സ്വത്തിന്റെ 95 ശതമാനവും ദാനം ചെയ്യാനൊരുങ്ങി ലോകത്തിലെ രണ്ടാമത്തെ സമ്പന്നൻ
തന്റെ സ്വത്തിന്റെ 95 ശതമാനവും ദാനം ചെയ്യുമെന്ന് പ്രഖ്യാപിച്ച് 2025ൽ ലോകത്തിലേറ്റവും കൂടുതൽ സമ്പത്തുള്ള രണ്ടാമത്തെ വ്യക്തിയും ഒറാക്കിളിന്റെ സ്ഥാപകനുമായ ലാറി എലിസൺ. ബ്ലൂംബർഗ് ബില്യണയർ റിപ്പോർട്ട് പ്രകാരം 373 ബില്യൺ ഡോളറാണ് എലിസന്റെ ആസ്തി. എ.ഐയിലുണ്ടായ കുതിച്ചുചാട്ടം ഒറാക്കിളിന്റെ സ്റ്റോക്കിൽ വലിയ സാമ്പത്തിക നേട്ടം ഉണ്ടാക്കിയിരുന്നു.
2010ലാണ് എലിസൺ തന്റെ സ്വത്ത് ദാനം ചെയ്യുമെന്ന പ്രഖ്യാപനം നടത്തിയത്. എന്നാൽ അതിനെക്കുറിച്ച് പിന്നീടാരും ഓർത്തില്ല. ടെസ്ലയിലെ നിക്ഷേപത്തിനു പുറമെ ഒറാക്കിളിലെ 41 ശതമാനം നിക്ഷേപമാണ് എലിസന്റെ ഭൂരിഭാഗം വരുമാനത്തിന്റെ സ്രോതസ്സ്. ഓക്സ്ഫോർഡ് യൂനിവേഴ്സ്റ്റി ആസ്ഥാനമായി പ്രവർത്തിക്കുന്ന എലിസൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി എന്ന എൻ.ജി.ഒ സ്ഥാപനം വഴിയാണ് എലിസൻ ജീവകാരുണ്യ പ്രവർത്തനങ്ങൾ നടത്തിയിരുന്നത്. 2027ൽ 1.3 ബില്യൺ ഡോളർ തുക മുടക്കി ഇ.ഐ.ടിയുടെ പുതിയ കാംപസ് ഓക്സോഫോർഡിൽ ആരംഭിക്കാനും തീരുമാനിച്ചിട്ടുണ്ട്.
ഇക്കഴിഞ്ഞ വർഷങ്ങളിൽ ജീവ കാരുണ്യ പ്രവർത്തനങ്ങൾക്കായി വൻ തുകകൾ എലിസൺ സംഭാവന നൽകിയിട്ടുണ്ട്. കാൻസർ ഗവേഷണ സ്ഥാപനം ആരംഭിക്കുന്നതിന് സൗത്ത് കാലിഫോർണിയ യൂനിവേഴ്സിറ്റിക്ക് 200 മില്യൺ ഡോളറാണ് സംഭാവന ചെയ്തത്. തന്റെ സ്വത്തിന്റെ വലിയൊരു ഭാഗം ക്രമേണ ജീവ കാരുണ്യ പ്രവർത്തനങ്ങൾക്കായി നൽകുമെന്നാണ് എലിസന്റെ പ്രഖ്യാപനം.




