ഇ.പി.എഫ്.ഒ പലിശനിരക്ക്: ശിപാർശ അംഗീകരിച്ച് കേന്ദ്രസർക്കാർ

ഇ.പി.എഫ്.ഒ പലിശനിരക്ക്: ശിപാർശ അംഗീകരിച്ച് കേന്ദ്രസർക്കാർ

Spread the News

ന്യൂഡൽഹി: ഇ.പി.എഫ് പലിശനിരക്കുകൾ സംബന്ധിച്ച് ശിപാർശ അംഗീകരിച്ച് കേന്ദ്രസർക്കാർ. 2024-2025 സാമ്പത്തിക വർഷത്തിൽ 8.25 ശതമാനമായിരിക്കും പലിശനിരക്ക്. കേന്ദ്രസർക്കാർ വൃത്തങ്ങളെ ഉദ്ധരിച്ച് പി.ടി.ഐയാണ് വാർത്ത റിപ്പോർട്ട് ചെയ്തത്.

​ഇ.പി.എഫ്.ഒയുടെ ​സെൻട്രൽ ബോർഡ് ഓഫ് ട്രസ്റ്റീസാണ് പുതിയ പലിശനിരക്കുകൾ ശിപാർശ ചെയ്തത്. എഴ് കോടി ഇ.പി.എഫ്.ഒ ഉപപഭോക്താക്കൾക്കാണ് തീരുമാനം ഗുണകരമാവുക. 2023-24 വർഷത്തി​ലെ അതേനിരക്ക് നിലനിർത്തുകയാണ് ഇ.പി.എഫ്.ഒ ചെയ്തിരിക്കുന്നത്. കഴിഞ്ഞ സാമ്പത്തിക വർഷത്തിൽ 13 ലക്ഷം കോടിയാണ് ഇ.പി.എഫ്.ഒയിലെ ആകെ നിക്ഷേപം. അതിൽ നിന്ന് അംഗങ്ങൾക്ക് 1.07 ലക്ഷം കോടി വരുമാനമായി ലഭിക്കുകയും ചെയ്തു.

എന്നാൽ, 2022-23 സാമ്പത്തിക വർഷത്തിൽ 11.02 ലക്ഷം കോടിയാണ് ഇ.പി.എഫ്.ഒയിലെ ആകെ നിക്ഷേപം. ഇതിൽ നിന്നും 91,151.66 കോടി രൂപ നിക്ഷേപകർക്ക് വരുമാനമായി ലഭിക്കുകയും ചെയ്തു.2.16 കോടി ക്ലെയിമുകൾ സെറ്റിൽ ചെയ്തും ഇ.പി.എഫ്.ഒ ചരിത്രം കുറിച്ചു. മാർച്ച് ആറ് വരെയുള്ള കണക്കുകൾ പ്രകാരമാണ് ഒരു സാമ്പത്തിക വർഷത്തിൽ 2.16 കോടി ക്ലെയിമുകൾ സെറ്റിൽ ചെയ്ത് ഇ.പി.എഫ്.ഒ ചരിത്രം കുറിച്ചത്.

കഴിഞ്ഞ കുറേ വർഷങ്ങളായി ഇ.പി.എഫ്.ഒ പലിശനിരക്കുകൾ കുറച്ചിരുന്നു. 2018-19 വർഷത്തിൽ 8.65 ശതമാനമായിരുന്നു നിരക്കെങ്കിൽ 2018-19ൽ ഇത് 8.5 ശതമാനമാക്കി കുറച്ചു. 2019-20 വർഷത്തിൽ ഏറ്റവും കുറഞ്ഞ നിരക്കായ 8.1 ശതമാനത്തിലേക്ക് ഇ.പി.എഫ്.ഒ പലിശനിരക്കുകൾ താണിരുന്നു. എന്നാൽ പിന്നീട് നേരിയ വർധന വരുത്തുകയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *