
കൊച്ചി: കേരളത്തിൽ സ്വർണവിലയിൽ വൻ കുറവ്. ഒരു ഗ്രാം സ്വർണത്തിന്റെ വിലയിൽ 100 രൂപയുടെ കുറവാണ് ഇന്ന് രേഖപ്പെടുത്തിയത്. 7890 രൂപയായാണ് വില കുറഞ്ഞത്. പവന്റെ വില 800 രൂപ കുറഞ്ഞ് 63,120 രൂപയായി കുറഞ്ഞു. അന്താരാഷ്ട്ര വിപണിയിലും സ്വർണവില കുറഞ്ഞിട്ടുണ്ട്.
ഒരു ശതമാനത്തിന്റെ ഇടിവാണ് സ്വർണത്തിന് അന്താരാഷ്ട്ര വിപണിയിൽ ഉണ്ടായത്. എന്നാൽ, തുടർച്ചയായ ഏഴാമത്തെ ആഴ്ചയും സ്വർണവില ഉയർച്ചയിലാണ്. സ്പോട്ട് ഗോൾഡിന്റെ വിലയിൽ 1.6 ശതമാനം ഇടിവാണ് രേഖപ്പെടുത്തിയത്. ഔൺസിന് 2,882.99 ഡോളറായാണ് വില കുറഞ്ഞത്. ഇന്ന് സ്വർണവിലയിലുണ്ടായ ഇടിവിന് കാരണം ലാഭമെടുപ്പാണെന്ന് വിലയിരുത്തലുണ്ട്.
യു.എസ് ഉൽപന്നങ്ങൾക്ക് തീരുവ ചുമത്തുന്ന രാജ്യങ്ങൾക്ക് അധിക തീരുവ ഏർപ്പെടുത്തുന്നത് പരിശോധിക്കാൻ ഡോണൾഡ് ട്രംപ് നിർദേശം നൽകിയിരുന്നു. അധിക തീരുവ ചുമത്തുന്നത് പരിശോധിക്കാൻ ട്രംപ് വിവിധ ഏജൻസികൾക്ക് നിർദേശം നൽകി. ഇത് അമേരിക്കയുടെ വരുമാനം ഉയരുന്നതിന് ഇടയാക്കുമെന്നാണ് റിപ്പോർട്ട്.
ഏപ്രിൽ ഒന്നിനകം അധിക തീരുവ ചുമത്തുന്നതിൽ പരിശോധന പൂർത്തിയാകുമെന്ന് നിയുക്ത യു.എസ് കോമേഴ്സ് സെക്രട്ടറി ഹൗവാർഡ് ലുറ്റ്നിക്ക് പറഞ്ഞു. ഏപ്രിൽ രണ്ടിന് അധിക തീരുവ ചുമത്തുന്നതിൽ തീരുമാനമുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. ഡോണാൾഡ് ട്രംപിന്റെ തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങളിൽ ഒന്നായിരുന്നു അധിക തീരുവയെന്നത്. ഇതിനുള്ള നീക്കങ്ങൾക്കാണ് ട്രംപ് കഴിഞ്ഞ ദിവസം ഔദ്യോഗികമായി തുടക്കം കുറിച്ചിരിക്കുന്നത്.









