർഷം വരുമാനം 4,425.54 കോടിയായിരുന്നു. ഡിവിഡന്റായി ഓഹരിയൊന്നിന് 9.25 രൂപ നൽകാനും തീരുമാനിച്ചിട്ടുണ്ട്.
കമ്പനിയുടെ ഭാവിയെ കുറിച്ച് കൃത്യമായ പദ്ധതിയുണ്ടെന്നും വരുംപാദങ്ങളിൽ കൂടുതൽ മികച്ച നിലയിലേക്ക് കമ്പനി എത്തുമെന്നാണ് പ്രതീക്ഷയെന്നും അധികൃതർ അറിയിച്ചു. ചെലവ് കുറക്കുന്നതിനും കമ്പനിയുടെ സ്ഥിതി മെച്ചപ്പെടുത്തുന്നതിനുമുള്ള നടപടികൾ സ്വീകരിച്ച് വരികയാണെന്ന് എ.സി.സി സിമന്റ് ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ അജയ് കപൂർ അറിയിച്ചു. നേരത്തെ എ.സി.സി ഓഹരി 0.51 ശതമാനം നേട്ടത്തോടെ 1,747 രൂപയിലാണ് വ്യാഴാഴ്ച വ്യാപാരം അവസാനിപ്പിച്ചത്.

